കണ്ണൂർ: ഒറ്റക്കാലിൽ നിർത്തൽ മുതൽ ആൾക്കൂട്ട മർദനം നടത്തി അത് റീൽസായി പ്രചരിപ്പിക്കൽ വരെ നീണ്ടുനിൽക്കുന്ന റാഗിങ് കേസുകൾ ജില്ലയിൽ വർധിക്കുന്നു. അധ്യയന വർഷം തുടങ്ങി നവാഗതർ ക്ലാസുകളിലെത്തിത്തുടങ്ങിയതോടെ റാഗിങ് സംഭവങ്ങളും ഏറി. ഇത്തവണ സ്കൂൾ മുതൽ കോളജുവരെ ചെറുതും വലുതുമായ നൂറോളം റാഗിങ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. റാഗിങ്ങിനെതിരെ ശക്തമായ നിയമം നിലനിൽക്കുമ്പോഴും വിദ്യാലയങ്ങളിൽ ബോധവത്കരണം നടത്തുമ്പോഴും കേസുകൾക്ക് കുറവൊന്നുമില്ല. കൂട്ടംചേർന്ന് ജൂനിയർ വിദ്യാർഥികളെ മർദിച്ച് അവശരാക്കിയ സംഭവങ്ങൾ ഏറെയാണെങ്കിലും കുറ്റക്കാർക്കെതിരെ നടപടി പേരിന് മാത്രമാകും.
വർഷങ്ങളായി റാഗിങ് തുടരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. റാഗിങ് റിപ്പോർട്ട് ചെയ്താലും കേസെടുക്കാനാവുമ്പോൾ പറഞ്ഞുതീർക്കുകയാണ് പതിവ്. കുട്ടികളുടെ ഭാവിയെ കരുതി രക്ഷിതാക്കളും അധ്യാപകരും ഇടപെട്ട് പൊലീസിന്റെ സഹായത്തോടെ പ്രശ്നം പറഞ്ഞുതീർക്കും. കുട്ടികൾക്കെതിരെ കേസെടുക്കില്ലെന്ന ധാരണ മുതലെടുത്ത് മനഃപൂർവം അക്രമം അഴിച്ചുവിടുന്നവരും ഏറെയാണ്.
രണ്ടാഴ്ച മുമ്പ് ശ്രീകണ്ഠപുരം ഗവ. എച്ച്.എസ്.എസിൽ രണ്ട് പ്ലസ് വൺ വിദ്യാർഥികളെ മർദിച്ചതിന് 21 സീനിയർ വിദ്യാർഥികൾക്കെതിരെ കേസെടുത്തിരുന്നു. സഹപാഠിയെ മർദിച്ച സംഭവത്തിൽ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികളെ തിരിച്ചെടുത്ത ദിവസം തന്നെയാണ് പ്ലസ് വൺകാരനെ തല്ലിച്ചതച്ചത്. തളിപ്പറമ്പിൽ ജൂനിയർ വിദ്യാർഥിയെ റാഗിങ്ങിന് ഇരയാക്കാൻ ശ്രമിച്ച ഹയർ സെക്കൻഡറി വിദ്യാർഥികളെയും ഇവരുടെ രക്ഷിതാക്കളെയും പരാതിയെ തുടർന്ന് പൊലീസ് വിളിപ്പിച്ച് താക്കീത് ചെയ്ത് വിട്ടയച്ചതും രണ്ടാഴ്ച മുമ്പ്.
തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സർക്കാർ വിദ്യാലയത്തിലാണ് ഹയർ സെക്കൻഡറി വിഭാഗത്തിൽ റാഗിങ് നടന്നതായി പരാതി ഉയർന്നത്. മുമ്പും ഇവിടെ റാഗിങ് റിപ്പോർട്ട് ചെയ്തിരുന്നു. റാഗിങ്ങിനെതിരെ ശക്തമായ നിയമം നിലവിലുണ്ടെങ്കിലും കുട്ടികളുടെ ഭാവിയോര്ത്ത് പലതും ഒതുക്കിത്തീർക്കും. അതിരുവിടുമ്പോൾ മാത്രമാണ് പൊലീസ് കേസാവുന്നത്. കൂത്തുപറമ്പ് കോട്ടയംമലബാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ 10 പ്ലസ് ടു വിദ്യാർഥികളുടെ പേരിൽ കൂത്തുപറമ്പ് പൊലീസ് കേസെടുത്തതും ഈയിടക്കാണ്. പരിക്കേറ്റ വിദ്യാർഥികൾ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കോളജുകളിലും സ്കൂളുകളിലും ആന്റി റാഗിങ് സ്ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും നിർജീവമാണ്.
പണ്ട് ജൂനിയർ വിദ്യാർഥികളെക്കൊണ്ട് പാട്ടുപാടിച്ചും അഭിനയിപ്പിച്ചുമാണ് റാഗിങ് നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ ടാസ്ക് നൽകി പീഡിപ്പിക്കലും റീൽസ് എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കലും തുടങ്ങി ആൾക്കൂട്ട അക്രമം വരെയായി. സാഹസികതയും അശ്ലീലവും ചേർന്ന ടാസ്കുകൾ നൽകി അവ ചെയ്യിപ്പിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യാൻ നിർബന്ധിപ്പിക്കും. ഹോസ്റ്റലുകളിൽ ജൂനിയർ വിദ്യാർഥികളുടെ നഗ്നചിത്രങ്ങൾ വാട്സ്ആപ്, ടെലിഗ്രാം ഗ്രൂപ്പുകളിലേക്ക് പങ്കുവെച്ച സംഭവങ്ങളുമുണ്ട്. മാനഹാനിയും കുട്ടികളുടെ ഭാവിയും ഓർത്ത് പല കേസുകളും തേഞ്ഞുമാഞ്ഞുപോവുകയാണെങ്കിലും റാഗിങ്ങിന് കുറവൊന്നുമില്ല. രാജ്യത്ത് അഞ്ച് വർഷത്തിനിടെ റാഗിങ്ങിനിരയായ 25 വിദ്യാർഥികൾ ജീവനൊടുക്കിയെന്നാണ് യു.ജി.സിയുടെ കണക്ക്.
രണ്ടുവർഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് റാഗിങ്. സ്കൂളുകളിൽനിന്ന് പുറത്താവും. റാഗിങ് കേസിൽ ഉൾപ്പെട്ട വിദ്യാർഥിക്ക് തുടർപഠനവും മുടങ്ങും. വിദ്യാർഥിക്ക് ശാരീരികമോ മാനസികമോ ആയി ദോഷം വരുത്തുന്ന ഏതു പ്രവൃത്തിയും റാഗിങ്ങാണ്.
പുതുതായി വരുന്ന ഒരാളെയോ മറ്റൊരു വിദ്യാർഥിയെയോ വാക്കാലോ, എഴുത്തിലൂടെയോ പ്രവൃത്തിയിലൂടെയോ കളിയാക്കുകയോ മര്യാദയില്ലാതെ ഇടപെടുകയോ ചെയ്യുന്നതും കുറ്റകരമാണ്. വിദ്യാർഥികൾക്ക് അസ്വസ്ഥത, ബുദ്ധിമുട്ടുകൾ. ശാരീരികമോ മാനസികമോ ആയ ക്ഷതം, ഭീതി, ആശങ്ക തുടങ്ങിയവ ഉണ്ടാക്കുന്നതും കുറ്റകരമാണ്. ശാരീരിക ബുദ്ധിമുട്ടുകൾക്ക് പുറമെ റാഗിങ്ങിന് വിധേയരാവുന്ന കുട്ടികൾ ജീവിതാവസാനം വരെ മാനസികമായ വെല്ലുവിളികൾ നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.