പൂമീൻ പൊഴി ഭാഗത്ത് പുലിമുട്ട് കഴിഞ്ഞും കടൽ കയറുന്നു
ആലപ്പുഴ: കനത്തകാറ്റിലും മഴയിലും ജില്ലയിൽ വ്യാപകനാശം. താഴ്ന്നപ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നതോടെ ചെങ്ങന്നൂർ താലൂക്കിൽ രണ്ടിടത്ത് ദുരിതാശ്വാസക്യാമ്പ് തുറന്നു. തിരുവൻവണ്ടൂർ ഗവ. എൽ.പി. സ്കൂൾ, ചെങ്ങന്നൂർ കിഴക്കേനട ഗവ. യു.പി.എസ് എന്നിവിടങ്ങളിലെ ക്യാമ്പുകളിലായി അഞ്ച് കുടുംബങ്ങളിലെ 14 പേരെ മാറ്റി പാർപ്പിച്ചു.
കനത്തകാറ്റിൽ മരംവീണും മേൽക്കൂര പറന്നും 108 വീടുകൾ ഭാഗികമായി തകർന്നു. കൂടുതൽ നാശം അമ്പലപ്പുഴ താലൂക്കിലാണ്. ഇവിടെ മാത്രം 35 വീടുകൾക്ക് നാശമുണ്ടായി. മാവേലിക്കര-27, കുട്ടനാട്-18, ചേർത്തല-16, കാർത്തികപ്പള്ളി-10, ചെങ്ങന്നൂർ-രണ്ട് എന്നിങ്ങിനെയാണ് താലൂക്കുകളിൽ തകർന്ന വീടുകളുടെ എണ്ണം. വിവിധയിടങ്ങളിൽ മരംവീണ് വൈദ്യുതി ലൈനുകൾ വ്യാപകമായി പൊട്ടിവീണു. പലയിടത്തും വൈദ്യുതി ബന്ധം താറുമാറായി. ആലപ്പുഴ നഗരത്തിലും പരിസരപ്രദേശങ്ങളിലും മഴക്കൊപ്പമെത്തിയ കാറ്റ് നാശംവിതച്ചു. മുല്ലക്കൽ വാർഡിൽ കൊച്ചുത്രേസ്യയുടെ വീടിന് മുകളിലേക്ക് മരംവീണു. വീടിന്റെ മുറ്റത്ത് വെച്ചിരുന്ന ബൈക്കിനും കേടുപാടുണ്ടായി. അഗ്നിരക്ഷാസേനയെത്തി മരത്തിന്റെ ചില്ലകൾ വെട്ടിമാറ്റിയാണ് ബൈക്ക് പുറത്തെടുത്തത്. കൈനകരി തോട്ടുവാത്തലയിൽ ആഞ്ഞിലി മരംവീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ ചുട്കാട് ജങ്ഷനിലും സമാനരീതിയിൽ മരംവീണ് ഗതാഗതതടസ്സമുണ്ടായി. പള്ളാത്തുരുത്തി മേഖലയിൽ ആഞ്ഞുവീശിയ കാറ്റിൽ നിരവധിവീടുകളുടെ മേൽക്കൂര പറന്നുപോയി. പള്ളാത്തുരുത്തി പുത്തൻചിറ ഹരിലാലിന്റെ ഷീറ്റ്മേഞ്ഞ മേൽക്കൂര കാറ്റിൽ പറന്ന് 100 മീറ്റർ അകലെയുള്ള പാടത്ത് നിലംപൊത്തി. പള്ളാത്തുരുത്തി കന്നിട്ടപാടത്തിനുസമീപം പുത്തൻചിറ മോഹനൻ, പുത്തൻചിറ ഓമന, 60ൽചിറ തങ്കപ്പൻ, 30ൽചിറ നടേശൻ, കമലാലയം രാജൻ, പുത്തൻചിറ ഭാർഗവൻ, ഗാന്ധിവിലാസം പ്രകാശൻ, പെരുമ്പ്രത്തറ വിജയകുമാർ, പുത്തൻചിറ നിമേഷ് നടേശൻ, പള്ളാത്തുരുത്തി അഗരത്തിൽ സജിത, ജയാഭവൻ സുവർണ, പുതിയേടത്ത് വീട് പി.എസ്. അജീഷ്, വേലൻത്തറ ഹരിദാസ് ആനന്ദവല്ലി, സനാതനപുരം കൈതപറമ്പ് ശശി എന്നിവരുടെ വീടുകൾക്കും നാശം നേരിട്ടു. വെള്ളക്കെട്ടും ചളിയും നിറഞ്ഞ ദേശീയപാതയിലും വൻകുരുക്കാണ് അനുഭവപ്പെട്ടത്. കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽ ജലനിരപ്പ് ഉയർന്നതിൽ ആശങ്കയുണ്ട്. ഗ്രാമീണറോഡുകളിലും പാടശേഖരങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കിഴക്കൻവെള്ളത്തിന്റെ വരവിൽ പമ്പ, മണിമല, അച്ചൻകോവിൽ നദികളിൽ ജലമുയർന്നെങ്കിലും അപകടനിലക്ക് മുകളിൽ എത്തിയിട്ടില്ല. കിടങ്ങറയിലും നീലേറ്റുപുരത്തും ജലനിരപ്പ് ഓറഞ്ച് ലെവലിലാണ്. പള്ളാത്തുരുത്തി, പാണാവള്ളി, നെടുമുടി, കാവാലം, മങ്കൊമ്പ്, ചമ്പക്കുളം, കരുമാടി മേഖലയിലെ ജലാശയങ്ങളിലെ വെള്ളത്തിന്റെ അളവ് മഞ്ഞ ലെവലിൽ എത്തിയിട്ടുണ്ട്.
