പരപ്പയിൽനിന്നും നൂജിബെട്ടുവിലേക്കുള്ള യാത്ര ദുസ്സഹമായ കേരള വനപാത
ദേലംപാടി (കാസർകോട്): ജില്ലയിലെ ദേലംപാടി പഞ്ചായത്തിെല കൊേമ്പാട്, നുയിംബീട് വാർഡുകളിലുള്ളവർക്ക് 'കേരള'ത്തിലേക്ക് വരണമെങ്കിൽ റോഡില്ല. കർണാടക റോഡുവഴിയാണ് ഇക്കാലമത്രയും സ്വന്തം സംസ്ഥാനത്തിലേക്ക് വന്നുകൊണ്ടിരുന്നത്. േകാവിഡ് കാരണം ലോക് ഡൗൺ പ്രഖ്യപിച്ചതിനാൽ കർണാടക സർക്കാർ അതിർത്തി റോഡുകൾ മണ്ണിട്ടുമൂടി. ഇതോടെ ഇൗ രണ്ടു വാർഡുകാർ ഒറ്റപ്പെട്ടു. അന്ന് അനുഭവിച്ച പ്രയാസം ചെറുതല്ല. അതുകൊണ്ട് അവർ തീരുമാനിച്ചു; പ്രശ്നം പരിഹരിക്കാതെ വോട്ട് ചെയ്യില്ല. കലക്ടർ ഇടപെട്ട് പ്രശ്നം പരിഹരിച്ചാൽ വോട്ടു ചെയ്യും. ജനപ്രതിനിധികളിൽ വിശ്വാസമില്ല.
ദേലംപാടി പഞ്ചായത്തിൽ 15,16 വാർഡുകളിലാണ് ഇൗ സ്ഥിതി. കഴിഞ്ഞ 15 വർഷത്തിലധികമായി പേരിന് പോലും ഒരു വികസനവും കിട്ടിയിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു. കേരളവുമായി ബന്ധപ്പെടാൻ ഒരു റോഡ് പോലും ഇല്ല. നിലവിൽ കർണാടകയിലെ പള്ളത്തൂർ വഴിയാണ് ഇവിടത്തുകാർ നൂജിബെട്ടുവിേലക്ക് എത്തുന്നത്. കേരള വനത്തിലൂടെ നൂറുവർഷം പഴക്കമുള്ള ഒരു റോഡുണ്ട്. ബ്രിട്ടീഷുകാർ പണിതതാണ്. ഇന്ന് അതുവഴി യാത്ര ദുസ്സഹമാണ്. ഈ റോഡ് കോൺക്രീറ്റ് ചെയ്ത് നന്നാക്കിത്തരണമെന്നാണ് പ്രധാന ആവശ്യം. ഇൗ ആവശ്യത്തോട് എല്ലാവരും മുഖംതിരിച്ചു. കർണാടക വഴി നൂജിബെട്ടുവിൽ എത്താൻ നാട്ടുകാർ ഇപ്പോൾ ആശ്രയിക്കുന്നത് എരിക്കടവ് പാലത്തിനെയാണ്.
എരിക്കടവ് പാലം കോട്ടയത്തുകാരനായ എം.എം മാത്യു എന്ന കർഷകൻ നൂജിബെട്ടുവിൽ താമസമാക്കിയതിനെ തുടർന്നുണ്ടായതാണ്. ലോക്ഡൗൺ സമയത്ത് കർണാടക മണ്ണിട്ടടച്ച് യാത്ര തടസ്സപ്പെടുത്തിയത് വഴി ഏറെ ദുരിതം പേറിയതും ഈ നാട്ടുകാരാണ്. പ്രധാന കാരണം വനത്തിലൂടെയുള്ള യഥാർഥ റോഡ് കേരള സർക്കാർ നന്നാക്കാത്തതാണ്. പഞ്ചായത്ത് അധികൃതരോ എം.എൽ.എയോ എം.പിയോ തിരിഞ്ഞു നോക്കിയില്ല എന്നും നാട്ടുകാർ പറഞ്ഞു.
2003ൽ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ദേലംപാടി പഞ്ചായത്ത് നൂജിബെട്ടുവിൽ പണിത അംഗൻവാടി കെട്ടിടം ഇപ്പോൾ അപകടത്തിലാണ്. താൽക്കാലികമായി അടുത്തുള്ള ഒറ്റമുറി പട്ടികജാതി കമ്യൂണിറ്റി ഹോളിലാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. വൈദ്യുതിയോ വെള്ളമോ ഇല്ല. വെള്ളത്തിനായി വർഷങ്ങൾക്ക് മുമ്പ് പണിത കുഴൽക്കിണർ ഉപയോഗിക്കാൻ പറ്റാത്തവിധം നശിച്ചിരിക്കുന്നു.
വനത്തോട് ചുറ്റപ്പെട്ട ഈ ഗ്രാമത്തിൽ കാട്ടാന ശല്യവും മറ്റു വന്യമൃഗ ശല്യവും കൂടുതലാണ്. ഇതുകാരണം കാർഷിക നഷ്ടം ചെറുതല്ല. അതിനും പരിഹാരം വേണമെന്ന് നാട്ടുകാർ പറയുന്നു. തങ്ങളുടെ ആവശ്യങ്ങൾക്ക് ബന്ധപ്പെട്ട അധികാരികൾ ഉറപ്പ് നൽകിയാൽ മാത്രമേ വോട്ട് എന്ന കടമ ഞങ്ങൾ നിർവഹിക്കൂവെന്നും നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.