കല്ലുവാതുക്കൽ: കല്ലുവാതുക്കലിൽ രാഷ്ട്രീയവൈര്യം മറന്ന് യു.ഡി.എഫിനെ എൽ.ഡി.എഫ്. പിന്തുണച്ചതോടെ നഷ്ടം ബി.ജെ.പിക്ക്. എൽ.ഡി.എഫിൽ സി.പി.ഐക്ക് മൂന്ന്, സി.പി.എമ്മിന് മൂന്ന് എന്നിങ്ങനെയാണ് അംഗങ്ങൾ. കല്ലുവാതുക്കൽ പഞ്ചായത്തിൽ ബി.ജെ.പി ഭരണത്തെ അട്ടിമറിക്കാൻ, ചിറക്കര പഞ്ചായത്തിൽ കോൺഗ്രസ് കൊടുത്ത തിരിച്ചടിയെല്ലാം മറന്നാണ് യു.ഡി.എഫുമായി എൽ.ഡി.എഫ് കൈകോർത്തത്.
ഒമ്പതിനെതിരെ 14 വോട്ടിനാണ് അവിശ്വാസപ്രമേയം പാസായത്. ചിറക്കര പഞ്ചായത്തിൽ സി.പി.എമ്മിന്റെ രണ്ട് അംഗങ്ങളെ കൂറുമാറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിച്ചു ജയിപ്പിക്കുകയായിരുന്നു കോൺഗ്രസ്. ഇവിടെയെല്ലാം കോൺഗ്രസിനും പാർട്ടി വിമതന്മാർക്കെതിരെയും കർശന നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷം കല്ലുവാതുക്കലിൽ ബി.ജെ.പി വിരോധത്തിൽ കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു.
പരവൂർ മുനിസിപ്പാലിറ്റിയിൽ എൽ.ഡി.എഫ് കോൺഗ്രസുമായി ചേർന്നാണ് ഭരണം നടത്തുന്നത്. കല്ലുവാതുക്കലിൽ അവിശ്വാസം പാസായതോടെ പ്രസിഡന്റും വൈസ് പ്രസിഡന്റും ഇനി ആരാകുമെന്നാണ് ജനം ഉറ്റുനോക്കുന്നത്. പരവൂർ നഗരസഭയിൽ ചെയർപേഴ്സൺ കോൺഗ്രസിൽ നിന്നും വൈസ് ചെയർമാൻ സി.പി.എമ്മിൽ നിന്നുമാണ്. കല്ലുവാതുക്കലിലും ഇതുപോലെ രാഷ്ട്രീയസഖ്യത്തിനാണ് സാധ്യത കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.