നൂറുകോടി ആരോപണം: മുഖ്യമന്ത്രി ഇക്കാര്യം ആരാഞ്ഞെന്ന് കോവൂർ കുഞ്ഞുമോൻ

തിരുവനന്തപുരം: ബി.ജെ.പി സഖ്യത്തി​ലേക്ക് മാറാൻ രണ്ട് എൽ.ഡി.എഫ് എം.എൽ.എമാർക്ക് 100 കോടി ഓഫർ വാഗ്ദാനം ചെയ്തെന്ന ആരോപണം തള്ളി ഇടത് എം.എൽ.എ കോവൂർ കുഞ്ഞുമോൻ. ഗുരുതര ആരോപണമാണ് ഉയർന്നിട്ടുള്ളതെന്നും സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും കോവൂർ കുഞ്ഞുമോൻ മാധ്യമങ്ങളോട് പറഞ്ഞു.

എം.എൽ.എമാർ തമ്മിൽ ഈ ഇക്കാര്യം സംസാരിച്ചിരുന്നോ എന്ന് മുഖ്യമന്ത്രി കൊട്ടാരക്കര ഗസ്റ്റ്ഹൗസിൽ വച്ച് തന്നോട് ചോദിച്ചിരുന്നു. ഇത്തരത്തിൽ ഒരു സംസാരം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രിക്ക് മറുപടി നൽകി.

രണ്ടാഴ്ച മുമ്പ് കൊല്ലത്തെ കെ.എൻ ബാലഗോപാലിന്‍റെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ വരുമ്പോഴാണ് ഗസ്റ്റ്ഹൗസിൽ വച്ച് മുഖ്യമന്ത്രി ആരാഞ്ഞത്. മുഖ്യമന്ത്രിയുെട ഓഫീസിൽ നിന്ന് ആവശ്യപ്പെട്ട പ്രകാരമാണ് കൊട്ടാരക്കര ഗസ്റ്റ്ഹൗസിൽ വച്ച് കൂടിക്കാഴ്ച നടത്തിയത്. നിയമസഭ സമ്മേളനം നടക്കുന്നതിന് മുമ്പായിരുന്നു ഈ കൂടിക്കാഴ്ച.

നിയമസഭയിൽ എം.എൽ.എമാരോടൊപ്പം ചായ കുടിക്കാൻ പോകാറുണ്ട്. എന്നാൽ, സഭയിൽ ഏതെല്ലാം എം.എൽ.എമാർ ആരോടെല്ലാം സംസാരിക്കുന്നുവെന്ന് താൻ ശ്രദ്ധിക്കാറില്ല. തനിക്കെതിരെ ഉയർന്നത് അടിസ്ഥാന രഹിതമാണെന്നും 30 വർഷം നീണ്ട തന്‍റെ പ്രതിച്ഛായക്കെതിരെയാണ് ആരോപണം ഉയർന്നതെന്നും കോവൂർ കുഞ്ഞുമോൻ വ്യക്തമാക്കി.

ബി.ജെ.പി സഖ്യകക്ഷിയായ അജിത് പവാറിന്റെ എൻ.സി.പിയിലേക്ക് കൂറുമാറ്റാൻ രണ്ട് എൽ.ഡി.എഫ് എം.എൽ.എമാർക്ക് എൻ.സി.പി (ശരദ് പവാർ) എം.എൽ.എ തോമസ് കെ. തോമസ് 100 കോടി വാഗ്ദാനം നൽകിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എൽ.ഡി.എഫിലെ ഏകാംഗ കക്ഷി എം.എൽഎമാരായ ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), കോവൂർ കുഞ്ഞുമോൻ (ആർഎസ്പി-ലെനിനിസ്റ്റ്) എന്നിവർക്കാണ് 50 കോടി വീതം തോമസ് കെ. തോമസ് വാഗ്ദാനം ചെയ്തതത്രെ.

