കാസർകോട്: കാസർകോട് മത്സ്യമാർക്കറ്റിനുള്ളിൽ നടക്കേണ്ട മീൻ ബോക്സുകളുടെ കയറ്റിറക്ക് പ്രവൃത്തികൾ തിരക്കുള്ള എം.ജി റോഡിലും കൊറക്കോട് ജംങ്ഷനിലും തുടരുന്നു. തിരക്കുള്ള റോഡുകളിൽ കയറ്റിറക്ക് നിയമവിരുദ്ധമാണെന്ന് നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് എങ്കിലും ഇപ്പോഴും കയറ്റിറക്ക് നിർബാധം തുടരുകയാണ്.
നിരവധി പരാതികൾ നൽകിയിട്ടും ഈ കാര്യത്തെ മുഖവിലക്കെടുക്കുകയോ ഇതിൽ നടപടിയെടുക്കുകയോ ചെയ്യാത്ത നഗരസഭയുടെ സമീപനത്തിനെതിനെതിരെ വകുപ്പ് മന്ത്രിക്ക് പൊതു പ്രവർത്തകൻ നൗഷാദ് കരിപ്പൊടി പരാതി നൽകി. ഏറെ നാളായി കാസർകോട് മത്സ്യമാർക്കറ്റിലെത്തുന്ന വലിയ മീൻലോറികളിൽ നിന്നിറക്കിയ മീൻ ബോക്സുകൾ രാവിലെ 11മണിവരെ ചെറുകിട കച്ചവടക്കാരുടെ ചെറിയ വാനുകളിലേക്കും പിക്കപ്പുകളിലേക്കും കയറ്റുന്നത് ഏറെ തിരക്കുള്ള എം.ജി റോഡിലും മാർക്കറ്റ് റോഡ് കൊറക്കോട് ജങ്ഷനിലുമായാണ്. ഇതുമൂലം ഈ സമയങ്ങളിൽ ഈ വഴിയുള്ള വാഹന ഗതാഗതത്തിനും പൊതുജന സഞ്ചാരത്തിനും വലിയതടസ്സമുണ്ടാകുന്നു.
ഭാരമുള്ള നൂറുകണക്കിന് മീൻ ബോക്സുകൾ നിത്യവും ഇതിനായി കൊണ്ടുവരുന്നതിനാൽ ഈ ഭാഗത്തെ റോഡുകളൊക്കെ തകർന്ന നിലയിലാണ്. അസ്സഹനീയമായ ദുർഗന്ധത്തോടെയുള്ള മലിനവെള്ളമൊഴുകുന്നുമുണ്ട്. ഇതുമൂലം ആളുകളുമായി വാക്കുതർക്കമുണ്ടാവുന്നതും പതിവാണ്. സമീപത്തെ വ്യാപരികളും സ്കൂൾ കുട്ടികളും വഴിയാത്രികരുമൊക്കെ പ്രയാസത്തിലാണ്. ബന്ധപ്പെട്ടവരെ പല തവണ ധരിപ്പിച്ചിട്ടും നടപടിയുണ്ടായില്ല എന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.