ന്യൂഡൽഹി: ദേശീയപാത വികസനത്തിന് പണം ചെലവാക്കുന്ന ഏക സംസ്ഥാനം കേരളമെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ. കര്‍ണാടക പാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കലിന്‍റെ 30 ശതമാനവും റിങ് റോഡുകള്‍ക്കും ബൈപ്പാസുകള്‍ക്കുമുള്ള ഭൂമി ഏറ്റെടുക്കലിന് 50 ശതമാനവും തുക ചെലവഴിക്കുന്നു.
തമിഴ്‌നാട്ടില്‍ നാല് എലിവേറ്റഡ് ഹൈവേകളുടെ ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനുമായി ചെലവാകുന്ന 470 കോടിയില്‍ പകുതി വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. പഞ്ചാബിലും 50 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ വഹിച്ചു. ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, തെലങ്കാന, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലും അമ്പത് ശതമാനം വരെ തുക സംസ്ഥാന സര്‍ക്കാരുകള്‍ ചെലവ് വഹിക്കുന്നുണ്ടെന്നും വി.മുരളീധരൻ പറഞ്ഞു.
ദേശീയപാത 66ന്‍റെ മാത്രമല്ല മുഴുവൻ ദേശീയപാതകളുടെയും ഭൂമിയേറ്റെടുക്കലിന്‍റെ 25 ശതമാനം വഹിക്കാമെന്നാണ് കേരളം സമ്മതിച്ചത്. ഇതു സംബന്ധിച്ച പാർലമെന്‍റ് രേഖയും വി.മുരളധീരൻ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. ദേശീയ പാതാ നിര്‍മാണത്തിന്‍റെ ചെലവ് പൂര്‍ണമായും ദേശീയ പാത അതോറിറ്റിയാണ് വഹിക്കുന്നത്.
പാത നിര്‍മിക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്ന തരത്തിൽ പ്രചാരണം നടക്കുന്നുണ്ട്. ഫ്ലക്സ് നിരത്തിയും ചാനൽ ചർച്ചകളിലൂടെയും തെറ്റായ അവകാശവാദം ഉന്നയിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ സഹായം കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് കേരളത്തിന് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.