തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളുടെ കരട് പട്ടികയുമായി സംസ്ഥാന കോൺഗ്രസ് നേതൃത്വം ഡൽഹിക്ക്. പട്ടികക്ക് ഹൈകമാൻഡിെൻറ അംഗീകാരം തേടി കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലെത്തും.
സംസ്ഥാനത്തുനിന്ന് ഡൽഹിയിലുള്ള പാർട്ടി നേതാക്കളുമായി ശനിയാഴ്ചയും ഞായറാഴ്ച ഹൈകമാൻഡ് പ്രതിനിധികളുമായും സംസ്ഥാന നേതാക്കൾ ചർച്ച നടത്തും.
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മറ്റ് മുതിർന്ന നേതാക്കളും ഉൾപ്പെടെ മുന്നോട്ടുവെച്ച പേരുകൾ പരിഗണിച്ചാണ് കരട് പട്ടിക തയാറാക്കിയത്. ഡൽഹിയിലെ ചർച്ചയിൽ ഉയരുന്ന നിർദേശങ്ങൾകൂടി പരിഗണിച്ചായിരിക്കും അന്തിമ പട്ടിക തയാറാക്കി അംഗീകാരത്തിന് ഹൈകമാൻഡിന് സമർപ്പിക്കുക. ഡൽഹി യാത്രക്ക് മുന്നോടിയായി കരട് പട്ടിക തയാറാക്കുന്നതിന് കെ.പി.സി.സി പ്രസിഡൻറും പ്രതിപക്ഷനേതാവും കൂടിയാലോചനകൾ നടത്തി.
ഹൈകമാൻഡ് നിയമിച്ച പ്രസിഡൻറിനും മൂന്ന് വർക്കിങ് പ്രസിഡൻറുമാർക്കും പുറമെ മൂന്ന് വൈസ് പ്രസിഡൻറുമാർ, 15 ജനറൽ സെക്രട്ടറിമാർ, ട്രഷറർ എന്നിവരെയും 28 നിർവാഹക സമിതിയംഗങ്ങളെയുമാണ് ഇനി തീരുമാനിക്കേണ്ടത്. ജംബോ സമിതി ഒഴിവാക്കി നിർവാഹക സമിതിയംഗങ്ങൾ ഉൾപ്പെടെ 51 അംഗ സംഘടനാ സംവിധാനം കെ.പി.സി.സിക്ക് മതിയെന്നാണ് തീരുമാനിച്ചിട്ടുള്ളത്. 30 ഒാളം സെക്രട്ടറിമാരെ പിന്നീട് തീരുമാനിക്കുമെങ്കിലും അവർ നയരൂപവത്കരണത്തിനുള്ള പാർട്ടി നിർവാഹകസമിതിയിൽ ഉണ്ടാകില്ല.
വി.എസ്. ശിവകുമാർ, എ. ഷാനവാസ്ഖാൻ, എ.എ. ഷുക്കൂർ, ജോസി സെബാസ്റ്റ്യൻ, ടോമി കല്ലാനി, വി.ടി. ബലറാം, അഡ്വ. അശോകൻ, ജെയ്സൻ ജോസഫ്, വി.പി. സജീന്ദ്രൻ, അബ്ദുൽ മുത്തലിബ്, ആര്യാടൻ ഷൗക്കത്ത്, അനിൽ അക്കര, സുമ ബാലകൃഷ്ണൻ, ബിന്ദു കൃഷ്ണ, സജീവ് മാറൊളി തുടങ്ങിയവരുടെ പേരുകളാണ് കെ.പി.സി.സി ഭാരവാഹിത്വത്തിലേക്ക് സജീവമായി പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.