മൂവാറ്റുപുഴ: സെർവർ തകരാർമൂലം ഇ-പോസ് യന്ത്രത്തിന്റെ പ്രവർത്തനം നിലച്ചതോടെ റേഷൻ വിതരണം മുടങ്ങി.
ഏപ്രിൽ മാസത്തിൽ ഇത് മൂന്നാം തവണയാണ് യന്ത്രം പണിമുടക്കുന്നത്. ഈ മാസം ഒമ്പതു ദിവസമാണ് റേഷൻ കടകൾ അവധി ലഭിച്ചത്. ശേഷിക്കുന്ന 21 ദിവസത്തിൽ മൂന്നു ദിവസം യന്ത്രത്തകരാറുമൂലം വിതരണം നടന്നില്ല. നിലവിൽ 40 ശതമാനം മാത്രമാണ് വിതരണം നടന്നത്. ശേഷിക്കുന്ന അഞ്ചു ദിവസംകൊണ്ട് റേഷൻ വിതരണം പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനിടെയാണ് യന്ത്രം പണിമുടക്കുന്നത്.
രണ്ടു ദിവസത്തെ അവധി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ റേഷൻ കടകൾ തുറന്നപ്പോൾ മുതൽ സെർവർ തകരാറിലായിരുന്നു. രാവിലെ 10.45ഓടെ പണിമുടക്കിയ മെഷീൻ പിന്നീട് പ്രവർത്തിച്ചില്ല. നിരവധി പേരാണ് കടകളിൽ എത്തിയത്. ഇവരെല്ലാം മണിക്കൂറുകൾ കാത്തുനിന്ന ശേഷം മടങ്ങി. ഉച്ചക്കുശേഷം വീണ്ടും എത്തിയെങ്കിലും ഇതുതന്നെയായിരുന്നു സ്ഥിതി. മണിക്കൂറുകൾ കാത്തുനിന്നിട്ടും റേഷൻ വാങ്ങാനാകാതെ വന്നതോടെ ഉപഭോക്താക്കളും റേഷൻ കടക്കാരും തമ്മിൽ പലയിടത്തും വാക്കേറ്റമുണ്ടായി. ഐ.ടി സെല്ലിൽനിന്നുള്ള സാങ്കേതിക തകരാറും സെർവറിന്റെ ശേഷിക്കുറവുമാണ് തകരാറിന് കാരണമെന്ന് റേഷൻ കട ഉടമകൾ പറയുന്നു. ഇ-പോസ് സംവിധാനം തകരാറിലാകുന്നത് പതിവാണ്.
ചില ദിവസങ്ങളിൽ വെബ്സൈറ്റിൽ പ്രവേശിക്കാൻപോലും കഴിയില്ല. ആധാറുമായി ബന്ധിപ്പിച്ച വിശദാംശങ്ങളും ഇതുകാരണം ലഭിക്കില്ലെന്ന് റേഷൻ കട ഉടമകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.