നീലേശ്വരം: നീലേശ്വരം നഗരത്തിലെ മലയോര ഗതാഗതത്തിന് തടസ്സമായ രാജാ റോഡിലെ റെയിൽവേ ഗേറ്റ് ഒഴിവാക്കി മേൽപാലം നിർമിച്ചതിൽ നിർണായമായ പങ്കുവഹിച്ച വ്യക്തിയായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
റെയിൽവേ സ്റ്റേഷന് തൊട്ടടുത്തുള്ള ഗേറ്റ് നീലേശ്വരത്ത് നിന്ന് മലയോരത്തുളള ഗതാഗതക്കുരുക്കിെന്റ കേന്ദ്രമായിരുന്നു. മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം തൃക്കരിപ്പൂർ മണ്ഡലം എം.എൽ.എയായിരുന്ന കെ.പി. സതീഷ് ചന്ദ്രനാണ് ഉമ്മൻചാണ്ടിക്ക് മുന്നിൽ നീലേശ്വരം മേൽപാലം എന്ന നിർദേശം മുന്നോട്ടുവെച്ചത്. അങ്ങനെയാണ് ജില്ലയിലെ ആദ്യത്തെ റെയിൽവേ മേൽപാലം നീലേശ്വരത്ത് പൂർത്തിയായത്. 2005 മാർച്ച് ഏഴിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മേൽപാലം ഗതാഗതത്തിനായി തുറന്നുകൊടുത്ത് ഉദ്ഘാടനം ചെയ്തു. നീലേശ്വരത്തിെന്റ ആദ്യകാല കോൺഗ്രസ് നേതാക്കളായ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എ. അന്തുമായി, നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായിരുന്ന മുങ്ങത്ത് സുകുമാരൻ, അമ്പാടി ചാത്തമത്ത് എന്നിവരുമായുള്ള ബന്ധമാണ് ഉമ്മൻചാണ്ടിയെ നീലേശ്വരത്തോട് അടുപ്പിച്ചത്.
നീലേശ്വരത്തെ മുട്ട വ്യാപാരിയായിരുന്ന പള്ളിക്കരയിലെ അസീസ് മൂവാറ്റുപുഴയിൽ വാഹനാപകടത്തിൽപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഭാര്യ ആമിന മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ കണ്ടപ്പോൾ എല്ലാ സഹായങ്ങളും നൽകി. പിന്നീട് നീലേശ്വരത്തെ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പൈനി നാരായണൻ നായരുടെ നവതി - ആഘോഷം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ ആമിനയെ കാണുകയും സുഖവിവരങ്ങൾ അറിയാൻ അസീസിെന്റ പള്ളിക്കരയിലെ വീട് സന്ദർശിച്ചതും മുതിർന്ന നേതാവ് എറുവാട്ട് മോഹനൻ ഓർത്തെടുക്കുന്നു. 2022 ജൂൺ എട്ടിന് കിനാനൂർ- കരിന്തളം പഞ്ചായത്തിലെ ചിമ്മത്തോട്ടിലെ വടക്കേക്കര കുഞ്ഞിക്കേളു-തമ്പായി ദമ്പതികൾക്ക് കോൺഗ്രസ് ബൂത്ത് കമ്മിറ്റി നിർമിച്ച വീടിെന്റ താക്കോൽദാനം നിർവഹിച്ചത് ഉമ്മൻ ചാണ്ടിയായിരുന്നു.
ചെങ്കുത്തായ റോഡിലൂടെയുള്ള യാത്ര പ്രയാസകരമായിട്ടും കാൽനടയായി എത്തിയാണ് ഉമ്മൻചാണ്ടി പുതിയ വീടിെന്റ താക്കോൽദാനം നിർവഹിച്ചതെന്ന് പഞ്ചായത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു ചേമ്പേന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.