തൊടുപുഴ: മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്‍റ് വിഭാഗം നടത്തിയ റോഡ് മാപ്പിങ്ങിൽ കണ്ടെത്തിയത് ജില്ലയിൽ 161 അപകട സാധ്യത മേഖലകൾ. 2018 മുതൽ 2021 വരെയുള്ള അപകടങ്ങളുടെ വിവരങ്ങൾ ശേഖരിച്ചും എണ്ണം കണക്കിലെടുത്തുമാണ് മേഖലകൾ കണ്ടെത്തി ക്ലസ്റ്ററുകളായി തിരിച്ചത്.

ജില്ലയിൽ ബ്ലാക്ക് സ്പോട്ടുകൾ ഒന്നുമില്ലെങ്കിലും അപകടങ്ങൾ പതിവാകുന്ന ഇടങ്ങളിൽ മുൻകരുതൽ നടപടി സ്വീകരിക്കാനും ഇവിടങ്ങളിൽ പട്രോളിങ് നടത്താനുമാണ് പഠനം നടത്തിയത്. മുൻകാലങ്ങളിൽ കൂടുതൽ അപകടങ്ങൾ നടന്ന സ്ഥലങ്ങളടക്കം കണ്ടെത്തിയാണ് ക്ലസ്റ്ററുകളായി തിരിച്ച് ഹൈറിസ്ക്, മോഡറേറ്റ്, ലോ റിസ്ക് എന്നിങ്ങനെ വേർതിരിച്ചിരിക്കുന്നത്.

ജില്ലയിൽ ഈവർഷം ഇതുവരെ അറുപതോളം ജീവനുകളാണ് റോഡിൽ പൊലിഞ്ഞത്. കഴിഞ്ഞവർഷം 967 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വിവിധ അപകടങ്ങളിലായി 41പേർ മരണപ്പെടുകയും ചെയ്തു. ശരാശരി ഒരുമാസം ചെറുതും വലുതുമായ അമ്പതോളം റോഡ് അപകടങ്ങൾ ജില്ലയിൽ ഉണ്ടാകുന്നുവെന്നാണ് കണക്കുകൾ. തകർന്ന റോഡുകൾ, വാഹനങ്ങളുടെ അമിതവേഗം, ഡ്രൈവറുടെ അശ്രദ്ധ തുടങ്ങിയവ തന്നെയാണ് മിക്ക അപകടങ്ങൾക്കും കാരണം.

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

  • വാഹനം തിരിക്കുമ്പോഴും ട്രാക്ക് മാറുമ്പോഴും മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴും പിന്നിലും വശങ്ങളിലും വാഹനമില്ലെന്ന് ഉറപ്പാക്കണം. കണ്ണാടികളിൽ ദൃശ്യമാകാത്ത സ്ഥലങ്ങളിൽ (ബ്ലൈൻഡ് സ്പോട്ട്) ചിലപ്പോൾ വാഹനങ്ങളുണ്ടാകാം.
  • ഇടതുവശം ചേർന്ന് വാഹനമോടിക്കാം. മറികടക്കേണ്ടത് വലതുവശത്തുകൂടി മാത്രം.
  • വലതുവശത്തുകൂടെ മറികടന്ന് കഴിഞ്ഞാൽ പിന്നിലുള്ള വാഹനം ഒരു വണ്ടിയുടെ അകലത്താണെന്ന് ഉറപ്പാക്കിയശേഷമേ ഇടത്തെ ട്രാക്കിലേക്ക് മാറാവൂ. അപ്പോഴും ഇൻഡിക്കേറ്റർ ഉപയോഗിക്കുകയും ബ്ലൈൻഡ് സ്പോട്ടിൽ വാഹനങ്ങളില്ലെന്ന് ഉറപ്പാക്കുകയും വേണം.
  • ട്രക്ക്, ലോറി, ബസ് തുടങ്ങി വലിയ വാഹനങ്ങളിൽനിന്ന് അകലംപാലിച്ച് വാഹനമോടിക്കുക. ചെറിയ വാഹനങ്ങൾ മറികടക്കുമ്പോൾ വലിയ വാഹനങ്ങളിലെ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്താൻ ഹെഡ് ലൈറ്റ് പ്രകാശിപ്പിക്കണം.
  • ബസുകൾ മുന്നോട്ടെടുക്കുമ്പോഴും പിന്നോട്ടെടുക്കുമ്പോഴും സഹായി (കണ്ടക്ടർ, അറ്റൻഡർ) ബ്ലൈൻഡ് സ്പോട്ടുകളിൽ ആളില്ലെന്ന് ഉറപ്പാക്കി ഡ്രൈവർക്ക് നിർദേശം നൽകണം.

ഹൈ റിസ്കിൽ 27 ഇടങ്ങൾ

ജില്ലയിൽ ഹൈ റിസ്ക് വിഭാഗത്തിൽ വരുന്നത് 27 ഇടങ്ങളാണ്. അഞ്ച് മുതൽ പത്തുവരെ അപകടങ്ങൾ സംഭവിച്ച ഇടങ്ങൾ ലോറിസ്ക് മേഖലകളും 10 മുതൽ 15 വരെയുള്ളത് മോഡറേറ്റും 15ന് മുകളിൽ ഹൈറിസ്കുള്ള പ്രദേശങ്ങളുമായാണ് മാർക്ക് ചെയ്തിരിക്കുന്നത്.മേഡറേറ്റ് പ്രദേശങ്ങളിൽ 54ഉം ലോ റിസ്കിൽ 80 പ്രദേശങ്ങളും ഉൾപ്പെടും.

ദേവികളും താലൂക്കിൽ- അഞ്ച്, തൊടുപുഴ-12, ഉടുമ്പൻചോല- മൂന്ന്, പീരുമേട്-രണ്ട്, ഇടുക്കി -അഞ്ച് എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തിലുള്ള ഹൈറിസ്ക് മേഖലകൾ. മോഡറേറ്റിൽ ദേവികുളം-13, തൊടുപുഴ-17, ഉടുമ്പൻചോല- 9, പീരുമേട്-9, ഇടുക്കി -ആറ്. ലോ റിസ്കിൽ ദേവികുളം-18 , തൊടുപുഴ -18, ഉടുമ്പൻചോല- 14, പീരുമേട് -14, ഇടുക്കി -16 എന്നിങ്ങനെയാണ് പ്രദേശങ്ങൾ.ഇതുകൂടാതെ ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയ പാതകളിൽ 45 ഇടങ്ങളിലും സംസ്ഥാന ഹൈവേയിൽ 60 ഇടങ്ങളിലും അപകടസാധ്യത മേഖലകളുണ്ട്.

Tags:    
News Summary - 161 danger zones in the idukki district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.