ആലുവ: പുനർനിർമാണം ആരംഭിച്ച് അഞ്ച് വർഷമായിട്ടും പൂർത്തിയാകാത്ത ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് വകുപ്പ് മന്ത്രിയുടെ ഉറപ്പ്. അൻവർ സാദത്ത് എം.എൽ.എ നിയമസഭയിൽ വിഷയം അവതരിപ്പിച്ചതിന് മറുപടിയായാണ് മന്ത്രിയുടെ പ്രഖ്യാപനം. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 8.64 കോടി രൂപ അനുവദിച്ച് അഞ്ചുവർഷം മുമ്പാണ് നിർമാണം ആരംഭിച്ചത്.
പുതിയ ബസ് സ്റ്റേഷൻ നിർമിക്കാൻ പഴയ സ്റ്റാൻഡ് പൊളിച്ചുകളഞ്ഞിരുന്നു. അന്ന് മുതൽ യാത്രക്കാർ പെരുവഴിയിലാണ്. പിന്നീട് പ്രതിഷേധങ്ങൾക്കൊടുവിലാണ് യാത്രക്കാർക്ക് താൽക്കാലിക ഷെഡ് ഒരുക്കിയത്. ഏതുസമയവും നൂറുകണക്കിന് യാത്രക്കാർ ഉണ്ടാകുന്ന സ്റ്റാൻഡിൽ താൽക്കാലിക ഷെഡ് ഭൂരിപക്ഷം യാത്രക്കാർക്കും ഉപകാരപ്പെടുന്നില്ല. കെ.എസ്.ആർ.ടി.സിയിലെ ഉദ്യോഗസ്ഥർ എല്ലാവരും നല്ലവരാണെന്ന് വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം സഭയിൽ പറഞ്ഞപ്പോഴാണ് എം.എൽ.എ ആലുവ സ്റ്റാൻഡ് നിർമാണം പൂർത്തിയാകാത്തതിൽ പ്രതിഷേധം അറിയിച്ചത്.
മന്ത്രി ഇടപ്പെട്ട് ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ നിർമാണം എത്രയും വേഗം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. യാർഡിൽ ടൈൽ വിരിക്കുന്ന പ്രവൃത്തി മാത്രമേ ബാക്കിയുള്ളൂവെന്നും ഇത് എത്രയും വേഗം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്താനുള്ള നടപടി സ്വീകരിച്ച് വരുകയാണെന്നും ഗതാഗതമന്ത്രി ആന്‍റണി രാജു സഭയിൽ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി നൽകി.
രണ്ട് നിലകളിലായി മൊത്തം 30,155 ചതുരശ്ര അടിയുള്ള കെട്ടിടമാണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പണിയുന്നത്. താഴെ നിലയിൽ ടിക്കറ്റ് കൗണ്ടർ, സ്റ്റേഷൻ ഓഫിസ്, പൊലീസ് എയ്ഡ് പോസ്റ്റ്, ആറ് സ്റ്റാളുകൾ, 170 സീറ്റുള്ള വെയിറ്റിങ് ഏരിയ, കാന്റീൻ, പുരുഷന്മാരുടെ വെയ്റ്റിങ് റൂം, സ്ത്രീകൾക്കുള്ള വെയ്റ്റിങ് റൂം, ഭിന്നശേഷിക്കാർക്കുള്ള ശുചിമുറികൾ എന്നിവയെല്ലാം കെട്ടിടത്തിലുണ്ട്. 30 ബസിന് പാർക്കിങ് സൗകര്യമുണ്ടാകും. 110 ഇരുചക്രവാഹനങ്ങളും 110 കാറും പാർക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.