തിരുവൻവണ്ടൂർ നന്നാട് വരട്ടാർപ്പാലം നിർമാണം പൂർത്തീകരിക്കും മുമ്പേ സാധന സാമഗ്രികൾ കൊണ്ടുപോകാൻ ശ്രമിച്ച കരാറുകാരനെയും തൊഴിലാളികളെയും നാട്ടുകാർ തടയുന്നു
ചെങ്ങന്നൂർ : തിരുവൻവണ്ടൂർ നന്നാട് വരട്ടാർപ്പാലം നിർമാണം പൂർത്തീകരിക്കും മുമ്പേസാമഗ്രികൾ ലോറിയിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ച കരാറുകാരനെയും തൊഴിലാളികളെയും നാട്ടുകാർ തടഞ്ഞു. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.
ചേർത്തലയിൽ ഒരു പദ്ധതി നടക്കുന്നുണ്ടെന്നും അവിടേക്ക് കൊണ്ടുപോകാനാണ് സാധനങ്ങളെന്നുമാണ് തൊഴിലാളികൾ പറഞ്ഞത്. പാലത്തിന്റെ സമാന്തരറോഡ്, നാലുവശത്തെയും സംരക്ഷണഭിത്തി, പാലത്തിന്റെ കൈവരിനിർമാണം എന്നിവയും അപ്രോച്ച് റോഡ് മണ്ണ് നിറച്ച് ഉറപ്പിച്ചശേഷമുള്ള ടാറിങ് ജോലികളും പൂർത്തീകരിക്കേണ്ടതുണ്ട്. ഇതിനുപുറമേ റോഡിനു കിഴക്കുഭാഗത്തുകൂടി ആറ്റിലേക്ക് അവസാനിക്കുന്ന ഓടയുടെ നിർമാണവും പൂർത്തിയായിട്ടില്ല. ഈ സാഹചര്യം നിലനിൽക്കെയാണ് കരാറുകാരൻ ജോലിക്കാരെ ഉപയോഗിച്ച് നിർമാണ സാമഗ്രികൾ മാറ്റാൻ ശ്രമിച്ചത്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് അടുത്തദിവസം അപ്രോച്ച് റോഡിൽ മണ്ണ് നിറക്കാമെന്ന് കരാറുകാരൻ ഉറപ്പുനൽകി. തിരുവൻവണ്ടൂർ ഹൈസ്കൂൾ ജങ്ഷനിൽ നിന്ന് തുടങ്ങി നന്നാട് ഈരടിച്ചിറ വരെ രണ്ടര കിലോമീറ്റര്‍ ദൂരം വരുന്ന റോഡില്‍ മൂന്ന് പാലങ്ങളാണ് വരുന്നത്.
ഇതിൽ രണ്ട് പാലങ്ങളുടെ നിർമാണവും റോഡ് ടാറിങും പൂർത്തിയായി. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട വരട്ടാറിന് കുറുകെയുള്ള പുത്തന്‍തോട് പാലത്തിന്റെ നിര്‍മാണം എങ്ങുമെത്താത്തതാണ് പ്രദേശവാസികളെ ഏറെ ദുരിതത്തിലാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.