വർഗീയ പാഠങ്ങളുമായി കണ്ണൂർ സർവകലാശാല; 'വിചാരധാര' അടക്കമുള്ള ഗോൾവാൾക്കർ, സവർക്കർ പുസ്തകങ്ങൾ സിലബസിൽ

കണ്ണൂർ: വിദ്യാഭ്യാസ മേഖലയിൽ കാവിവത്കരണമെന്ന ആരോപണം ശക്തമാകുന്ന ഘട്ടത്തിൽ കണ്ണൂർ സർവകലാശാല പി.ജി സിലബസിൽ വർഗീയ പാഠഭാഗങ്ങൾ. ആർഎസ്.എസ് സൈദ്ധാന്തികരായ സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങളാണ് സിലബസ്സിൽ ഉൾപെടുത്തിയിരിക്കുന്നത്.

എം.എസ് ഗോൾവാൾക്കറുടെ 'നാം അഥവാ നമ്മുടെ ദേശീയത്വം നിര്‍വ്വചിക്കപ്പെടുന്നു' (വീ ഔർ നാഷൻഹുഡ് ഡിഫൈൻസ്), വിചാരധര (ബഞ്ച് ഓഫ് തോട്ട്സ്), വി.ഡി. സവർക്കറുടെ 'ആരാണ് ഹിന്ദു' എന്നീ പുസ്തകങ്ങളാണ് സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്ത വർഗീയ പരാമർശങ്ങളുള്ള കൃതികളാണ് ഇവയെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് പി.ജി സിലബസ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് പി.ജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പഠഭാഗങ്ങൾ ഉള്ളത്. ബോർഡ് ഓഫ് സ്റ്റഡീസ് രൂപവത്കരിക്കാതെ സിലബസ് തയ്യാറാക്കി എന്നാണ് ആക്ഷേപം. ഗവേണൻസ് മുഖ്യഘടകമായ കോഴ്സിൽ സിലബസ് നിർമിച്ച അധ്യാപകരുടെ താൽപര്യം മാത്രം പരിഗണിച്ചാണ് പേപ്പറുകൾ തീരുമാനിച്ചത്. സിലബസ് രൂപവത്കരണത്തിൽ വേണ്ട ചർച്ചകൾ ഒന്നും നടന്നിട്ടില്ല. മറ്റ് അധ്യാപകർ നിർദ്ദേശിച്ച പേപ്പറുകളെല്ലാം തള്ളി കളഞ്ഞ് സ്വന്തം ഇഷ്ടപ്രകാരമാണ്‌ കമ്മിറ്റി പാഠ്യ പദ്ധതി തീരുമാനിച്ചത്.

എം.എ പൊളിറ്റിക്കൽ സയൻസ് ആയിരുന്ന പി.ജി കോഴ്സ് ഈ വർഷം മുതലാണ് എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് ആയി മാറിയത്. ഇന്ത്യയിൽ തന്നെ ഈ കോഴ്സ് കണ്ണൂർ സർവകലാശാലക്ക് കീഴിലെ ബ്രണ്ണൻ കോളജിൽ മാത്രമേ ഉള്ളൂ എന്നതിനാൽ ഇതിെൻറ സാധ്യതകളെക്കുറിച്ച് വിദ്യാർഥികൾ ആശങ്കപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരം സംഘപരിവാർ ആശയ പ്രചാരണവുമായി സിലബസിൽ അടക്കം കൃത്യമായ ഇടപെടൽ നടത്താൻ അധികൃതർ ശ്രമിക്കുന്നത്.

2021 ജനുവരി 15ന് ആരംഭിച്ച കോഴ്സിൻ്റെ ആദ്യ സെമസ്റ്റർ സിലബസ് പ്രസിദ്ധീകരിച്ചത് ജനുവരി 30 നാണ്. ഇന്ത്യയിൽ മറ്റൊരിടത്തും സമാനമായ കോഴ്സ് ഇല്ല. അസിം പ്രേംജി സർവകലാശാലയിൽ എ.എ പബ്ലിക് പോളിസി ആൻ്റ് ഗവേണൻസ് ഉണ്ട്. സംഭവത്തിൽ വിദ്യാർഥി സംഘടനകളുടെയടക്കം വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്. എന്നാൽ, വിഷയത്തിൽ പ്രതികരിക്കാൻ വൈസ് ചാൻസിലർ ഇതുവരെ തയ്യാറായിട്ടില്ല.

Tags:    
News Summary - Kannur University PG Syllabus with Communal Lessons of Golwalkar and Savarkar including 'Vicharadhara'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.