കൊച്ചി: സീറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപനയെച്ചൊല്ലി മാസങ്ങളായി നിലനിൽക്കുന്ന വിവാദം ഹൈകോടതി ഇടപെടലോടെ വഴിത്തിരിവിലേക്ക്. ഹരജി പരിഗണിച്ച ഹൈകോടതിയുടെ നിർണായക നിരീക്ഷണങ്ങളും കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഉത്തരവും സഭയെ സംബന്ധിച്ചിടത്തോളം ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതാണ്. കോടതി ഉത്തരവിെൻറ പശ്ചാത്തലത്തിൽ കർദിനാൾ സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
സഭയുടെ കീഴിൽ മെഡിക്കൽ കോളജ് തുടങ്ങാൻ മാർ ജോർജ് ആലഞ്ചേരിയുടെ തീരുമാനപ്രകാരം അങ്കമാലി മറ്റൂരിൽ 2015 മേയിൽ 58.2 കോടി രൂപ ബാങ്ക് വായ്പയെടുത്ത് 23.22 ഏക്കർ സ്ഥലം വാങ്ങിയതാണ് പ്രതിസന്ധിയുടെ തുടക്കം. മാർ വർക്കി വിതയത്തിൽ കർദിനാളായിരിക്കെ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷം വേണ്ടെന്ന് തീരുമാനിച്ച മെഡിക്കൽ കോളജിനുവേണ്ടി ഭീമമായ തുക പലിശക്കെടുത്ത് സ്ഥലം വാങ്ങിയത് സഭയിൽ മുറുമുറുപ്പിന് കാരണമായിരുന്നു.
മെഡിക്കൽ കോളജ് പിന്നീട് ഉപേക്ഷിച്ചെങ്കിലും ഇതടക്കം ഇടപാടുകൾ സഭക്ക് 80 കോടിയിലധികം രൂപയുടെ സാമ്പത്തികബാധ്യത വരുത്തിവെച്ചു. വരന്തരപ്പിള്ളിയിൽ അതിരൂപതക്കുള്ള സ്ഥലം വിറ്റ് വായ്പ തിരിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ല. തുടർന്നാണ് കാക്കനാട്, തൃക്കാക്കര, സീപോർട്ട്--എയർപോർട്ട് റോഡ്, മരട് എന്നിവിടങ്ങളിലായി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള 3.30 ഏക്കർ സ്ഥലം വിൽക്കാൻ സഭ വൈദിക സമിതി തീരുമാനിച്ചത്. സെൻറിന് 9.05 ലക്ഷത്തിൽ കുറയാത്ത വിലയ്ക്ക് വിൽക്കാൻ ഇടനിലക്കാരനെ ഏൽപിച്ചു.
അഞ്ച് സ്ഥലങ്ങളും ഒരു മാസത്തിനുള്ളിൽ വിൽക്കുന്നതിലൂടെ 27.30 കോടി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇതിനിടെ, അതിരൂപതയുടെ അനുമതിയില്ലാതെ മുറിച്ചുവിൽക്കരുതെന്ന കരാർ ലംഘിച്ച് ഇടനിലക്കാരൻ സ്ഥലങ്ങൾ 36 പേർക്കായി വിറ്റു. രേഖകളിൽ കാണിച്ചത് ഒമ്പതുകോടി മാത്രമായിരുന്നു.
ഇൗ തുക കിട്ടിയതോടെ മാർ ജോർജ് ആലഞ്ചേരി ആധാരങ്ങളിൽ ഒപ്പിട്ടുനൽകി. സെൻറിന് 40 ലക്ഷം രൂപ വരെ വിലവരുന്ന സ്ഥലങ്ങൾ തുച്ഛവിലയ്ക്ക് വിറ്റതുവഴി 100 കോടിയുടെ നഷ്ടം സംഭവിച്ചെന്നാണ് ആരോപണം. ബാക്കി കിട്ടാനുള്ള തുകക്ക് പകരമായി കോട്ടപ്പടി വില്ലേജിൽ സെൻറിന് 30,000 രൂപ മാത്രം വിലയുള്ള 25 ഏക്കറും പരിസ്ഥിതി ലോല പ്രദേശമായ ദേവികുളത്ത് 17 ഏക്കറും അതിരൂപതയുടെ പേരിൽ രജിസ്റ്റർ ചെയ്തുനൽകി. ഇതിന് സഹായമെത്രാന്മാരുടെ അനുമതി ഉണ്ടായിരുന്നില്ല.
ഭൂമി ഇടപാട് വിവാദമായതോടെ അഴിമതിക്ക് കാരണക്കാരായ സഭാ നേതൃത്വത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം വൈദികർ രംഗത്തെത്തി. ഇടപാടിൽ ക്രമക്കേട് നടന്നെന്നും ഇതിെൻറ ഉത്തരവാദിത്തത്തിൽനിന്ന് കർദിനാളിന് ഒഴിഞ്ഞുമാറാനാവില്ലെന്നുമായിരുന്നു സഭ നിയോഗിച്ച അന്വേഷണ കമീഷെൻറ റിപ്പോർട്ട്. തുടർന്ന്, വീഴ്ച സംഭവിച്ചതായി സഭാ നേതൃത്വംതന്നെ സമ്മതിച്ചു. സുതാര്യതയില്ലാതെയും കാനോനിക നിയമങ്ങൾ ലംഘിച്ചും നടന്ന ഭൂമി ഇടപാട് ഗുരുതര ധാർമിക പ്രശ്നങ്ങളാണ് ഉയർത്തുന്നതെന്നായിരുന്നു അതിരൂപത മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് വൈദികർക്ക് അയച്ച സർക്കുലറിലെ പരാമർശം.
ഇടപാടിന് പിന്നിൽ പ്രവർത്തിച്ച വൈദികരെ ചുമതലകളിൽനിന്ന് ഒഴിവാക്കുകയും കർദിനാളിെൻറ അധികാരം വെട്ടിക്കുറക്കുകയും ചെയ്തെങ്കിലും മാർ ആലഞ്ചേരിയെ നീക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം വൈദികരും വിശ്വാസികളും മാർപാപ്പക്ക് കത്തയക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തി. വിഷയത്തിൽ സഭാ നേതൃത്വത്തിനെതിരെ ഒാപൺ ചർച്ച് മൂവ്മെൻറ്, ആർക്കിഡയോസിസെൻ മൂവ്മെൻറ് ഫോർ ട്രാൻസ്പെരൻസി തുടങ്ങിയ സംഘടനകൾ ശക്തമായിത്തന്നെ രംഗത്തുവന്നു. ഇതിന് പിന്നാലെയാണ് കർദിനാളിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.