അമ്പലപ്പുഴ: പുന്നപ്ര അറവുകാട് കിഴക്ക് പരപ്പിൽ പാടശേഖരത്ത് കൊയ്ത നെല്ല് കെട്ടിക്കിടക്കുന്നു. കർഷകർ കൊയ്ത നെല്ലാണ് ഒരാഴ്ച പിന്നിട്ടിട്ടും സപ്ലൈകോ സംഭരിക്കാതെ കെട്ടിക്കിടക്കുന്നത്. മഴ കനത്തതോടെ ടാർപ്പോളകൾ ഉപയോഗിച്ച് മൂടിയിട്ടിരിക്കുകയാണ്. 33 ഏക്കര്‍ പാടശേഖരത്തില്‍ 20 ഓളം കര്‍ഷകരാണ് കൃഷി ചെയ്യുന്നത്. സിവില്‍ സപ്ലൈസില്‍നിന്ന് നെല്ലെടുക്കാനുള്ള ഉത്തരവ് മില്ലുടമള്‍ക്ക് നല്കാന് വൈകുന്നതാണ് കാരണം. മനുരത്ന ഇനം വിത്താണ് വിതച്ചത്. ഇളവിത്തായതിനാല് 90 ദിവസം കൊണ്ട് കൊയ്തെടുക്കാമെന്നതാണ് പ്രത്യേകത. ഇളവിത്താണ് വിതച്ചതെന്ന വിവരം ആദ്യംതന്നെ പാഡി വിഭാഗം ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതാണ്. ഇത് പ്രകാരമാണ് സിവില്‍ സപ്ലൈസ് നെല്ലെടുക്കാനായി മില്ലുടമകള്‍ക്ക് അനുമതി നല്‍കുന്നത്. ഉദ്യോഗസ്ഥരില്‍ ഉണ്ടായ പിഴവാണ് നെല്ലെടുക്കുന്നത് വൈകാന്‍ കാരണം.
സാധാരണ ഇനം നെല്ല് വിളയാന്‍ 120 ദിവസം വേണ്ടിവരും. മറ്റിനം നെല്ല് കൃഷി ചെയ്യുമ്പോള്‍ വേണ്ടിവരുന്ന ചെലവ് മനുരത്നക്ക് വേണ്ടിവരില്ല. ഇത്തവണ വിളഞ്ഞ നെല്ല് വിത്തിനായി പാകപ്പെടുത്തിയെടുക്കാനാണ് കര്‍ഷകര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, മഴ കര്‍ഷകരുടെ പ്രതീക്ഷകളെ കണ്ണീരിലാഴ്ത്തി. ഇതിനിടയിലാണ് കൊയ്ത നെല്ലും എടുക്കാന്‍ വൈകുന്നത്.
ഒരാഴ്ച മുമ്പാണ് കടക്കെണിയിലായ വണ്ടാനം ചിറയിൽ കെ.ആർ. രാജപ്പൻ എന്ന കര്ഷകന് വിഷംകഴിച്ച് ജീവനൊടുക്കിയത്. വായ്പയെടുത്തും പ്രതീക്ഷയോടെ കൃഷിചെയ്യുന്ന കര്‍ഷകരുടെ നെല്ലെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉദ്യോഗസ്ഥരുടെ വീഴ്ചമൂലം വൈകുകയാണ്.
നെല്ല് ദിവസങ്ങളായി കെട്ടിക്കിടക്കുന്ന സംഭവത്തിൽ പുന്നപ്ര കിഴക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് ഹസൻ പൈങ്ങാമഠം അധ്യക്ഷതവഹിച്ചു. പി. ഉണ്ണികൃഷ്ണൻ, പി.എ. കുഞ്ഞുമോൻ, ശശികുമാർ ചേക്കേത്ര, ഗീത ബാവച്ചി, എം.എസ്. ജയറാം, പി. രങ്കനാഥൻ, എസ്. ഗോപകുമാർ, മധു കാട്ടിൽച്ചിറ, ശ്രീജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.