ചേർത്തല: നഴ്സുമാരെ നിയോഗിക്കുന്നതിൽ തിരുമാനമാകാത്തതിനാൽ പ്രവർത്തന സജ്ജമാകാതെ ചേർത്തല താലൂക്ക് ആശുപത്രിയിലെ പേവാർഡ്. പേവാർഡിനായി പണം അടച്ച രോഗികൾക്ക് ഇതുമൂലം പ്രവേശനം നിഷേധിക്കുകയാണ്. വർഷങ്ങൾക്ക് ശേഷമാണ് ആശുപത്രിയിലെ പേ വാർഡ് തുറക്കാൻ തീരുമാനമായത്.
കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റിക്ക് കീഴിലാണ് പേ വാർഡ്. നാല് ഡീലക്‌സ് മുറികളുൾപ്പെടെ 25 മുറികളാണുള്ളത്. അറ്റകുറ്റപ്പണിക്കായി അടച്ചിരുന്ന കെട്ടിടം നഗരസഭയുടെയും മന്ത്രിയുടെയും നിരന്തര ആവശ്യപ്രകാരമാണ് പണി പൂർത്തിയാക്കി തുറക്കാൻ തീരുമാനിച്ചത്.
മുറികളുടെ നിരക്കുകൾ പുതുക്കിയാണ് ഇപ്പോൾ തുറക്കുന്നത്. വിവരം ഒരുമാസം മുമ്പ് രേഖാമൂലം ആശുപത്രി സൂപ്രണ്ടിനെ അറിയിച്ചിട്ടും ക്രമീകരണം ഒന്നുമായില്ലെന്ന് ആരോപണമുണ്ട്. 24 മണിക്കൂറിനായി മൂന്നു ഷിഫ്റ്റിലാണ് ജീവനക്കാർ വേണ്ടത്. പേവാർഡിൽ ഒരേസമയം ഒരു സ്റ്റാഫ് നഴ്‌സും ഒരു ഗ്രേഡ് നഴ്സും ഒരു നഴ്‌സിങ് അസിസ്റ്റന്റുമാണ് ആവശ്യം.ആവശ്യത്തിനു നഴ്‌സുമാരില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ജില്ല മെഡിക്കൽ ഓഫിസറെ വിവരം അറിയിച്ചെങ്കിലും നടപടി ഇല്ലെന്ന് ആരോപണമുണ്ട്. അതേസമയം, ക്രമീകരണം പൂർത്തിയാക്കി അടുത്തദിവസം തന്നെ ജീവനക്കാരെ വിന്യസിച്ച് പ്രവർത്തനം പൂർണസജ്ജമാക്കുമെന്ന് ആശുപത്രി സൂപ്രണ്ട് എൻ. അനിൽകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.