തുറവൂർ: കോടികൾ മുടക്കി തുടങ്ങിയ ടൂറിസം പദ്ധതി അന്ധകാരനഴി കടൽതീരത്ത് നോക്കാനാരുമില്ലാതെ നശിക്കുന്നു. ലോക വിനോദസഞ്ചാര ഭൂപടത്തിൽ അന്ധകാരനഴി തീരത്തിന് സ്ഥാനം ലഭിക്കുമെന്ന് കൊട്ടിഘോഷിച്ചാണ് 34 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ ഇവിടെ നടത്തിയത്.
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയുമായിരിക്കെയാണ് വിനോദസഞ്ചാര കേന്ദ്രം ഉദ്ഘാടനം ചെയ്തത്. അരൂർ, വയലാർ, കുത്തിയതോട്, തഴുപ്പ്, അന്ധകാരനഴി വിനോദസഞ്ചാര കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന സർക്യൂട്ട് ടൂറിസം പദ്ധതിയുടെ ഭാഗമായി ഉത്തരവാദ ടൂറിസം വഴി ഗ്രാമീണർക്കും വരുമാനം വർധിപ്പിക്കാൻ കഴിയുമെന്ന പ്രഖ്യാപനവും ഉണ്ടായി.
പേരുപോലെതന്നെ ഇരുട്ടുകയറി കിടക്കുന്ന കടൽത്തീരമായിരുന്നു അന്ധകാരനഴി. പ്രകൃതിദത്തമായ തുറമുഖമായിരുന്ന ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്ന മനോഹര കടൽതീരം ഉണ്ടായിരുന്നു. 2004ൽ സുനാമി തിരമാലകൾ അന്ധകാരനഴി തീരത്തും ദുരിതം വിതച്ച് കടന്നുവന്നു.
ആൾനാശത്തിനുപോലും കാരണമായ രാക്ഷസത്തിരമാലകളുടെ ഓർമ മായ്ക്കാൻ കൂടിയാണ് സുനാമി ഫണ്ടിൽനിന്ന് കോടികൾ മുടക്കി വിനോദസഞ്ചാര കേന്ദ്രമായി അന്ധകാരനഴിയെ മാറ്റിതീർത്തത്.
വിശാലമായ കടൽത്തീരത്തിലേക്ക് തീര ഹൈവേയിൽനിന്ന് എത്താനുള്ള പാലം, കൂറ്റൻ കവാടം, തിരമാലകൾക്ക് മുകളിൽ എട്ടടി ഉയരത്തിൽ നിർമിച്ച നീളൻ വാക്വേ, മണിക്കൂറുകൾ കടൽത്തീരത്ത് ചെലവഴിക്കാൻ ഇരിപ്പിടങ്ങൾ, റസ്റ്റാറൻറ്, മത്സ്യലേല ഹാൾ തുടങ്ങിയ സൗകര്യങ്ങളോടെ ആകർഷകമായ നിർമിതികേളാടെയാണ് വിനോദസഞ്ചാര കേന്ദ്രം ആഘോഷമായി തുറന്നിട്ടത്.
എന്നാൽ, വർഷങ്ങൾ കഴിഞ്ഞപ്പോഴും സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ ശ്രദ്ധിക്കാത്തത് വിമർശനങ്ങൾക്കിടയാക്കി.
വിനോദസഞ്ചാരകേന്ദ്ര നടത്തിപ്പിന് ഉത്തരവാദിത്തപ്പെട്ട ആരുമില്ലാത്തത് കാര്യങ്ങൾ അവതാളത്തിലാക്കി. രണ്ട് കോസ്റ്റ് ഗാർഡിനെ നിയമിച്ചത് ഒട്ടേറെ നിർബന്ധങ്ങൾക്ക് വഴങ്ങിയാണ്. പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചെങ്കിലും പൂട്ടിയ നിലയിലാണ്. നിരന്തരം ഉപ്പുകാറ്റ് വീശുന്ന ഇവിടെ നിർമാണങ്ങൾക്കായി ഉപയോഗിച്ചത് ഇരുമ്പു ഉപകരണങ്ങളാണ്. കെട്ടിടങ്ങളുടെ മേൽക്കൂരകൾ അത്രയും ഇരുമ്പ് ഷീറ്റുകൾ കൊണ്ടും വർഷങ്ങൾ കഴിഞ്ഞപ്പോൾ ഉപയോഗിക്കാതെതന്നെ തുരുമ്പെടുത്ത് നശിച്ചു. പലതും നിറം കെട്ട്, തീര മനോഹാരിതക്ക് കോട്ടം വരുത്തി നോക്കുകുത്തികളായി. കെട്ടിടങ്ങൾ കാടുകയറി.
കെട്ടിടങ്ങൾ നിർമിച്ചതും ഉദ്ഘാടനം നടത്തിയതും അരൂർ നിയോജക മണ്ഡലത്തിന്റെ ഭാഗമായിരുന്നപ്പോഴാണെന്നും നിയോജകമണ്ഡലങ്ങൾ പുനർവിന്യസിച്ചപ്പോൾ അന്ധകാരനഴി ചേർത്തല നിയോജക മണ്ഡലത്തിൽപെട്ടതാണ് തുടർ നടപടികൾക്ക് തടസ്സമായതെന്നും ന്യായീകരണമുണ്ട്. എന്താണെങ്കിലും കെടുകാര്യസ്ഥതയുടെ സ്മാരകങ്ങളായി മാറുകയാണ് കാടുകയറിയ വിനോദസഞ്ചാര നിർമിതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.