തിരുവനന്തപുരം: കടക്കാവൂർ പോക്സോ കേസിൽ പിതാവിന്‍റെ വാദം തള്ളി ജമാഅത്ത് കമ്മിറ്റി. താൻ രണ്ടാം വിവാഹം കഴിച്ചത് മതനിയമപ്രകാരമാണെന്ന് പിതാവ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ വാദം തെറ്റാണെന്ന് ജമാ അത്ത് കമ്മിറ്റി പ്രസിഡന്‍റ് പറഞ്ഞു. പിതാവ് ഇതുവരെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ജമാ അത്ത് കമ്മിറ്റി പ്രസിഡന്‍റ് ടെലിവിഷൻ ന്യൂസിനോട് പറഞ്ഞു. ആദ്യഭാര്യയെ മൊഴി ചൊല്ലാതെയാണ് പിതാവ് രണ്ടാംവിവാഹം കഴിച്ചതെന്നും ഇത് നിയമപരമാക്കാൻ കഴിയില്ലെന്നുമാണ് ജമാ അത്ത് കമ്മിറ്റി അറിയിച്ചത്.
ഭർത്താവിന്‍റെ രണ്ടാം വിവാഹത്തെ എതിർത്തതും ജീവനാംശം തേടി കോടതിയെ സമീപിച്ചതുമാണ് കേസ് നൽകാൻ പ്രേരണയായതെന്നായിരുന്നു മാതാവിന്‍റെ കുടുബാംഗങ്ങൾ പറഞ്ഞത്. എന്നാൽ ഇത് തെറ്റാണെന്നും തന്‍റെ രണ്ടാംവിവാഹം മതനിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുമായിരുന്നു പിതാവിന്‍റെ വാദം.
രണ്ടാം വിവാഹത്തെ എതിർത്ത യുവതി 2019ൽ കുട്ടികളേയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. 2019 നവംബറിൽ 60,000 രൂപ ജീവനാംശം ആവശ്യപ്പെട്ട് യുവതി കുടുംബകോടതിയെ സമീപിച്ചു. തൊട്ടടുത്ത മാസം തന്നെ ഭർത്താവ് കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. രണ്ട് മാസത്തിനുശേഷമാണ് മകൻ പീഡനവിവരത്തെക്കുറിച്ച് വെളിപ്പെടുത്തിയതെന്നാണ് ഭർത്താവ് പറയുന്നത്. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു എന്നാണ് ഭർത്താവിന്‍റെ വാദം.
കള്ളക്കേസിൽ കുടുക്കുമെന്ന് ഭർത്താവ് ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിലും ഇത്തരത്തിൽ ഒരു കേസാകുമെന്ന് കരുതിയില്ലെന്ന് യുവതിയുടെ മാതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.