കോഴിക്കോട്: വിവാദ പ്രസംഗത്തെ തുടർന്ന് പ്രവർത്തകസമിതി യോഗത്തിൽ വിമർശനവിധേയനായ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി പാർട്ടി പ്രസിഡന്റ് സാദിഖലി തങ്ങളുമായി ശനിയാഴ്ച ചർച്ച നടത്തി. കോഴിക്കോട് നാദാപുരത്തെ വിവാഹവീട്ടിലായിരുന്നു കൂടിക്കാഴ്ച.
നേതൃത്വത്തിനെതിരെ ഷാജി വിമർശനം ഉയർത്തിയത് വിവാദമായ സാഹചര്യത്തിൽ വിശദീകരണം തേടുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞിരുന്നു. ഗൾഫ് പര്യടനം കഴിഞ്ഞെത്തിയ ഷാജി അനൗപചാരിക ചർച്ചയാണ് നടത്തിയത്. ഉടനെ പാണക്കാട്ടെത്തി തന്റെ ഭാഗം വിശദീകരിക്കുമെന്നാണ് സൂചന.
അതിനിടെ, കെ.എം. ഷാജിക്കെതിരായ വിമർശനങ്ങൾ പറഞ്ഞുതീരാവുന്ന പ്രശ്നം മാത്രമാണെന്ന് ഡോ. എം.കെ. മുനീർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാർട്ടിയിൽ വലിയ പൊട്ടിത്തെറിയുണ്ടാകുന്ന അവസ്ഥയൊന്നുമില്ല. ഷാജി കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാളാണെന്നും അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഒരുഭാഗം മാത്രമാണ് പുറത്തുവന്നതെന്നും പൂർണമായി കേൾക്കുമ്പോൾ മാത്രമാണ് കാമ്പ് മനസ്സിലാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാജിക്കെതിരെ യൂത്ത്ലീഗ് യോഗത്തിൽ പരോക്ഷ വിമർശനം നടത്തിയ പി.കെ. ഫിറോസിനെ കൊട്ടാനും മുനീർ മറന്നില്ല. വടവൃക്ഷത്തിൽ കസർത്തുകളിച്ചാൽ പരിക്കേൽക്കുന്നത് പി.കെ. ഫിറോസിനും ബാധകമാണെന്നായിരുന്നു മുനീറിന്റെ കൊട്ട്. ''വടവൃക്ഷത്തിന്റെ മുകളിൽനിന്ന് കസർത്ത് കളിക്കേണ്ടെന്നത് തനിക്കും ഫിറോസിനും പാർട്ടിയിലെ ഏതൊരാൾക്കും ബാധകമാണ്''-അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.