ആലപ്പുഴ: ആഗസ്റ്റ് രണ്ടാം ശനിയാഴ്ച പുന്നമടയിൽ നടക്കുന്ന 70ാമത് നെഹ്റു ട്രോഫി ജലോത്സവം പൂര്‍ണമായും ഹരിതചട്ടം പാലിച്ച് ‘സേവ് വേമ്പനാട്’ സന്ദേശത്തോടെ നടപ്പാക്കാൻ ആലപ്പുഴ നഗരസഭ തീരുമാനം. ജില്ല കോടതി പാലം മുതല്‍ കിഴക്കോട്ട് പുന്നമട ബോട്ട് ജെട്ടി വരെയും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, ബോട്ട് ജെട്ടി പരിസരവും ഗ്രീന്‍ സോണായി പ്രഖ്യാപിക്കും. പരസ്യങ്ങള്‍ പ്രകൃതിസൗഹൃദ ഉൽപന്നങ്ങളാലാണെന്ന് ഉറപ്പുവരുത്തും. പരസ്യ നോട്ടീസുകള്‍ ഗ്രീന്‍ സോണില്‍ പൂര്‍ണമായും ഒഴിവാക്കും.
ഗ്രീന്‍ സോണില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പൂർണമായും നിരോധിക്കും. കുടിവെള്ള കുപ്പികള്‍, ഭക്ഷണപ്പൊതികള്‍ സ്നാക്സ് പാക്കറ്റ് എന്നിവയില്‍ സ്റ്റിക്കറുകള്‍ പതിച്ച് 10 രൂപ ഈടാക്കും. അന്നേ ദിവസം ജലോത്സവം കഴിഞ്ഞ് സ്റ്റിക്കര്‍ പതിച്ച കുപ്പികള്‍, പാക്കറ്റുകള്‍ തിരികെ ഹാജരാക്കുന്നവർക്ക് തുക തിരികെ നല്‍കും. ഗ്രീന്‍ സോണ്‍ മേഖലയില്‍ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിന് താല്‍ക്കാലിക ബിന്നുകള്‍ സ്ഥാപിച്ച് വളന്റിയര്മാര്മാരുടെ സേവനം ഉറപ്പാക്കും.
ജലോത്സവം നടക്കുന്ന ദിവസം രാവിലെ ആറുമുതല്‍ ജില്ല കോടതി പാലത്തിനു സമീപം, പുന്നമട ഫിനിഷിങ് പോയന്റ്, സ്റ്റാർട്ടിങ് പോയന്റ്, മാതാ ജെട്ടി, കുര്യച്ചന് കുരിശടി എന്നിവിടങ്ങളില്‍ ഗ്രീന്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കും. വിവിധ കേന്ദ്രങ്ങളില്‍ സൗജന്യ കുടിവെള്ള വിതരണം ക്രമീകരിക്കും. സാംസ്കാരിക ഘോഷയാത്ര ഹരിതചട്ടങ്ങള്‍ പാലിച്ച് നടത്തും. ബോധവത്കരണത്തിന്റെ ഭാഗമായി വൈ.എം.സി.എ മുതല്‍ പുന്നമട ഫിനിഷിങ് പോയന്റ് വരെ ജലാശയങ്ങള്‍ ചെറുവള്ളങ്ങള്‍ ഉപയോഗിച്ച് വൃത്തിയാക്കും.
ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയില്‍ നഗരസഭ ചെയര്പേഴ്സൻ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എ.എസ്. കവിത, കൗണ്‍സിലര്‍മാരായ അമ്പിളി അരവിന്ദ്, സുമ, ലിന്റ ഫ്രാന്‍സിസ്, പ്രജിത കണ്ണന്, ഹെല്‍ത്ത് ഓഫിസര്‍ കെ.പി. വർഗീസ്, നോഡല്‍ ഓഫിസര്‍ സി. ജയകുമാര്‍, ഹെല്‍ത്ത് ഇൻസ്പെക്ടർമാരായ ബി.എ. ഷാംകുമാര്‍, കെ. കൃഷ്ണമോഹന്, ശങ്കര്‍ മണി, എം. ജിഷ, ഹരിതകേരള മിഷന് റിസോഴ്സ്പേഴ്സണ്‍ വി. രേഷ്മ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.