സനീഷ് ജോർജ്
കാസർകോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിനഞ്ചോളം കവർച്ചക്കേസുകളിൽ പ്രതിയായ യുവാവിനെ കാസർകോട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അറസ്റ്റുചെയ്തതായി ജില്ല പൊലീസ് മേധാവി പി. ബിജോയി വാർത്തസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ പെരിങ്ങത്തൂർ പടന്നക്കരയിൽ താമസിക്കുന്ന കോഴിക്കോട് തൊട്ടിൽപാലം വട്ടപ്പാറ നാലോണക്കാട്ടിൽ സനീഷ് ജോർജ് എന്ന സനലിനെയാണ് (44) അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് മൂന്നിന് ജില്ല കോടതിയിലെ കവർച്ചശ്രമത്തിനുശേഷം തൊട്ടടുത്ത നായന്മാർമൂല ടി.ഐ.എച്ച്.എസ്.എസിന്റെ ഓഫിസ് മുറി കുത്തിത്തുറന്ന് 500 രൂപ കവർന്ന കേസിലും അതേദിവസം രാത്രി നാലാംമൈലിലെ ന്യൂ വെസ്റ്റേൺ മരമിൽ ഓഫിസ് കുത്തിത്തുറന്ന് 1.80 ലക്ഷം കവർന്നകേസിലും പ്രതിയാണിയാൾ. തുടർന്ന് കെ.എസ്.ആർ.ടി.സി ബസിൽ രക്ഷപ്പെടുകയായിരുന്നു. അങ്കമാലിയിൽനിന്നാണ് പിടിയിലായത്. പോസ്റ്റ് ഓഫിസുകൾ, കോടതികൾ എന്നിവിടങ്ങളിലാണ് കൂടുതൽ കവർച്ച നടത്തിയത്. സുൽത്താൻ ബത്തേരി, നാദാപുരം കോടതികളിലും സമാനരീതിയിൽ കവർച്ച നടത്തിയിരുന്നു. തൊണ്ടിമുതൽ സൂക്ഷിക്കുന്ന ഓഫിസുകളിലാണ് കവർച്ച. നീലേശ്വരത്തെ ബിവറേജസിൽ കവർച്ച നടത്തിയതും ഇയാളാണ്. വാർത്തസമ്മേളനത്തിൽ എ.എസ്.പി എ. ബാലകൃഷ്ണൻ നായർ, ഡിവൈ.എ.സ്.പി സി.കെ. സുനിൽകുമാർ, അന്വേഷണ സംഘാംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.