ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ സമരത്തിൽ കെ. സുരേന്ദ്രൻ (ഫയൽചിത്രം)

ശബരിമല: ഭക്തരെ പൊലീസ് മതഭ്രാന്തൻമാരാക്കി, ഹേമചന്ദ്രന്റെ വെളിപ്പെടുത്തലിൽ ജുഡീഷ്യൽ അന്വേഷണം വേണം -കെ.സുരേന്ദ്രൻ

കോട്ടയം: മുൻ എഡിജിപി ഹേമചന്ദ്രന്റെ ആത്മകഥയിൽ ശബരിമലയെ തകർക്കാൻ പിണറായി വിജയൻ സർക്കാർ ശ്രമിച്ചെന്ന് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇതേക്കുറിച്ച് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭക്തൻമാരെ മതഭ്രാന്തൻമാരാക്കിയാണ് പൊലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ശബരിമലയിൽ നടന്ന ഗൂഢാലോചന സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കോട്ടയം പ്രസ്ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉന്നത ഉദ്യോഗസ്ഥരുടേയും പങ്ക് പുറത്ത് വരണമെങ്കിൽ ജുഡീഷ്യൽ അന്വേഷണം കൂടിയേ തീരൂ. 2018ൽ അയ്യപ്പഭക്തർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ മനീതി സംഘത്തിന് പമ്പ വരെ എത്താൻ സഹായം ചെയ്തുവെന്ന് മുൻ എഡിജിപി പറഞ്ഞത് ഗൗരവതരമാണ്. മറ്റ് ഭക്തൻമാർക്ക് നിലയ്ക്കൽ വരെ മാത്രമേ വാഹനത്തിൽ സഞ്ചരിക്കാൻ അനുവാദമുള്ളൂ എന്നിരിക്കെ മനീതിസംഘത്തിന് എങ്ങനെയാണ് പമ്പ വരെ യാത്ര ചെയ്യാൻ അനുമതി ലഭിച്ചത്. ആചാരലംഘനം നടത്താൻ പൊലീസ് കൂട്ടുനിന്നെന്ന് എഡിജിപി തന്നെ തുറന്ന് പറയുകയാണ്. ശബരിമല തകർക്കാനെത്തിയവർക്കൊപ്പമാണ് മുഖ്യമന്ത്രി നിന്നത്. ശബരിമല തകർക്കാൻ പിണറായി വിജയൻ തന്നെയാണ് ഗൂഢാലോചന നടത്തിയതെന്ന് വ്യക്തമായിരിക്കുകയാണ്. സുപ്രീംകോടതി വിധിയുടെ മറവിൽ ശബരിമലയിൽ ആചാരലംഘനം നടത്താൻ സർക്കാർ ശ്രമിക്കുന്നുവെന്ന് അന്ന് തന്നെ ബിജെപി ആരോപിച്ചിരുന്നു. യുവതികൾ സ്വമേധയാ വന്നതല്ല സർക്കാർ കൊണ്ടുവന്നതാണെന്ന് പൊലീസ് മേധാവി തന്നെ സ്ഥിരീകരിച്ചിരിച്ചിരിക്കുകയാണ്. ഈ വെളിപ്പെടുത്തലുകളിൽ സർക്കാർ മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

സോളാർ കേസിൽ ഒത്തുതീർപ്പ് നടന്നെന്ന് ആദ്യമായി പറഞ്ഞത് ബിജെപിയാണ്. ഇപ്പോൾ അത് സി. ദിവാകരനും കോൺഗ്രസ് നേതാക്കളും മുൻ എഡിജിപിയും സമ്മതിച്ചിരിക്കുന്നു. ലാവ്ലിൻ കേസിലും കോൺഗ്രസും സിപിഎമ്മും തമ്മിലാണ് ഒത്തുതീർപ്പുണ്ടാക്കിയത്. വിഡി സതീശൻ ചട്ടങ്ങൾ ലംഘിച്ച് വിദേശത്ത് പോയി കോടികൾ പിരിച്ചതും ഒത്തുതീർപ്പാക്കിയതായിരുന്നു. ഇപ്പോൾ അത് വീണ്ടും പിണറായി വിജയൻ എടുത്തിട്ടത് എഐ ക്യാമറ, കെ-ഫോൺ തട്ടിപ്പുകൾ ഒത്തുതീർപ്പാക്കാനാണ്. കേന്ദ്രസർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കെ-ഫോണിന് ചൈനീസ് കേബിളുകൾ കൊണ്ടു വന്നിരിക്കുന്നത്. ശുദ്ധമായ തട്ടിപ്പാണ് മുഖ്യമന്ത്രി നടത്തുന്നത്. അതുകൊണ്ടാണ് മന്ത്രിമാർ ആരും അദ്ദേഹത്തെ പ്രതിരോധിക്കാൻ രംഗത്ത് വരാത്തത്. മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് അദ്ദേഹത്തിന് മാത്രമേ ഗുണമുള്ളൂവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - K Surendran demands judicial investigation on ADGP Hemachandran's disclosure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.