കൊച്ചി/ ആലുവ: പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരുന്നത് ആശങ്കയാകുന്നു. രാത്രി വൈകിയും ഇരുപുഴയിലും വെള്ളത്തിന്റെ അളവ് വർധിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.പെരിയാറിൽ മാർത്താണ്ഡവർമ പാലത്തിന് സമീപത്ത് 3.245 മീറ്റർ ആണ് ജലനിരപ്പ്. ഇവിടെ 2.50 ആയിരുന്നു വെള്ളപ്പൊക്ക മുന്നറിയിപ്പ് നില. കാലടിയിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നില കടന്നിട്ടുണ്ട്. 5.5 മീറ്റർ എന്ന മുന്നറിയിപ്പ് നില മറികടന്ന് രാത്രി ഇവിടെ 6.095 മീറ്ററെത്തി.
ഇവിടെ 7.3 മീറ്റർ ജലനിരപ്പ് എത്തുമ്പോഴാണ് അപകട നിലയായി പ്രഖ്യാപിക്കുന്നത്. മൂവാറ്റുപുഴയാറിൽ അപകടനിലയും കടന്നിരിക്കുകയാണ് ജലനിരപ്പ്. 11.015 മീറ്റർ എന്ന അപകടനില കടന്ന് ഇവിടെ 12.185 മീറ്ററായി ജലനിരപ്പ് ഉയർന്നു. മഴയുടെ ശക്തി കുറഞ്ഞതോടെ പെരിയാർ തീരപ്രദേശങ്ങൾക്ക് ലഭിച്ച ആശ്വാസം വീണ്ടും ആശങ്കക്ക് വഴിമാറി. പെരിയാറിൽ ബുധനാഴ്ച ജലനിരപ്പ് കുറഞ്ഞെങ്കിലും വ്യാഴാഴ്ച വീണ്ടും കൂടി. ഇതോടെ മണപ്പുറം ക്ഷേത്രത്തിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായി. ബുധനാഴ്ച രാത്രി മുതൽ നിലക്കാതെ പെയ്ത മഴയും മുകളിൽനിന്നുള്ള നീരൊഴുക്ക് ശക്തമായതുമാണ് ജലനിരപ്പ് ഉയരാൻ കാരണം. ചളിയുടെ അളവ് കൂടിയിട്ടില്ല.
40 എൻ.ടി.യുവായിരുന്നു വ്യാഴാഴ്ച ചളിയുടെ അളവ്. അതിനാൽ ജലവിതരണം തടസ്സപ്പെട്ടില്ലെന്ന് ആലുവ ജലശുദ്ധീകരണ കേന്ദ്രം അസി. എക്സി. എൻജിനീയർ ജയിൻ രാജ് പറഞ്ഞു.കരുമാല്ലൂർ: വില്ലേജിലെ കരുമാല്ലൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. മേഖലയിലെ പടിഞ്ഞാറൻ പ്രദേശങ്ങളിലും കിഴക്കൻ മേഖലയിലെ പെരിയാറിനോട് ചേർന്നുകിടക്കുന്ന താഴ്ന്ന പ്രദേശങ്ങളിലുമാണ് വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നത്.
കരുമാല്ലൂരിലെ പടിഞ്ഞാറൻ പ്രദേശങ്ങളായ മുറിയാക്കൽ, മണ്ടള, പാണാട്, പുറപ്പള്ളി, നാറാണത്ത് തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലെ മുറ്റത്തും കൃഷിസ്ഥലങ്ങളിലും വെള്ളം കയറിത്തുടങ്ങി.പെരിയാറിനോട് ചേർന്ന തടിക്കക്കടവ്, അടുവാതുരുത്ത്, മാമ്പ്ര, തണ്ടിരിക്കൽ, കിഴക്കെ വെളിയത്തുനാട്, പാറാന തുടങ്ങിയ നിരവധി സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.