ഇതേതുടർന്നാണ് തോമസ് കെ. തോമസിന്റെ മന്ത്രിസഭാ പ്രവേശം മുഖ്യമന്ത്രി അനുവദിക്കാതിരുന്നത്. സംഭവം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി അറിയിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ആരോപണം നിഷേധിക്കുന്ന കത്ത് തോമസ് കെ. തോമസ് മുഖ്യമന്ത്രിക്ക് കൈമാറി.

കഴിഞ്ഞതിനു മുൻപത്തെ നിയമസഭ സമ്മേളനകാലത്ത് എം.എൽ.എമാരുടെ ലോബിയിലേക്കു ക്ഷണിച്ചു കൊണ്ടുപോയാണ് ഇരുവർക്കും കോടികൾ വാഗ്ദാനം നൽകിയതത്രെ. തോമസിന് മന്ത്രി പദവി നൽകാത്തതിൽ എൻ.സി.പിയുടെ സംസ്ഥാന-ദേശീയ നേതൃത്വങ്ങൾ മുഖംതിരിച്ച സമയമായിരുന്നു അത്. ശരദ് പവാറും അജിത് പവാറും പിളർന്നപ്പോൾ എം.എൽ.എമാരെ ചാക്കിട്ടുപിടിച്ച് പേരും ചിഹ്നവും സ്വന്തമാക്കാനുള്ള അജിത്തിന്റെ നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു കുതിരക്കച്ചവട ശ്രമം. മുന്നണി മര്യാദ ലംഘിച്ചുള്ള ഈ നീക്കം മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചതാണ് എ.കെ. ശശീന്ദ്രനു പകരം തോമസിനെ മന്ത്രിയാക്കാനുള്ള എൻ.സി.പിയുടെ ആവശ്യം തള്ളാൻ ഇടയാക്കിയത്.

വാഗ്ദാനം ലഭിച്ച വിവരം പിണറായി അന്വേഷിച്ചപ്പോൾ ആന്റണി രാജു സ്ഥിരീകരിച്ചു. 250 കോടിയുമായി അജിത് പവാർ കേരളം കണ്ണുവച്ച് ഇറങ്ങിയെന്നും ആ പാർട്ടിയുടെ ഭാഗമായാൽ 50 കോടി വീതം കിട്ടാമെന്നും തോമസ് അറിയിച്ചതായി ആന്റണി രാജു മുഖ്യമന്ത്രിയോടു പറഞ്ഞു. എൽ.ഡി.എഫിന്റെ ഭാഗമായാണു ജയിച്ചതെന്നും അതുവിട്ടു മറ്റൊന്നിനുമില്ലെന്നും മറുപടി നൽകിയതായും അറിയിച്ചു. ‘മുഖ്യമന്ത്രി എന്നെ വിളിപ്പിച്ചു. ഞെട്ടിക്കുന്ന ചില വിവരങ്ങൾ അദ്ദേഹത്തിനു കൈമാറിയിട്ടുണ്ട്. തൽക്കാലം കൂടുതൽ പറയാനില്ല’ -അദ്ദേഹം പറഞ്ഞു.

അജിത് പവാറുമായി ഒരു ബന്ധവുമില്ലെന്നും ഇങ്ങനെയൊരു ചർച്ച നടന്നിട്ടില്ലെന്നും തോമസ് കെ. തോമസും പ്രതികരിച്ചു. ‘50 കോടി വീതം വാഗ്ദാനം ചെയ്യാൻ ഞാനാരാണ് ? ഇത് കുട്ടനാട് സീറ്റിൽ നേരത്തേ മത്സരിച്ചിരുന്ന ജനാധിപത്യ കേരള കോൺഗ്രസിനുവേണ്ടി ആന്റണി രാജു കളിക്കുന്ന കളിയാണ്’ -തോമസ് പറഞ്ഞു.

Tags:    
News Summary - Kovoor Kunjumon said that the Chief Minister asked about the 100 crore allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.