മേൽക്കൂര പറന്നുപോയ ഹരിലാലിന്റെ വീട്
ആലപ്പുഴ: കനത്തകാറ്റിൽ ഷീറ്റ് മേഞ്ഞവീടിന്റെ മേൽക്കൂര 100 മീറ്റർ അകലെയുള്ള പാടത്ത് നിലംപൊത്തി. ആലപ്പുഴ നഗരസഭ പള്ളാത്തുരുത്തി വാർഡ് പുത്തന്ചിറ ഹരിലാലിന്റെ വീടിന്റെ മേൽക്കൂരയാണ് കാറ്റ് കൊണ്ടുപോയത്.
രാത്രിയിൽ വീട്ടിൽ ഒറ്റക്കായിരുന്ന ഹരിലാലിന്റെ ഭാര്യ നിർമലയുടെ ഭീതി ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച രാത്രി 10.30നായിരുന്നു സംഭവം. ഒരുമിച്ചെത്തിയ കനത്തമഴയിലും കാറ്റിലും മേൽക്കൂരയുടെ സീലിങ്ങാണ് ആദ്യം അടർന്നുവീണത്. ഇതിനൊപ്പം മുകളിലത്തെ ഇരുമ്പുകമ്പിയും ഷീറ്റും കാറ്റുകൊണ്ടുപോയി.
നേരം വെളുത്തപ്പോഴാണ് വീടിനോട് ചേർന്ന് ഒഴുകുന്ന പനച്ചിത്തറതോടും കടന്ന് സമീപത്തെ പാടശേഖരത്ത് ഇവ കണ്ടെത്തിയത്. മേൽക്കൂരയുടെ ഇരുമ്പുകമ്പിയും രണ്ട് സീലിങ് ഫാനും ഷീറ്റും ഉൾപ്പെടെയാണ് ദൂരത്തേക്ക് പതിച്ചത്.
രണ്ട് മുറിയും ഹാളും ഉൾപ്പെടുന്ന ഭാഗത്തെ മേൽക്കൂരയാണ് പൂർണമായും തകർന്നത്. പിന്നാലെ പെയ്ത മഴയിൽ ടി.വി അടക്കമുള്ള ഉപകരണങ്ങളും വീട്ടുസാധനങ്ങളും നശിച്ചു. 15വർഷം മുമ്പ് നിർമിച്ച വീടാണിത്. രണ്ടാഴ്ച മുമ്പായിരുന്നു മകളുടെ കല്യാണം. അതിനായി പെയിൻറിടിച്ച് വീട് വൃത്തിയാക്കിയതിന് പിന്നാലെയാണ് കാറ്റ് വില്ലനായെത്തിയത്.
നിർമലയുടെ നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തിയാണ് ആത്മധൈര്യം പകർന്നത്. പിന്നെ ബന്ധുവീട്ടിൽ അഭയംതേടി. തോപ്പുംപടിയിൽ സ്വകാര്യകമ്പനിയിൽ സൂപ്പർവൈസറായി ജോലിചെയ്യുന്ന ഭർത്താവ് ഹരിലാലിനെയും കൂട്ടി ചൊവ്വാഴ്ച വീട്ടിലെത്തിയപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞത്. ആഞ്ഞുവീശിയ കാറ്റിൽ പ്രദേശത്തെ ഏഴ് വീടുകൾക്കും മേൽക്കൂരക്ക് കേടുപാടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.