പി.എസ്.സിയെ 'പെണ്ണുമ്പിള്ള സർവീസ് കമീഷ'നാക്കി - കെ. സുരേന്ദ്രൻ

തൃശൂർ: സംസ്ഥാന സർക്കാർ പി.എസ്.സിയെ നോക്കുകുത്തിയാക്കി അനധികൃത നിയമനം വ്യാപകമായി നടത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍. താൽകാലിക ജീവനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുകയാണ്. സര്‍ക്കാറിന്‍റെ അവസാന കാലത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാര്യമാര്‍ക്ക് നിയമനം നല്‍കുകയാണെന്നും പബ്ലിക് സര്‍വീസ് കമീഷന്‍ 'പെണ്ണുമ്പിള്ള സര്‍വ്വീസ് കമീഷ'നാണെന്നും സുരേന്ദ്രൻ തൃശൂരിൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

ഇതിനെതിരെ യുവമോര്‍ച്ച സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അനധികൃത നിയമനങ്ങളെ നിയപരമായി നേരിടുമെന്നും സുരേന്ദ്രൻ അറിയിച്ചു. ജാതിയും മതവുമില്ലെന്ന് പറയുന്നവർ ജോലിക്കാര്യം വരുമ്പോൾ അത് മറക്കും. സമരം ചെയ്ത് സർക്കാരിനെ അധികാരത്തിലെത്തിച്ചത് സ്വന്തം ഭാര്യയുടെ കാര്യം നോക്കാനാണോ? എം.ബി. രാജേഷ് കുറച്ചെങ്കിലും മര്യാദ കാണിക്കണമായിരുന്നു. ഉമ്മൻചാണ്ടി നേതൃസ്ഥാനത്തെത്തിയപ്പോൾ അഴിമതിക്കെതിരെ ശബ്ദിക്കാൻ യു.ഡി.എഫിന് കഴിയുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ കെ. സുധാകരനെ സുരേന്ദ്രൻ ന്യായീകരിച്ചു. ചെത്തുകാരൻ എന്നത് അത്ര മോശമുള്ള തൊഴിലല്ലെന്നും ജാതീയ അധിക്ഷേപമായി ബി.ജെ.പി കാണുന്നില്ലെന്നും ന്യായീകരിച്ച സുരേന്ദ്രൻ, പിണറായി എത്ര പേരെ അധിക്ഷേപിക്കുന്നുവെന്നും കുറ്റപ്പെടുത്തി. പെട്രോൾ വില കുറയാൻ സംസ്ഥാന സർക്കാർ നികുതി കുറക്കാൻ തയാറാകണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. ശോഭാ സുരേന്ദ്രനുമായി യാതൊരു പ്രശ്നവുമില്ലെന്നും ദേശീയ അധ്യക്ഷൻ ശോഭയെ വിളിച്ചിരുന്നുവോയെന്ന് തനിക്ക് അറിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ജേക്കബ് തോമസിന് മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചതായും അക്കാര്യം പരിഗണിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Tags:    
News Summary - k surendran hits out in illegal appointment of mb rajesh's wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.