തിരുവനന്തപുരം: വൈദ്യുതി മേഖലയിൽ സുരക്ഷിതമായി ജോലി ചെയ്യുന്നതിന് ജീവനക്കാരെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് സംസ്ഥാന വ്യാപകമായി ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ തലത്തില്‍ സേഫ്റ്റി കോൺക്ലേവ് സംഘടിപ്പിക്കുന്നു.
ഏറെ അപകട സാധ്യതയുമുള്ള വൈദ്യുതി മേഖലയിൽ ശ്രദ്ധാപൂർവ്വം ജോലി ചെയ്യുന്നതിനും അതുവഴി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിനെ അപകടകരഹിതമായ സ്ഥാപനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
സേഫ്റ്റി കോൺക്ലേവിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി 2025 മാർച്ച് 20ന് കാട്ടാക്കടയില്‍ വെച്ച് നിർവഹിക്കും. ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് എച്ച്.ആര്‍.എം, സ്പോര്‍ട്സ്, വെല്‍ഫയര്‍, സേഫ്റ്റി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് ഡയറക്ടർ ശ്രീ സുരേന്ദ്ര.പി, ഡിസ്ട്രിബ്യൂഷന്‍ ആന്റ് എസ്.സി.എം. ഡയറക്ടർ ശ്രീ.സജി പൗലോസ്, ഡിസ്ട്രിബ്യൂഷന്‍ സൌത്ത് ചീഫ് എഞ്ചിനീയര്‍ ശ്രീ. അനില്‍ കുമാര്‍ കെ.ആര്‍. തുടങ്ങിയവർ സംബന്ധിക്കുന്നതാണ്.
വൈദ്യുതി രംഗത്ത് ജോലി ചെയ്യുന്ന ജീവനക്കാർക്കിടയിൽ സുരക്ഷാ അവബോധം നൽകുക, സുരക്ഷാ കാര്യങ്ങൾക്ക് പ്രാധാന്യം നൽകുക, ജീവൻ രക്ഷിക്കാൻ മതിയായ സുരക്ഷ ശീലങ്ങൾ നിർബന്ധമാക്കുക, ശരിയായ സുരക്ഷാ തൊഴില്‍ സംസ്കാരത്തിലൂടെ സ്ഥാപനത്തിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുക, അപകടങ്ങൾ ഇല്ലാതാക്കി സാമ്പത്തിക നേട്ടം ഉറപ്പാക്കുക, സുരക്ഷാ കാര്യങ്ങൾ മുൻനിര്‍ത്തി വ്യക്തികൾക്കും കുടുംബത്തിനും സമൂഹത്തിനും ഭാവി ശുഭകരമാക്കുക തുടങ്ങിയ ബൃഹത്തായ ലക്ഷ്യത്തോടെയാണ് സേഫ്റ്റി കോൺക്ലേവ് പദ്ധതി സംസ്ഥാനത്ത് ഒട്ടാകെ നടപ്പിലാക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.