കുമളി: ഏത് യുദ്ധമായാലും ജീവന്റെ ജീവനായ നായ്ക്കുട്ടിയെ കൈവിടാൻ ഒരുക്കമല്ല. ബോംബുകൾ വീണ് തകരുന്ന യുദ്ധഭൂമിയിൽ നിന്നും സ്വന്തം സ്ഥലത്തേക്ക് പോകുന്നത് സൈറ എന്ന പ്രിയപ്പെട്ട നായ്ക്കുട്ടിക്കൊപ്പം മാത്രമെന്ന വാശിയിലാണ് ആര്യയും കൂട്ടുകാരികളും.
മൂന്നാർ ദേവികുളത്ത് തേയിലത്തോട്ടത്തിലെ ഫീൽഡ് ഓഫിസറായ ആൽഡ്രിൻ - റാണി ദമ്പതികളുടെ മകളാണ് ആര്യ. യുക്രെയ്നിൽ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ്. ആര്യക്കൊപ്പം കൂട്ടുകാരികളായ ആദി, എൽസ എന്നിവരും മറ്റൊരു കൂട്ടുകാരിയും ഒന്നിച്ചാണ് ഹോസ്റ്റൽ മുറിയിൽ താമസം.
ഇവർക്ക് കൂട്ടായി മുറിയിൽ സൈബീരിയൻ ഹസ്കി ഇനത്തിലുള്ള നായും ഉണ്ട്. സൈറ എന്ന ഓമനപ്പേരിൽ ഇവർക്കൊപ്പം കഴിഞ്ഞ നായെ യുദ്ധഭൂമിയിൽ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങാനാവില്ലെന്ന് ആര്യയും കൂട്ടുകാരികളും തീരുമാനിച്ചതോടെയാണ് സംഭവം വാർത്തകളിൽ നിറഞ്ഞത്.
ഇന്ത്യയിലേക്ക് നായുമായി മടങ്ങിവരാനുള്ള ആര്യയുടെയും കൂട്ടുകാരികളുടെയും ശ്രമം പല ഘട്ടത്തിലും വിഷമകരമായി. യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഭൂമിയിലൂടെ കിലോമീറ്ററുകൾ തണുപ്പിനെ അവഗണിച്ച് നടന്നാണ് സംഘം അതിർത്തിയിലെ റുമേനിയ ക്യാമ്പിലെത്തിയത്. നായുമായി രാജ്യം വിടാനാവില്ലെന്ന പട്ടാളത്തിന്റെ തടസ്സവാദങ്ങൾ പലപ്പോഴും പ്രശ്നം സൃഷ്ടിച്ചതോടെ പ്രധാനമന്ത്രിയുടെ സുരക്ഷാസേനാംഗവും കുമളി സ്വദേശിയുമായ മഹേഷ് രക്ഷക്കെത്തി. ഒടുവിൽ 16 കിലോയുള്ള നായെ വിമാനത്തിൽ കയറ്റാൻ സ്വന്തം ലഗേജുകൾ മിക്കതും കൂട്ടുകാരികൾ നാലുപേരും ചേർന്ന് ഉപേക്ഷിച്ചു.
തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് ഇവിടെനിന്ന് ഇന്ത്യയിലേക്ക് വിമാനം. വിമാനത്താവളത്തിലേക്ക് പോകുന്നതിന് തടസ്സം നേരിട്ടതോടെ മഹേഷ് വീണ്ടും രക്ഷക്കെത്തി. ഇന്ത്യൻ എംബസിയുടെ വാഹനം തന്നെ എട്ടുമണിക്കൂർ യാത്രാദൂരമുള്ള വിമാനത്താവളത്തിലേക്ക് എത്താൻ ഏർപ്പാടാക്കി. ഇനി നാടും നാട്ടുകാരും ആര്യയുടെയും സൈറയുടെയും വരവിനായുള്ള കാത്തിരിപ്പിന്റെ മണിക്കൂറുകളിലാണ്. വിമാനത്തിൽ നായെ കയറ്റുമോയെന്ന സംശയമാണ് ഇപ്പോൾ ഏവരെയും ആശങ്കയിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.