കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പിന് കേളികൊട്ട് ഉച്ചത്തിൽ മുഴങ്ങുമ്പോൾ ജില്ലയില്‍ വോട്ടർമാരുടെ എണ്ണം 21 ലക്ഷം പിന്നിട്ടു. തിങ്കളാഴ്ച വരെയുള്ള കണക്കുപ്രകാരം ആകെ 21,00,366 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. കഴിഞ്ഞ ജനുവരി 22ന് 20,87,391 വോട്ടർമാരുമായി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ചേർത്ത 12,975 പേർ കൂടി ഉൾപ്പെടുന്നതാണ് പുതിയ പട്ടിക. നാമനിർദേശ പത്രിക സമർപ്പണത്തിന്റെ അവസാന ദിവസത്തിന് 10 ദിവസം മുമ്പ് വരെ ഇനിയും വോട്ടർപട്ടികയിൽ ഇടംപിടിക്കാൻ അവസരമുണ്ട്. ഇതിനാൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരുന്ന പട്ടികയിൽ അന്തിമ വോട്ടർമാരുടെ എണ്ണം ഇനിയുമുയരും. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ 20,72,976 വോട്ടർമാരിൽ നിന്നും നിലവിൽ 27,390 പേർ കൂടിയിട്ടുണ്ട്. അപ്പോഴും 2021ലെ നിയസഭ തെരഞ്ഞെടുപ്പിലെ 21,35,830 വോട്ടർമാരെക്കാൾ 35,464 വോട്ടർമാർ കുറവാണ്. വോട്ടർപട്ടികയിലെ ഇരട്ട വോട്ടുകളും മരണപ്പെട്ടവരും സ്ഥലംമാറിയവരും ഉൾപ്പെടെ വലിയ സംഖ്യ വോട്ടർമാരെ ഒഴിവാക്കിയതാണ് നിയമസഭ തെരഞ്ഞെടുപ്പിൽ നിന്നും ഇത്രയും വ്യത്യാസം വരുന്നതിന് ഇടയാക്കിയത്.
നിലവിൽ പട്ടികയിൽ ‘ഭൂരിപക്ഷം’ നേടി വനിതകൾ ആണ് മുന്നിൽ. 11,01,609 ആണ് സ്ത്രീ വോട്ടർമാരുടെ എണ്ണം. 9,98,738 പേര് പുരുഷന്മാരാണ്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട 19 വോട്ടര്‍മാരുണ്ട്. അംഗപരിമിതരായ 20,339 പേരാണ് പട്ടികയിലുള്ളത്. 18-19 വയസ്സിനിടയിലുള്ള 22,795 പുതിയ വോട്ടര്‍മാരാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 11,137 പേര് പുരുഷന്മാരും 11,658 പേര് സ്ത്രീകളുമാണ്. 85-150 വയസ്സിനിടയില്‍ പ്രായമുള്ള 18026 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. നിലവിലെ കണക്കുപ്രകാരം ആകെ വോട്ടര്‍മാരും പുരുഷ വോട്ടര്‍മാരും ഏറ്റവും കൂടുതലുള്ളത് കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലും കുറവ് കൊല്ലം മണ്ഡലത്തിലുമാണ്. 1951 പോളിങ് സ്റ്റേഷനുകളാണ് ജില്ലയില്‍ സജ്ജമാക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണാവേശം ചൂടുപിടിക്കുകയാണ്. ഇതിനിടയിൽ ഓർത്തിരിക്കേണ്ട പ്രധാന കാര്യങ്ങളാണ് മാതൃക പെരുമാറ്റച്ചട്ടവും ഹരിതചട്ടവും. സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വകവുമായി തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് തെരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങളും പാലിക്കേണ്ട നിയന്ത്രണങ്ങളും ഉള്‍പ്പെടുത്തി തയാറാക്കിയ മാര്‍ഗനിർദേശങ്ങളാണ് മാതൃക പെരുമാറ്റച്ചട്ടം.
പര്യടനതിരക്കുകൾക്കിടയിൽ സ്ഥാനാർഥികളും മുന്നണിപ്രവർത്തകരും വോട്ടർമാരും പെരുമാറ്റചട്ടം മനസിൽവക്കണം. പെരുമാറ്റചട്ടം ലംഘിച്ചാൽ ഇലക്ഷൻ കമ്മിഷൻ വക നടപടി ഉണ്ടാകും. ഇതിനൊപ്പം തന്നെ പ്രധാനമാണ് ഹരിതചട്ടം പാലിച്ചുള്ള പ്രചരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.