കുട്ടനാട്: പുളിങ്കുന്ന് പഞ്ചായത്തിൽ റീബിൽഡ് പദ്ധതിയിൽ നടക്കുന്ന 15ാം വാർഡ് റോഡിന്റെ നിർമാണം വെള്ളപ്പൊക്കത്തെ അതിജീവിക്കാത്ത രീതിയിലാണെന്ന് പരാതി.
റീബിൽഡ് പദ്ധതിയിൽ ചതുർഥ്യാകരി -പുളിങ്കുന്ന് വികാസ് മാർഗ് റോഡിൽ അഞ്ചങ്ങാടി പാലം മുതൽ മങ്കൊമ്പ് അവിട്ടം തിരുനാൾ സ്കൂൾ വരെയാണ് 3.55 കോടി മുടക്കി 1380 മീറ്റർ നീളത്തിൽ റോഡ് നിർമിക്കുന്നത്. ചെറിയൊരു വേലിയേറ്റമുണ്ടായാൽപോലും വെള്ളം കയറുന്ന റോഡാണിത്. റോഡിന്റെ പ്രാഥമിക അന്വേഷണത്തിൽ വെള്ളപ്പൊക്ക സമയത്ത് രണ്ടടിയിലേറെ ജലനിരപ്പ് ഉയരുന്ന റോഡാണിതെന്ന് ഉദ്യോഗസ്ഥർ ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റ് തയാറാക്കുമെന്ന് അറിയിച്ചെങ്കിലും വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന രീതിയിൽ റോഡ് ഉയർത്താതെയാണ് നിലവിൽ നിർമാണം നടക്കുന്നത്.
അടുത്തിടെ നബാർഡ് ഫണ്ടിൽ കല്ലുകെട്ടി സംരക്ഷിച്ച ഭാഗത്ത് റീബിൽഡ് പദ്ധതിയിലെ എസ്റ്റിമേറ്റിലുള്ള കല്ലുകെട്ട് ഒഴിവാക്കി ആ ഭാഗം മാത്രമാണ് ഉയർത്തിയത്. നിലവിൽ കല്ലുകെട്ടുന്ന ഭാഗത്ത് വേണ്ടത്ര ഗുണമേന്മയില്ലാതെയാണ് നിർമിക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു.
വിവിധ സ്ഥലങ്ങളിലേക്ക് പോകാൻ ഉപയോഗിക്കുന്ന റോഡാണിത്. കൂടാതെ വികാസ് മാർഗ് റോഡിൽ പൊട്ടുമുപ്പതു മുതൽ സിവിൽ സ്റ്റേഷൻ പാലം വരെ എന്തെങ്കിലും രീതിയിൽ തടസ്സമുണ്ടായാൽ വാഹനങ്ങൾ വഴിതിരിച്ച് എ.സി റോഡിലേക്ക് വിടുന്നതിനും റോഡ് ഉപയോഗിക്കാൻ സാധിക്കും.
കല്ലുകെട്ട് വേണ്ടത്ര ഉറപ്പിൽ നിർമിക്കുന്നതിനും റോഡ് ഉയർത്തി നിർമിക്കണമെന്നും ആവശ്യപ്പെട്ട് പരാതി നൽകുന്നതിനും പരിഹാരം കണ്ടില്ലെങ്കിൽ സമരമാർഗം അവലംബിക്കുന്നതിനുമാണ് തീരുമാനം. റോഡ് നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടുന്നതിനും വാർഡിലെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനുമായി നാട്ടുകാരുടെ നേതൃത്വത്തിൽ പുളിങ്കുന്ന് പഞ്ചായത്ത് 15ാം വാർഡിൽ ജനകീയ വികസന സമിതി രൂപവത്കരിച്ചു. ഭാരവാഹികൾ: പി.കെ. വിജയൻ പനച്ചിപ്പറമ്പ് (ചെയർമാൻ), അനിൽ തോമസ് പൊന്നൻവാട (കൺവീനർ), പി.ടി. വർഗീസ് പത്തിൽ (വൈസ്. ചെയർമാൻ), കെ.ബി. ഷൈമോൻ, കെ.വി. വസന്തകുമാർ (ജോ. കൺവീനർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.