മേൽപാലം വരുന്ന ഇരിണാവ് ഗേറ്റ്
കല്യാശ്ശേരി: ഇരിണാവിൽ മേൽപാലമെന്ന നാടിന്റെ സ്വപ്നത്തിന് ഒടുവിൽ റെയിൽവേയുടെ പച്ചക്കൊടി. പ്രാഥമിക പഠനമടക്കുള്ള പ്രവർത്തനങ്ങൾക്ക് 25 ലക്ഷം രൂപ റെയിൽവേ അനുവദിച്ചു. റെയിൽപാളത്തിന് കിഴക്കും പടിഞ്ഞാറും ഭാഗത്തായി കിടക്കുന്ന കല്യാശ്ശേരി പഞ്ചായത്തിലെ രണ്ടു ഭാഗങ്ങളെ ബന്ധിപ്പിച്ചാണ് ഇരിണാവിൽ പാലം വരുക. നിലവിലുള്ള 251 നമ്പർ ഗേറ്റിന് മുകളിലൂടെയാണ് നിർദിഷ്ട പാലം. കല്യാശ്ശേരി പഞ്ചായത്തിൽ റെയിൽവേ പാളത്തിന് കിഴക്ക് ഭാഗം 12 വാർഡുകളും പടിഞ്ഞാറ് ഭാഗത്ത് ആറു വാർഡുകളുമാണുള്ളത്.
ദീർഘകാലം ഇരിണാവിൽ റെയിൽവേ ക്രോസിങ് പോലും റെയിൽവേ അനുവദിച്ചിരുന്നില്ല. തുടർന്ന് നിരവധി പ്രക്ഷോഭങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ പഞ്ചായത്തുതന്നെ അരക്കോടിയോളം രൂപ റെയിൽവേക്ക് നിരതദ്രവ്യമായി നൽകിയാണ് 19 വർഷം മുമ്പ് റെയിൽവേ ക്രോസിങ്ങും ഗേറ്റും അനുവദിച്ചത്. ഇരിണാവിൽ മേൽപാലം വേണമെന്ന ആവശ്യവുമായി കേന്ദ്ര-സംസ്ഥാനതലത്തിൽ നിവേദനങ്ങൾ നൽകിയ പി.ടി.പി. മുസ്തഫയുടെ സ്വപ്നംകൂടിയാണ് സഫലമാവുന്നത്.
പുതിയ മേൽപാലം വരുന്നതോടെ പറശ്ശിനിക്കടവ് ഭാഗത്തുനിന്ന് മാട്ടൂൽ, മടക്കര ഭാഗങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാനാകും. നിലവിൽ എട്ടും പത്തും കിലോ മീറ്റർ ചുറ്റിയാണ് ആളുകൾ ഇരിണാവ് ഭാഗത്ത് നിന്നും കല്യാശ്ശേരിയിലേക്കും തിരിച്ചും എത്തുന്നത്. പാലം വരുന്നതോടെ ദൂരം പകുതിയായി കുറയും.
നിലവിൽ ഇരിണാവ് റെയിൽവേ ഗേറ്റ് ഓട്ടോ ലോക്കിങ് സംവിധാനമില്ലാതെ പ്രവർത്തിക്കുന്ന രീതിയാണുള്ളത്. ഇതുമൂലം ഗേറ്റ് അടച്ചാൽ 10 മുതൽ 20 മിനിറ്റ് വരെ പലപ്പോഴും സമയം എടുക്കാറുണ്ട്. ഇത് വലിയ യാത്രാദുരിതത്തിനും വാഹനങ്ങളുടെ നീണ്ട നിരക്കും കാരണമാകാറുണ്ട്. പല സമയവും വാഹനനിര കെ.എസ്.ടി.പി റോഡ് വരെ നീളാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.