തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയിൽനിന്ന് കൺസൾട്ടൻറായ ഡി.എം.ആർ.സി (ഡൽഹി മെട്രോ റെയിൽ കോർപറേഷൻ) പിന്മാറിയ സാഹചര്യത്തിൽ സർക്കാറും ഉറച്ച നിലപാടിൽ. പദ്ധതിയുടെ നടത്തിപ്പും ഭാവിയും കരാർ കമ്പനി നിശ്ചയിക്കേണ്ടതില്ലെന്ന തരത്തിൽ മുന്നോട്ടുപോകാനാണ് തീരുമാനം. ഡി.എം.ആർ.സിക്ക് വേണമെങ്കിൽ ഒാഫിസുകൾ പൂട്ടി ജീവനക്കാരെ പിൻവലിക്കാം. വിഷയത്തിൽ മറുപടി നൽകാനോ, കൂടുതൽ വിവാദമാക്കാനോ നിൽക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്.
പദ്ധതിയുമായി മുേന്നാട്ടുപോകുമെന്ന് മന്ത്രി ജി. സുധാകരൻ വ്യക്തമാക്കി. പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത് സർക്കാറാണ്. ഡി.എം.ആർ.സിയല്ല. ഗവൺമെൻറിനെ ഒരു കമ്പനി കുറ്റംപറയുന്നതും മോശമാക്കുന്നതും എല്ലാ ദിവസവും വാർത്തയുണ്ടാക്കുന്നതും ശരിയല്ല. കേന്ദ്രസർക്കാർ മെട്രോ റെയിൽ നയത്തിൽ മാറ്റംവരുത്തിയിട്ടുണ്ട്. പോളിസി മാറ്റം അറിയാതെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞാൽ നാളെ കേന്ദ്രത്തിെൻറ സമീപനം മറിച്ചായാൽ എന്തുചെയ്യും. സർക്കാറിനെ സംബന്ധിച്ച് കേന്ദ്രത്തിൽനിന്ന് വ്യക്തമായ ധാരണ ലഭിക്കണമെന്നും ശ്രീധരനോട് ബഹുമാനമാണുള്ളതെന്നും മന്ത്രി പറഞ്ഞു.
പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തീരുമാനമെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. ജനുവരി അവസാനവാരമാണ് ഇ. ശ്രീധരൻ സർക്കാറിനു കത്ത് നൽകിയത്. കത്തിനോട് സർക്കാർ പ്രതികരിക്കാതിരുന്നതോടെയാണ് പ്രവർത്തനം അവസാനിപ്പിക്കാൻ ഡി.എം.ആർ.സി തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചക്ക് ശ്രീധരൻ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ഫെബ്രുവരി അവസാനംവരെ കാത്തിരുന്നിട്ടും മറുപടി ലഭിക്കാതായതോടെയാണ് പദ്ധതിയിൽനിന്ന് പിന്മാറാൻ ഡി.എം.ആർ.സി തീരുമാനിച്ചത്.
ഡി.എം.ആർ.സിയുടെ പിന്മാറ്റത്തോടെ ലൈറ്റ് മെട്രോയുടെ ഭാവി അനിശ്ചിതത്വത്തിലായെന്ന് ഏതാണ്ട് ഉറപ്പായി. അതേസമയം, ലൈറ്റ് മെട്രോക്ക് മുന്നോടിയായി തിരുവനന്തപുരത്തും കോഴിക്കോട്ടും നിർമിക്കാനിരുന്ന മേൽപാലങ്ങൾ നിലവിലെ രൂപരേഖപ്രകാരം തന്നെ നടപ്പാക്കാനാണ് സർക്കാർ തീരുമാനം. മേൽപാലങ്ങളുടെ നിർമാണത്തിനായി സ്ഥലമേറ്റെടുപ്പ് ഉൾെപ്പടെയുള്ളവ തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.