കണ്ണൂർ: കണ്ണൂർ: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനോട് കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ വീണ്ടും മത്സരിക്കാൻ എ.ഐ.സി.സി നിർദേശം.
കണ്ണൂരിലെ വിജയസാധ്യത മുൻനിർത്തിയാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. പാർട്ടി പറഞ്ഞാൽ വീണ്ടും മത്സരിക്കുമെന്ന് പലതവണ കെ. സുധാകരൻ തന്നെ വ്യക്തമാക്കിയതിനാൽ കണ്ണൂരിൽ ഇദ്ദേഹം ആയിരിക്കുമെന്ന് ഉറപ്പായി. എ.ഐ.സി.സി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കെ.പി.സി.സിയുടെ തെരഞ്ഞെടുപ്പ് സമിതി ഉടൻ തീരുമാനമെടുക്കും.കണ്ണൂരിലും ആലപ്പുഴയിലും ഇത്തവണ പുതുമുഖങ്ങളായിരിക്കുമെന്നും മറ്റിടത്ത് സിറ്റിങ് എം.പിമാർ തന്നെ മത്സരിക്കാനുമാണ് തൃശൂരിൽ നടന്ന കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതി തീരുമാനിച്ചിരുന്നത്.
ഇത്തവണ മത്സരിക്കാനില്ലെന്ന് കെ. സുധാകരൻ ദേശീയ നേതൃത്വത്തെ അറിയിച്ചതിനെ തുടർന്നാണ് രാഷ്ട്രീയ സമിതി ഇത്തരമൊരു തീരുമാനമെടുത്തത്. കണ്ണൂരിൽ പുതിയയാളെ കണ്ടെത്തുന്നതിന് ഉന്നതതല സമിതിയും രൂപവത്കരിച്ചിരുന്നു.
കണ്ണൂരിൽ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനെ നിശ്ചയിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. എം.വി. ജയരാജനോട് ഏറ്റുമുട്ടാനും മണ്ഡലം നിലനിർത്താനും ഏറ്റവും യോഗ്യൻ കെ. സുധാകരൻതന്നെയെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. ജില്ലക്ക് പുറത്തുള്ളയാളെ നിയമിച്ചാൽ അത് തിരിച്ചടിയാവും. മറ്റൊരു സ്ഥാനാർഥിവന്നാൽ വിജയസാധ്യതയില്ലെന്ന് ജില്ല-സംസ്ഥാന കമ്മിറ്റികൾ ഹൈകമാൻഡിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കെ.പി.സി.സി പ്രസിഡന്റും എം.പി പദവിയും ഒന്നിച്ചുകൊണ്ടുപോവാൻ കഴിയില്ലെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കെ. സുധാകരൻ ആദ്യം മത്സരത്തിനില്ലെന്ന് അറിയിച്ചിരുന്നത്.
കെ. സുധാകരന്റെ സ്ഥാനാർഥിത്വം ഉറപ്പായതോടെ കണ്ണൂരിൽ ഇത്തവണ പോരാട്ടം കനക്കും. കണ്ണൂരിൽ തുടർച്ചയായ നാലാം മത്സരത്തിനാണ് സുധാകരൻ ഒരുങ്ങുന്നത്.
2019ൽ പി.കെ. ശ്രീമതിയായിരുന്നു കണ്ണൂരിൽ സുധാകരന്റെ എതിരാളി. 94,559 വോട്ടിനാണ് സുധാകരൻ വിജയിച്ചത്. ശ്രീമതി 4,35,182 വോട്ട് നോടിയപ്പോള് സുധാകരൻ 5,29,741 വോട്ട് നേടി. ബി.ജെ.പിയുടെ സി.കെ. പത്മനാഭന് 68,509 വോട്ട് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.