കോട്ടയം: പരിസ്ഥിതിലോല പട്ടികയിൽ ജില്ലയിലെ നാലു വില്ലേജുകൾ. കൂട്ടിക്കല്‍, മേലുകാവ്, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി എന്നിവയാണ് കേന്ദ്രസര്‍ക്കാറിന്റെ കരട് വിജ്ഞാപനപത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഏതിർപ്പുകളും അഭിപ്രായങ്ങളും പൊതുജനങ്ങള്‍ക്ക് 60 ദിവസത്തിനുള്ളില്‍ അറിയിക്കാം. ഇതുകൂടി കണക്കിലെടുത്താകും അന്തിമവിജ്ഞാപനം.
കേരളമടക്കം ആറുസംസ്ഥാനങ്ങളിലെ പരിസ്ഥിതിലോല പ്രദേശങ്ങളെക്കുറിച്ചുള്ള അഞ്ചാമത് കരട് വിജ്ഞാപനം ബുധനാഴ്ചയാണ് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം പുറത്തിറക്കിയത്. ഇതിലാണ് ജില്ലയിലെ രണ്ട് താലൂക്കുകളിലായി നാല് വില്ലേജുകൾ ഉൾപ്പെട്ടിരിക്കുന്നത്.
പശ്ചിമഘട്ടസംരക്ഷണത്തിനായി ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശിപാര്‍ശകളനുസരിച്ച് 2014ല്‍ പുറത്തിറങ്ങിയ കരടിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനം. മുൻ വിജ്ഞാപനങ്ങൾക്കെതിരെ മലയോര മേഖലകളിൽനിന്ന് വൻപ്രതിഷേധമാണ് ഉയർന്നത്. സംസ്ഥാന സർക്കാറും കേന്ദ്രത്തെ ഏതിർപ്പ് അറിയിച്ചിരുന്നു.
ഡോ. കസ്തൂരിരംഗൻ കമ്മിറ്റിയുടെ റിപ്പോർട്ടിനെതിരെ വൻ എതിർപ്പുയർന്നതോടെ സംസ്ഥാന സർക്കാർ നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയും പി.എച്ച്. കുര്യന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയും കൂട്ടിക്കല്‍, മേലുകാവ്, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി വില്ലേജുകളെ പരിസ്ഥിതി ലോലമേഖലയിൽനിന്ന് ഒഴിവാക്കണമെന്ന് ശിപാർശ ചെയ്തിരുന്നു. ഇത് സർക്കാർ വനം-പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ, പുതിയ വിജ്ഞാപനത്തിൽ ഇവയെ ഒഴിവാക്കിയിട്ടില്ല. വനംവകുപ്പ് അതിർത്തി മാപ്പിങ് അടക്കമുള്ള കൃത്യമായ രേഖകൾ സമർപ്പിക്കാത്തതാണ് ഇതിന് കാരണമെന്നും ആക്ഷേപമുണ്ട്.
പരിസ്ഥിതിലോലമായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിൽ മണല്‍ഖനനം ഉള്‍പ്പടെ എല്ലാ ഖനനങ്ങളും നിരോധിക്കും. നിലവിലുള്ള ഖനനപ്രവർത്തനങ്ങൾ അന്തിമ വിജ്ഞാപനമിറങ്ങി അഞ്ചു വര്‍ഷത്തിനുള്ളിലോ ഖനനക്കരാര്‍ കാലാവധി അവസാനിക്കുമ്പോഴോ നിർത്തണം. എന്നാൽ, വീടുകളുടെ അറ്റകുറ്റപ്പണി, വിപുലീകരിക്കല്‍, നവീകരണം തുടങ്ങിയവക്ക് തടസ്സമില്ലെന്നും കരടിൽ പറയുന്നു. മലിനീകരണ നിയന്ത്രണ അതോറിറ്റികള്‍ ‘ചുവപ്പ്’ വിഭാഗത്തില്‍പ്പെടുത്തിയ വ്യവസായങ്ങള്‍ അനുവദിക്കില്ല.
‘ഓറഞ്ച്’ വിഭാഗത്തിലെ വ്യവസായങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം. ഇരുപതിനായിരം ചതുരശ്രമീറ്ററോ അതിനുമുകളിലോ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍, 50 ഹെക്ടറോ അതിനുമുകളിലോ അല്ലെങ്കില്‍ ഒന്നരലക്ഷം ചതുരശ്രമീറ്ററോ നിര്മാണസ്ഥലമുള്ള ടൗണ്‍ഷിപ്പുകള്‍ എന്നിവ നിര്‍മിക്കാനാകില്ല. പരിസ്ഥിതി ആഘാതപഠനം അനുസരിച്ചേ പുതിയ ജലവൈദ്യുതപദ്ധതികള്‍ അനുവദിക്കൂ. വസ്തു വില്ക്കാന് തടസ്സമില്ലെന്നും പുതിയ വിജ്ഞാപനത്തിലുണ്ട്.
കേരളത്തിലെ 12 ജില്ലകളിലെ 131 ഗ്രാമങ്ങളാണ് പരിസ്ഥിതിലോല പ്രദേശങ്ങമായി പ്രഖ്യാപിക്കാൻ ശിപാർശ ചെയ്തിരിക്കുന്നത്. ഇതിൽ 9107 ചതുരശ്രകിലോമീറ്റര്‍ വനഭൂമിയും 886.7 ചതുരശ്രകിലോമീറ്റര്‍ വനേതര ഭൂമിയുമാണ്. ആലപ്പുഴയും കാസര്‍കോടുമൊഴികെ എല്ലാ ജില്ലകളിലും പരിസ്ഥിതിലോല മേഖലകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.