കോട്ടയം: കെ.എം. മാണിയുടെയും മകെൻറയും രാഷ്ട്രീയവഞ്ചന ഉയർത്തി കേരള കോൺഗ്രസിനെ പിളർത്താൻ കോൺഗ്രസ് നീക്കം ശക്തമാക്കി. വെള്ളിയാഴ്ച ഉമ്മൻ ചാണ്ടിയടക്കമുള്ള പ്രമുഖനേതാക്കളുെട സാന്നിധ്യത്തിൽ ചേർന്ന കോട്ടയം ഡി.സി.സി നേതൃയോഗത്തിലും ഇതുസംബന്ധിച്ച ചർച്ചകളായിരുന്നു സജീവം. മുപ്പത്തിയഞ്ച് വർഷത്തെ ബന്ധം മുന്നറിയിപ്പില്ലാതെ ഉപേക്ഷിച്ച കേരള കോൺഗ്രസിന് കനത്ത തിരിച്ചടി നൽകാനുള്ള തീരുമാനവും കോട്ടയം യോഗത്തിൽ എടുത്തതായാണ് വിവരം.
മാണിയും ജോസ് കെ. മാണിയും ഇല്ലാത്ത കേരള കോൺഗ്രസിനായുള്ള നീക്കമാകും കോൺഗ്രസ് ആദ്യം നടത്തുക. ഇൗ ലക്ഷ്യം മുന്നിൽകണ്ടുള്ള നീക്കം കോൺഗ്രസ് ശക്തമാക്കിയിട്ടുണ്ട്. മാണിയുടെ ഇടതുബാന്ധവത്തെ എതിർത്ത് രംഗത്തുള്ള പി.ജെ. ജോസഫിനെ ഒപ്പം നിർത്താനാണ് ശ്രമം. ജോസഫുമായി ഇതിനകം പ്രമുഖ കോൺഗ്രസ് നേതാക്കൾ ബന്ധപ്പെട്ടു. തൊടുപുഴയിലെ വസതിയിലുള്ള ജോസഫുമായി ചിലർ ഫോണിൽ ബന്ധപ്പെട്ടും നിലപാട് ആരാഞ്ഞിരുന്നു. നിലവിൽ ജോസഫടക്കം പലരും മാണിയുടെ നിലപാടുകളോട് യോജിക്കുന്നില്ല. മാണിവിരുദ്ധരെ അണിനിരത്തി മാണിയും മകനും ഇല്ലാത്ത പുതിയ കേരള കോൺഗ്രസാണ് ലക്ഷ്യമെന്ന് അവരെ അറിയിച്ചിട്ടുണ്ട്. മോൻസ് ജോസഫടക്കം ഇൗ നീക്കത്തെ പിന്തുണക്കുന്നവരെ അണിനിരത്തി കനത്തതിരിച്ചടി നൽകാനാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന നീക്കം.
കേരള കോൺഗ്രസിനെ പൂർണമായും തള്ളിപ്പറയാതെ മാണി അനുകൂലികളെ തള്ളിപ്പറയാനും കോൺഗ്രസ് തീരുമാനിച്ചു. എം.എം. ഹസനും കെ.സി. ജോസഫും തിരുവഞ്ചൂർ രാധാകൃഷണനുമെല്ലാം പുതിയ നീക്കത്തിനുപിന്നിലുണ്ട്. കേരള കോൺഗ്രസിനെതിരെ ശക്തമായ പ്രചാരണവും അജണ്ടയിലുണ്ട്. മാണിയും മകനും ഇല്ലാത്ത കേരള കോൺഗ്രസിനെ മുന്നിൽനിർത്തി പുതിയ സഖ്യമുണ്ടാക്കാമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു. ഡി.സി.സി നേതൃയോഗത്തിൽ കടുത്ത ഭാഷയിലായിരുന്നു ഉമ്മൻ ചാണ്ടിയടക്കമുള്ളവരുടെ മാണിെക്കതിരായ വിമർശനം. ‘മാണിസാർ’ എന്ന ബഹുമാനം പോലും നൽകേണ്ടതിെല്ലന്നും തീരുമാനിച്ചിട്ടുണ്ട്. സാർ ഒഴിവാക്കി മാണിയെന്നായിരുന്നു പലരുടെയും പ്രയോഗം.ഇടതുമുന്നണിയിൽ ചേർന്നിട്ടും അർഹമായ പരിഗണനകിട്ടാത്ത ജനാധിപത്യ കേരള കോൺഗ്രസിെൻറ പ്രമുഖ നേതാക്കളെയും പുതിയ കേരള കോൺഗ്രസിൽ എത്തിക്കാനും നീക്കം ആരംഭിച്ചിട്ടുണ്ട്.
പഴയ ജോസഫ് വിഭാഗക്കാരാണ് ഇവരിലേറെയും. ജോസഫ് വിളിച്ചാൽ ഫ്രാൻസിസ് ജോർജടക്കം വരുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. എന്തായാലും മാണിക്കെതിരെയുള്ള രാഷ്ട്രീയ അടിയൊഴുക്കുകൾ കോൺഗ്രസിൽ ശക്തമാണ്. എന്നാൽ, മാണിക്കെതിരായ നീക്കത്തിൽ യു.ഡി.എഫിലെ ലീഗ് അടക്കം കക്ഷികളുടെ നിലപാട് വ്യക്തമല്ല. കേരള കോൺഗ്രസ് േജക്കബ് വിഭാഗവും നിലപാട് പറഞ്ഞിട്ടില്ല. അതിനിടെ, കോൺഗ്രസിെൻറ നീക്കം മുന്നിൽകണ്ട് മാണിയും മകനും മറുതന്ത്രവുമായി രംഗത്തുണ്ട്. മാണിക്കുപിന്നാലെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ജോസ്കെ. മാണി രംഗത്തുവന്നതും അടിയന്തര പാർലമെൻററി പാർട്ടി യോഗം വിളിച്ചതും ഇതിെൻറ ഭാഗമാണ്. കോൺഗ്രസ് നീക്കത്തെ മാണിയും ആശങ്കയോടെയാണ് കാണുന്നത്. അതിനാൽ എം.എൽ.എമാരുടെ നിലപാട് അറിയാനാണ് മാണിയുടെ നീക്കം. സി.പി.എം നേതാക്കളുമായുള്ള രഹസ്യചർച്ചകളും അണിയറയിൽ നടക്കുന്നുണ്ട്. എന്നാൽ, സി.പി.എം നേതൃത്വം കരുതലോടെയാണ് നീങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.