ആലപ്പുഴ: നെഹ്റുട്രോഫി ജലോത്സവത്തിന് തുടക്കമിട്ടുള്ള സാംസ്കാരിക ഘോഷയാത്ര ആഗസ്റ്റ് അഞ്ചിന് നടത്താൻ ആലപ്പുഴ നഗരസഭ ഘോഷയാത്ര സബ്കമ്മറ്റി തീരുമാനിച്ചു. ഇ.എം.എസ് സ്റ്റേഡിയത്തിൽ ആരംഭിച്ച് മുല്ലക്കല്‍ തെരുവ് വഴി നഗരചത്വരത്തില്‍ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം. 5000 പേര് അണിനിരക്കും. പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചാണ് ജാഥ. മികച്ച പ്ലോട്ടുകളോടുകൂടി അണിനിരക്കുന്ന കലാജാഥക്കുള്ള സമ്മാനങ്ങള്‍ക്ക് പുറമെ പ്രോത്സാഹന സമ്മാനങ്ങളുമുണ്ടാകും.
കേരളത്തിന്റെ തനത് കലാരൂപങ്ങള്‍, പ്ലോട്ടുകള്‍, അടക്കം ക്രമീകരിച്ച് ലോക പ്രശസ്തമായ വള്ളംകളിയുടെ പഴമ വിളിച്ചോതുന്ന പ്രൗഢിതോടെയാവും ഘോഷയാത്ര. സാംസ്കാരികസമ്മേളനത്തോടെ ആഗസ്റ്റ് ഒമ്പതുവരെ നീളുന്ന കലാസന്ധ്യകള്‍ക്ക് തുടക്കമാകും.
നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷത വഹിക്കും. വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, സബ്കമ്മറ്റി ഭാരവാഹികളായ ആര്. വിനിത, എം.ആര്. പ്രേം, അംഗങ്ങളായ ബി. നസീര്‍, ഗോപിക വിജയപ്രസാദ്, സിമി ഷാഫിഖാന്‍, നജിത ഹാരിസ്, മനീഷ , ടി. ജയമോഹന്, കുര്യന് ജയിംസ്, കെ.ജെ. പ്രവീണ്‍, ജോണി സെബാസ്റ്റ്യന്‍, ശിവകുമാര്‍ ജഗു, സിദ്ധാർഥന് തുടങ്ങിയവര്‍ പങ്കെടുത്തു.
ആലപ്പുഴ: ആഗസ്റ്റ് രണ്ടാം ശനിയാഴ്ച പുന്നമടയിൽ നടക്കുന്ന 70ാം നെഹ്റുട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്ന ബോട്ട് ക്ലബ്ബുകൾക്കുള്ള ബോണസിന്റെ അഡ്വാൻസ് തുക ആഗസ്റ്റ് അഞ്ച് മുതൽ നൽകും. ജില്ല കലക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന ബോട്ട് റേസ് കമ്മിറ്റി എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.
മത്സരത്തിൽ പങ്കെടുക്കുന്ന വള്ളങ്ങൾക്ക് നൽകുന്ന പെയ്ന്റ് കറുപ്പോ തടിയുടെ നിറമോ ആയിരിക്കണം. തെക്കനോടി വിഭാഗത്തിൽ മത്സരിക്കാൻ രജിസ്റ്റർ ചെയ്യാൻ സാധിക്കാതിരുന്ന കമ്പനി വെള്ളത്തിന് രജിസ്ട്രേഷന് യോഗം അനുമതി നൽകി.
ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സർക്കാർ ഓഫിസുകളിൽ ടിക്കറ്റ് ലഭിക്കും. സൗത്ത് ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ മുഖേനയാണ് ഓൺലൈൻ ടിക്കറ്റ് വിൽപന. www.nehrutrophy.nic എന്ന ലിങ്ക് ഉപയോഗിച്ച് ബുക്ക് ചെയ്യാം. കഴിഞ്ഞ വർഷം 82 ലക്ഷം രൂപയുടെ ടിക്കറ്റാണ് വിറ്റത്. ഇത്തവണ 25,000 രൂപയുടെ (നാലുപേർക്ക് പ്രവേശനം) ടിക്കറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്.
യോഗത്തിൽ എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, ജില്ല പൊലീസ് മേധാവി ചൈത്ര തെരേസാ ജോൺ, നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, എൻ.ടി.ബി.ആർ സെക്രട്ടറിയായ സബ് കലക്ടർ സമീർ കിഷൻ, ഇൻഫ്രസ്ട്രക്ച്ചർ കമ്മിറ്റി കൺവീനർ എം.സി സജീവ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയ്ക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റി വള്ളംകളി കമന്ററി മത്സരം സംഘടിപ്പിക്കും. ജൂലൈ 30-ന് ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് ജോസഫ്സ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മത്സരം മുന്‍ എം.എല്‍.എ. സി.കെ. സദാശിവന് ഉദ്ഘാടനം ചെയ്യും.
ഹൈസ്കൂള്‍-ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍ക്കും പൊതുവിഭാഗത്തി(പ്രായപരിധിയില്ല)ലുമായി രണ്ടു മത്സരങ്ങളാണ് സംഘടിപ്പിക്കുക. അഞ്ചു മിനിറ്റ് ആണ് സമയപരിധി. 2023 നെഹ്റു ട്രോഫി ജലമേളയുടെ ഫൈനലിനെ ആസ്പദമാക്കിയുള്ള കമന്ററിയാണ് അവതരിപ്പിക്കേണ്ടത്.
മലയാള പ്രയോഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. വാചകഘടന, പദശുദ്ധി, ഉച്ചാരണ മികവ്, ശബ്ദമികവ് എന്നിവ വിജയിയെ നിശ്ചയിക്കുന്നതിന് മാനദണ്ഡമാകും. താല്പര്യമുള്ളവര് 30-ന് ഉച്ചയ്ക്ക് ശേഷം 1.30-ന് രജിസ്ട്രേഷന് സെന്റ് ജോസഫ്സ് കോളജ് ഓഡിറ്റോറിയത്തില്‍ എത്തണം. കൂടുതല്‍ വിവരത്തിന് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസിലെ 0477-2251349 എന്ന നമ്പറില്‍ വിളിക്കാം.
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗമായി വിദ്യാർഥികൾക്കായി നടത്തുന്ന ‘നിറച്ചാർത്ത്’ മത്സരം ശനിയാഴ്ച രാവിലെ 10ന് ആലപ്പുഴ എസ്.ഡി.വി സെന്റിനറി ഹാളിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
എൽ.പി സ്കൂൾ വിദ്യാർഥികൾക്ക് കളറിങ് മത്സരവും യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് ചിത്രരചന (പെയിന്റിങ്) മത്സരവുമാണ് നടത്തുക. കളറിങ് മത്സരത്തിൽ എൽ.പി സ്കൂൾ വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഒന്നരമണിക്കൂറാണ് മത്സരസമയം. ചിത്രരചന (പെയിന്റിങ്) മത്സരത്തിൽ രണ്ടുവിഭാഗങ്ങളിലായി യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് പങ്കെടുക്കാം. വിദ്യാർഥിയാണെന്ന സ്കൂൾ അധികാരിയുടെ സാക്ഷ്യപത്രം അല്ലെങ്കിൽ ഐഡന്റിറ്റി കാർഡ് ഹാജരാക്കണം. ഫോൺ: 0477-2251349.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.