കെ.പി.എ.സി ലളിതയുടെ മൃതദേഹം തൃശൂർ റീജ്യണൽ തിയ്യറ്ററിൽ പൊതുദർശനത്തിന് വെച്ചപ്പോൾ -(ഫോട്ടോ: ജോൺസൺ വി. ചിറയത്ത്)
തൃശൂർ: അന്തരിച്ച നടി കെ.പി.എ.സി. ലളിതയുടെ സംസ്കാരം വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ നടന്നു. വിവിധ മേഖലകളിലെ പ്രമുഖരും ആരാധകരും ഉൾപ്പെടെ ആയിരങ്ങൾ പ്രിയനടിക്ക് ആദരാഞ്ജലികളർപ്പിച്ചു. തൃപ്പൂണിത്തുറയിലും തൃശ്ശൂരിലും പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം വടക്കാഞ്ചേരിയിലെ വീട്ടിലെത്തിച്ചത്.
കെ.പി.എ.സി. ലളിതയുടെ മൃതദേഹം തൃപ്പൂണിത്തുറ കൂത്തമ്പലത്തിലേക്ക് കൊണ്ടു വരുമ്പോൾ ദുഃഖത്തോടെ നോക്കുന്ന മകൻ സിദ്ധാർഥ് ഭരതൻ
ചൊവ്വാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ മകൻ സിദ്ധാർഥന്റെ വസതിയിൽ എത്തിച്ച മൃതദേഹം ഇന്ന് രാവിലെ എട്ട് മുതൽ 10.30 വരെ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് തൃശൂരിലേക്ക് കൊണ്ടുപോയ മൃതദേഹം, സംഗീത നാടക അക്കാദമി ഹാളിൽ പൊതുദർശനത്തിന് വെച്ചു. ശേഷം വടക്കാഞ്ചേരിയിലെ വീടായ 'ഓർമ'യിലെത്തിച്ചാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്.
കെ.പി.എ.സി ലളിതയുടെ മൃതദേഹം തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ പൊതുദർശനത്തിനായി എത്തിച്ചപ്പോൾ
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അസുഖബാധിതയായി ചികിത്സയിലായിരുന്ന കെ.പി.എ.സി. ലളിത തൃപ്പൂണിത്തുറയിലെ മകൻ സിദ്ധാർഥന്റെ വസതിയിൽ അന്തരിച്ചത്. 550ലേറെ സിനിമകളിൽ വേഷമിട്ട കെ.പി.എ.സി. ലളിത കേരള സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സനായിരുന്നു.
എം.ജി ശ്രീകുമാർ ആദരാഞ്ജലി അർപ്പിക്കുന്നു
1947 ഫെബ്രുവരി 25ന് ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് രാമപുരത്ത് കടക്കത്തറ വീട്ടിൽ അനന്തന്‍നായരുടെയും അമ്മ ഭാര്‍ഗ്ഗവി അമ്മയുടെയും മകളായി ജനനം. ചങ്ങനാശ്ശേരി ഗീഥയിലൂടെ നാടകരംഗത്തെത്തിയ ലളിത കെ.പി.എ.സിയിലൂടെ അഭിനയത്തിൽ മേൽവിലാസം കുറിച്ചു.
കെ.പി.എ.സി. ലളിതയുടെ മൃതദേഹം തൃപ്പൂണിത്തുറ കൂത്തമ്പലത്തിൽ പൊതുദർശനത്തിനായി കൊണ്ടു വരുന്നു
1969ൽ ഉദയായുടെ 'കൂട്ടുകുടുംബം' എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. 1978ൽ സംവിധായകൻ ഭരതനുമായി വിവാഹം. ഏറ്റവും ഒടുവിൽ അഭിനയിച്ചത് റിലീസ് ചെയ്യാനിരിക്കുന്ന 'ഭീഷ്മപർവം'.
1991ൽ 'അമര'ത്തിലൂടെയും 2000ത്തിൽ 'ശാന്ത'ത്തിലൂടെയും മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും അഞ്ചു തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡുകളും ലഭിച്ചു. ശ്രീക്കുട്ടിയും സിനിമ സംവിധായകനും നടനുമായ സിദ്ധാർഥനുമാണ് മക്കള്‍. സഹോദരൻ: കൃഷ്ണകുമാർ, സഹോദരി: ശ്യാമള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.