എക്സ്കവേറ്റർ ഉപയോഗിച്ച് അടിഞ്ഞുകൂടിയ ചളിയും മണ്ണും നീക്കം ചെയ്യുന്നു
ഇരിട്ടി: പേരട്ട കല്ലൻതോട് യു.പി സ്കൂളിന് സമീപം ജലജീവൻ മിഷനി വേണ്ടി കുഴിച്ച കുഴികൾ മൂലം വിദ്യാർഥികൾ ഉൾപ്പെടെ ദുരിതത്തിൽ. കാൽനട യാത്രക്കാർക്കുപോലും സഞ്ചരിക്കാൻ കഴിയാത്ത വിധമാണ് സ്കൂളിന് സമീപത്തെ റോഡിന്റെ സാഹചര്യം. റോഡിന്റെ ഇരുവശത്തെയും മണ്ണ് ഒഴുകിപ്പോയതോടെ റോഡിൽ ടാറിങ്ങ് മാത്രമാണ് അവശേഷിക്കുന്നത്.
നിരവധി ക്വാറികൾ പ്രവർത്തിക്കുന്ന മേഖലയിൽ വലിയ വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുമ്പോൾ വിദ്യാർഥികൾക്ക് കാൽനട പോലും ദുസ്സഹമായിരിക്കുകയാണ്. കുന്നിൻ പ്രദേശത്തുനിന്നും റോഡിലെ ഇരുവശത്തുനിന്നും ഒഴുകിയെത്തിയ മണ്ണ് സ്കൂളിന് മുന്നിലാണ് അടിഞ്ഞുകൂടിയിരിക്കുന്നത്. റോഡിൽ മണ്ണടിഞ്ഞതോടെ സമീപത്തെ വീടുകളിലും വെള്ളം കയറി.
നാട്ടുകാരുടെ ശ്രമഫലമായി എക്സ്കവേറ്റർ ഉപയോഗിച്ചണ് മണ്ണ് നീക്കം ചെയ്തത്. മഴ തുടങ്ങുന്നതിന് മുമ്പുതന്നെ പ്രദേശവാസികൾ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കും കരാറുകാരനും മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇവരുടെ അനാസ്ഥയാണ് ദുരിതത്തിന് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. സ്കൂൾ അധ്യാപകരടക്കം അധികൃതരോട് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.