കാസർകോട്: വാഹനങ്ങളിൽ പെട്രോളും ഡീസലും അടിക്കാൻ അതിർത്തി കടക്കാൻ ആയിരങ്ങൾ. ഇന്ധനവിലയിലെ വൻ വ്യത്യാസമാണ് വാഹനമുടമകൾ കർണാടക വിലാസം പെട്രോൾ പമ്പുകളെ തേടിയലയാൻ കാരണം. അതിർത്തിഗ്രാമങ്ങൾ പൂർണമായും മംഗളൂരുവിനെ ആശ്രയിക്കാൻ തുടങ്ങിയതോടെ കേരളത്തിലെ പമ്പുടമകൾ കടുത്ത പ്രതിസന്ധിയിലായി. തൊഴിലാളികൾക്ക് കൂലി കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് കേരള അതിർത്തിയിലെ പമ്പുടമകൾ.
കേന്ദ്രത്തിനു പിന്നാലെ കർണാടക സർക്കാറും നികുതി കുറച്ചതോടെയാണ് കാര്യമായ വിലക്കുറവ് അനുഭവപ്പെട്ടത്. കാസർകോട് ജില്ലയെ അപേക്ഷിച്ച് മംഗളൂരുവിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം അഞ്ചും എട്ടും രൂപയിലധികമാണ് വിലക്കുറവ്.
മംഗളൂരുവിൽ പെട്രോൾ ലിറ്ററിന് 99.76രൂപയാണ് ശനിയാഴ്ചയിലെ വില. കാസർകോട് ആവെട്ട പെട്രോളിന് 105.42 രൂപയും. അതായത് ഒരു ലിറ്ററിൽ തന്നെ 5.66 രൂപയുടെ വിലക്കുറവ്.
ഡീസലിന് മംഗളൂരുവിൽ 84.24 ഉം കാസർകോട് 92.62ഉം രൂപയാണ് ശനിയാഴ്ചയിലെ വില. ലിറ്ററിന് 8.38രൂപയുടെ വിലവ്യത്യാസം. പത്തുലിറ്റർ എണ്ണയടിക്കുന്നയാൾക്ക് നൂറുരൂപയോളം ലാഭിക്കാൻ കഴിയുന്നു.
നവംബർ മൂന്നിന് 113.05 രൂപയായിരുന്നു മംഗളൂരുവിൽ പെട്രോൾ വില. കേന്ദ്ര നികുതി കുറവിലൂടെ 6.29ഉം സംസ്ഥാന നികുതി കുറച്ചതിലൂടെ 7.00 രൂപയുടെ കുറവുണ്ടായി.
ഡീസലിന് 103.66 രൂപയായിരുന്നു നവംബർ മൂന്നിന് വില. 12.48, 6.94 രൂപയാണ് കേന്ദ്ര-സംസ്ഥാനങ്ങൾ യഥാക്രമം കുറച്ചത്. വെള്ളിയാഴ്ചയാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നത്.
ദേശീയപാതയിലെ ചരക്കുലോറികൾ ഉൾെപ്പടെയുള്ള വാഹനങ്ങൾ മംഗളൂരുവിൽനിന്ന് എണ്ണടാങ്ക് ഫുള്ളാക്കിയാണ് കേരളത്തിലേക്ക് പുറപ്പെടുന്നത്.
സ്വകാര്യ ബസുകളും ദീർഘദൂര യാത്രക്കാരും എണ്ണയടിക്കാൻ അതിർത്തി കടക്കുകയാണിപ്പോൾ.
തലപ്പാടിയിലെ 50 മീറ്റർ ചുറ്റളവിലെ പെട്രോൾ പമ്പുകളിൽ തിരക്ക് പ്രകടമാണ്. കർണാടകയിലെ തലപ്പാടിയിലെ പമ്പുകളിൽ ആളുകൾ എത്തുേമ്പാൾ കേരളത്തിലെ തലപ്പാടിയിലെ പമ്പുകളിൽ ആരുമില്ല.കാസർകോട് നഗരത്തിലെ പമ്പുകളിലും ആളുകൾ കുറഞ്ഞതായി ടോപ് ഫ്യുവൽസ് പമ്പ് മാനേജർ സി.ടി. മുനീർ പറഞ്ഞു.
ചരക്കുലോറികളും ദീർഘദൂര ബസുകളും മിക്കതും കാസർകോടു നിന്ന് എണ്ണയടിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.