ആലപ്പുഴ: പല കാരണങ്ങളാൽ അനാഥത്വത്തിലേക്ക് പോകേണ്ടിയിരുന്ന കുഞ്ഞുങ്ങളെ സനാഥരായി സംരക്ഷിക്കുന്ന ഒരു പരിചരണകേന്ദ്രമുണ്ട് ആലപ്പുഴയിൽ. സംസ്ഥാന ശിശുക്ഷേമസമിതിയുടെ കീഴിൽ ആലപ്പുഴ ബീച്ചിലെ കുട്ടികളുടെ ലൈബ്രറിയുടെ വിസ്തൃത കെട്ടിടം മൂന്ന് വർഷത്തോളമായി തണൽ എന്ന ശിശുപരിചരണകേന്ദ്രമായി പ്രവർത്തിക്കുകയാണ്. നിലവിൽ 10 ആൺകുട്ടികളും ഒമ്പത് പെൺകുട്ടികളുമാണ് ഇവിടെയുള്ളത്.
2017 നവംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത തണൽ പദ്ധതിക്ക് ആലപ്പുഴയിൽ 2018 ജനുവരി 26നാണ് തുടക്കമായത്. കുട്ടികള്‍ക്കുനേരെ ഉണ്ടാകുന്ന പീഡനങ്ങൾ, ബാലവേല, ബാലഭിക്ഷാടനം, മയക്കുമരുന്ന്-ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം, ഓട്ടിസം, കുട്ടികളില്‍ കണ്ടുവരുന്ന ഭയം, നിരാശ, വെപ്രാളം, വിഷാദരോഗങ്ങള്‍, പഠനത്തില്‍ താൽപര്യമില്ലായ്മ, പെരുമാറ്റരീതിയിലെ അസ്വാഭാവികത, മാനസിക-ശാരീരിക വൈകല്യങ്ങള്‍ തുടങ്ങി എല്ലാ വിഷയത്തിലും സന്നദ്ധപ്രവര്‍ത്തകരുടെ അടിയന്തരസഹായം ലഭ്യമാക്കുകയാണ് തണൽ പദ്ധതിയുടെ ലക്ഷ്യം.
തെരുവില്‍ അലയുന്ന കുട്ടികള്‍, മാതാപിതാക്കള്‍ ഉപേക്ഷിക്കുന്ന കുട്ടികള്‍, തട്ടിക്കൊണ്ടുപോകപ്പെടുന്നവർ എന്നിവരെ കണ്ടെത്തി പുനരധിവസിപ്പിക്കുക, പഠനവൈകല്യമുള്ളവരെയും ഭിന്നശേഷിക്കാരെയും കണ്ടെത്തി അവര്‍ക്ക് പിന്തുണ നല്‍കുക, കല-കായിക മികവ് പുലര്‍ത്തുന്നവർക്ക് പ്രോത്സാഹനം നല്‍കുക തുടങ്ങിയവയിൽ നിരവധി കുട്ടികള്‍ക്കും 'തണല്‍' താങ്ങും തണലുമായിട്ടുണ്ട്. ആറ് വയസ്സുവരെയുള്ള കുട്ടികൾക്ക് അഭയമൊരുക്കാനായി രണ്ട് നഴ്സുമാരും എട്ട് കെയർടേക്കർമാരും രണ്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥരുമാണുള്ളതെന്ന് ആലപ്പുഴ തണലിെൻറ ചുമതല വഹിക്കുന്ന അഡോപ്ഷൻ ഓഫിസർ ഇൻചാർജ് നിർമ ലേഖ പറഞ്ഞു. കൃത്യമായ വൈദ്യസഹായവും പോഷകസമൃദ്ധ ഭക്ഷണവും കളിക്കാനും പഠിക്കാനുമുള്ള സൗകര്യവും കേന്ദ്രത്തിലുണ്ട്. ഉപഹാരങ്ങൾ നൽകാൻ വരുന്നവരുടെ പേരുവിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തി രശീതി നൽകും. ഒരിക്കൽ നൽകിയവർ വീണ്ടും സഹായവുമായി വരുന്നതിനർഥം അവരിലുണ്ടാക്കിയ ചാരിതാർഥ്യംതന്നെ ആയിരിക്കണമെന്ന് നിർമ ലേഖ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.