കടമ്പ്രയാർ

ഇവിടെ ഇഞ്ചിഞ്ചായി ഒരു പുഴ മരിക്കുന്നു

കിഴക്കമ്പലം: കുന്നത്തുനാടിെൻറ ജീവനദിയായ കടമ്പ്രയാര്‍ മാലിന്യവാഹിനി. കടമ്പ്രയാറും അനുബന്ധ കൈവഴികളും മലിനമാകുകയാണ്. അറവുമാലിന്യങ്ങളും സെപ്റ്റിക് മാലിന്യങ്ങളും തള്ളാന്‍ കടമ്പ്രയാറിെൻറ കൈവഴികളാണ് പലരും ഉപയോഗിക്കുന്നത്. ഇതിന് പുറമെ നിരവധി വ്യവസായ ശാലകളും കടമ്പ്രയാറിലേക്ക് വ്യാപകമായി രാസമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും ഒഴുക്കുന്നുണ്ട്.

നദിയുടെ കൈവഴികളിലും വിസര്‍ജ്യം കലര്‍ന്നുള്ള മലിനീകരണം അതീവ ഗുരുതരമെന്നാണ് കേന്ദ്ര മലിനീകരണനിയന്ത്രണ ബോര്‍ഡിെൻറ റിപ്പോര്‍ട്ട്. കോളിഫോം ബാകടീരിയയുടെ അളവ് അനുവദനീയമായതിെൻറ 200 ഇരട്ടിയിലേറെയാണ്.

ശുദ്ധീകരിച്ചുപോലും ദൈനംദിനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്തത്ര മലിനമാണ് വെള്ളമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേന്ദ്ര മലിനീകരണനിയന്ത്രണ ബോര്‍ഡിനുകീഴിലെ എന്‍വയണ്‍മെൻറല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പുറത്തിറക്കിയ നദികളിലെ ജലഗുണനിലവാരം സംബന്ധിച്ച 2019ലെ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.

റിപ്പോര്‍ട്ടുപ്രകാരം കടമ്പ്രയാറിെൻറ ബ്രഹ്മപുരം ഭാഗത്തെ 100 മില്ലീലിറ്റര്‍ വെള്ളത്തില്‍ 200 മുതല്‍ ഒരുലക്ഷംവരെ കോളിഫോം ബാക്ടീരിയയുണ്ട്. മറ്റ് വിസര്‍ജ്യങ്ങളും ഉള്‍പ്പെടുമ്പോള്‍ ഇത് 700 മുതല്‍ 1,20,000 വരെയാകുന്നു. മനക്കക്കടവ് ഭാഗത്ത് മനുഷ്യവിസര്‍ജ്യത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവ് 100 മില്ലീലിറ്ററില്‍ 12 മുതല്‍ 6300 വരെയാണ്. മറ്റ് വിസര്‍ജ്യങ്ങള്‍ ഉള്‍പ്പെടെ 340 മുതല്‍ 7900 വരെയാണ് ബാക്ടീരിയ കലര്‍ന്നിട്ടുള്ളത്.

പലപ്പോഴും നദിയിലെ മലിനീകരണം ജലജീവികളുടെ കൂട്ടക്കുരുതിക്ക് പോലും കാരണമാകുന്നുണ്ട്. വര്‍ഷകാലത്തും വേനല്‍ക്കാലത്തും ഒരേപോലെ കരകവിഞ്ഞൊഴുകുന്ന 27 കിലോമീറ്റര്‍ നീളമുള്ള പതിനാലോളം കൈവഴികളുള്ള ശുദ്ധജല സ്‌ത്രോതസ്സാണ് കടമ്പ്രയാര്‍.

നിരവധി പഞ്ചായത്തുകളും വ്യവസായ സ്ഥാപനങ്ങളും കുടിവെള്ളത്തിന് ആശ്രയിക്കുന്നത് ഈ നദിയെയാണ്. എടത്തല, കിഴക്കമ്പലം, കുന്നത്തുനാട്, വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തുകളും തൃക്കാക്കര, തൃപ്പൂണിത്തുറ തുടങ്ങിയ മുനിസിപ്പാലിറ്റികളും നിരവധി വ്യവസായ ശാലകളും ഇന്‍ഫോപാര്‍ക്കും സ്മാര്‍ട്ട് സിറ്റിയും കുടിവെള്ളത്തിന് ആശ്രയിക്കുന്നത് കടമ്പ്രയാറിനെയാണ്.

നാടന്‍ മത്സ്യങ്ങളുടെ കലവറയാണ് കടമ്പ്രയാര്‍. എന്നാല്‍ ഇന്ന് മലിനീകരണം മൂലം വെള്ളത്തിൽ ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ശരീരത്തിന് ചൊറിച്ചില്‍ അനുഭവപ്പെടുന്നതായും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

കടമ്പ്രയാര്‍ ടൂറിസം പദ്ധതി കുന്നത്തുനാടിെൻറ സമഗ്രവികസനത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരുെന്നങ്കിലും അത് നിലച്ചമട്ടാണ്. എന്നാല്‍, കടമ്പ്രയാറും കൈവഴികളും നവീകരിച്ച് നദിയിലെ നീരൊഴുക്ക് വധിപ്പിച്ചാല്‍ മാത്രമേ ടൂറിസം പദ്ധതി വിജയകരമായി നടപ്പാക്കാനാവൂ. ഏക്കര്‍ കണക്കിന് പാടശേഖരങ്ങളാണ് നദിയുടെ ഇരുവശങ്ങളിലുമുള്ളത്. കടമ്പ്രയാര്‍ നവീകരിച്ചാല്‍ ഈ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാനും കൃഷി ഇറക്കാനും കഴിയും. വരും ദിവസങ്ങളില്‍ കടമ്പ്രയാർ സംരക്ഷണമുയര്‍ത്തി സമരത്തിന് തുടക്കം കുറിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍. കടമ്പ്രയാര്‍ സംരക്ഷണസമിതിയും രൂപവത്കരിച്ചിട്ടുണ്ട്.

Tags:    
News Summary - here a river dying slowly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.