കണ്ണൂർ: നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സുമായി സഹകരിച്ച് കണ്ണൂർ സർവകലാശാല ‘ഇൻഡസ്ട്രിയൽ കോൺക്ലേവ്’ സംഘടിപ്പിച്ചു. അക്കാദമിക സമൂഹവും വ്യവസായ-വാണിജ്യ മേഖലകളും കൈകോർക്കേണ്ടതിന്റെ ആവശ്യകതയും സാധ്യതകളും ചർച്ച ചെയ്യാനും സിലബസിലും പഠന രീതികളിലും വരുത്തേണ്ട ക്രിയാത്മക മാറ്റങ്ങൾക്കുള്ള ആശയങ്ങൾ സ്വരൂപിക്കാനുമാണ് കോൺക്ലേവ് നടത്തിയത്. വൈസ് ചാൻസലർ പ്രഫ. കെ.കെ. സാജു അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ പ്രഫ. ജോബി കെ. ജോസ്, സിൻഡിക്കേറ്റ് അംഗങ്ങളായ പ്രഫ. അനിൽ രാമചന്ദ്രൻ, കെ.പി. അനീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
കണ്ണൂർ സർവകലാശാലയെ ഒരു വ്യവസായ സൗഹൃദ സർവകലാശാലയാക്കി മാറ്റുക എന്നത് ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളുടെ പ്രാരംഭ നടപടിയായാണ് ഇൻഡസ്ടിയൽ കോൺക്ലേവെന്ന് ആമുഖമായി വൈസ് ചാൻസലർ പറഞ്ഞു. വ്യവസായ-വാണിജ്യ മേഖലകളുടെ ആവശ്യം തിരിച്ചറിയുകയും അതിന് ഉതകുന്ന തൊഴിൽ സേനയെ വാർത്തെടുക്കുകയും ചെയ്യുക എന്നതാണ് സർവകലാശാല ലക്ഷ്യമാക്കുന്നത്. കൂടാതെ ഈ രംഗത്തെ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും പരിഹാരനിർദേശം ചെയ്യുന്നതിനും സർവലാശാലയുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്താനാവും.
മാർക്കറ്റിങ്, ഫിനാൻസ് മാനേജ്മെന്റ്, ഡാറ്റ അനലിറ്റിക്സ്, സോഫ്റ്റ്വെയർ വികസനം, പുതിയ ഉൽപന്നങ്ങളുടെ ഗവേഷണം, വികസനം, തൊഴിലാളികളുടെ പരിശീലനം എന്നീ മേഖലകളിൽ സർവകലാശാലക്ക് സേവനം നൽകാൻ കഴിയും. ചടങ്ങിൽ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ടി.കെ. രമേഷ് കുമാർ, വൈസ് പ്രസിഡന്റ് സച്ചിൻ സൂര്യകാന്ത്, സെക്രട്ടറി സി. അനിൽ കുമാർ, ഡയറക്ടർ ജോസഫ് പൈകട, മുൻ പ്രസിഡന്റ് വിനോദ് നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.