പ്രതീക്ഷയുടെ ഒച്ചയനക്കം...
കോവിഡ് കാരണം തൊഴിലില്ലാതായ ലൈറ്റ് ആൻഡ് സൗണ്ട് മേഖലക്ക് ആശ്വാസമായാണ് തെരഞ്ഞെടുപ്പ് എത്തിയത്. മൈക്ക് അനൗൻസ്മെൻറിനുള്ള ദിവസങ്ങൾ കുറച്ചാണ് ലഭിച്ചതെങ്കിലും
പിടിച്ചുനിൽക്കാനുള്ള കച്ചിത്തുരുമ്പാണ് ഈ പ്രചാരണകാലം തൊഴിൽമേഖലക്ക് നൽകിയത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ കൊല്ലത്തെ അനൗൻസ്മെൻറ് കാഴ്ചകൾ
കൊല്ലം: എങ്കിലും എെൻറ സ്ഥാനാർഥി...ഇതൽപം കടന്നുപോയി!. പ്രചാരണവാഹനം കടന്നുപോയപ്പോൾ നെറ്റിചുളിച്ച് ഒരുസംഗീത പ്രേമിയുടെ കമൻറ്. പറയുന്നതിൽ അൽപം കാര്യമുണ്ടേ. രണ്ട് മൂന്ന് വർഷത്തിനിടെ ഹിറ്റായി ആസ്വാദകർ ഹൃദയം കൊണ്ട് സ്വീകരിച്ച ഈണങ്ങളാണ് ഒറ്റരാത്രികൊണ്ട് വരികളെല്ലാം ഒപ്പിച്ച് കേവലം അഭ്യർഥനപ്പാട്ടാക്കി തരംതാഴ്ത്തിയത്.
എല്ലാം പോട്ടെന്ന് വെക്കാം, സ്ഥാനാർഥിയുടെ പേരിനായി ഈണങ്ങൾ വളച്ചൊടിക്കുകകൂടി ചെയ്താലോ. സംഗീതബോധമുള്ള ആരും ചെവി പൊത്തിപ്പോകും. തലങ്ങും വിലങ്ങും അനൗൺസ്മെൻറ് വാഹനങ്ങൾ പായുമ്പോൾ ഇഷ്്ട ഈണങ്ങൾ ഏച്ചുകെട്ടിയ വരികൾക്കൊപ്പം ചെവിയിലെത്തുന്നത് ആസ്വാദകരെ ചെറുതായൊന്നുമല്ല അലോസരപ്പെടുത്തുന്നത്. അൽപമെങ്കിലും കരുണകാണിച്ചത് ഇടതുപക്ഷമാണ്, അവർക്ക് സ്വന്തമായി വിപ്ലവ ഗാനശേഖരമുണ്ടല്ലോ. ജോസഫിലെ, പൂമുത്തോളേ..., അയ്യപ്പനും കോശിയും സിനിമയിലെ നാടൻപാട്ട്, എസ്.പി.ബി പാടിയ ശങ്കരാ...എന്നിങ്ങനെ ഒന്നുമൂളാൻ തോന്നുന്ന പാട്ടെല്ലാം പാരഡിയാക്കി. തീർന്നെന്ന് വിചാരിക്കുമ്പോഴാണ് ക്രിസ്മസ് പാട്ടായ യഹൂദിയായിലേ...എന്ന മനോഹര ഗാനത്തിനും പാരഡി വരുന്നത്. ക്രിസ്മസല്ലേ, 'ട്രെൻഡിയായാൽ പോരാ ടൈമിങ്ങും വേണം'. പ്രചാരണ പരിപാടി പി.ആർ ഏജൻസികൾ ഏറ്റെടുത്തതോടെ പ്രചാരണമങ്ങനെ കൊണ്ടുപിടിക്കുകയാണ്. ഏതായാലും അനൗൺസ്മെൻറ് കോലാഹലം കഴിയുമ്പോഴേക്കും പാട്ടുതന്നെ വെറുത്തുപോകുന്ന അവസ്ഥയിലാണ് സംഗീതാസ്വാദകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.