കോട്ടയം: ആൾക്കൂട്ടത്തെ സ്നേഹിച്ച ജനനായകന് ഇതിലും മികച്ചൊരു യാത്രയയപ്പ് കോട്ടയം നഗരത്തിനു നൽകാനാവില്ല. കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ച വിലാപയാത്ര കോട്ടയത്തെ ജനസാഗരത്തിനു മുന്നിലെത്തിയത് വ്യാഴാഴ്ച രാവിലെ മാത്രം.
പത്തിനാണ് വിലാപയാത്ര നഗരകവാടമായ കോടിമതയിലെത്തിയത്. അവിടെനിന്ന് ആദരാഞ്ജലികളേറ്റുവാങ്ങി പാലം കടന്ന് ഡി.സി.സി ഓഫിസിനുമുന്നിലെത്തി. അര കിലോമീറ്റർദൂരം മാത്രമുള്ള ഇവിടേക്ക് എത്താൻ അരമണിക്കൂറെടുത്തു. അവിടെ പത്തുമിനിറ്റ് നേരം വിലാപയാത്ര നിർത്തി. ഇവിടെയും വൻ ജനക്കൂട്ടമായിരുന്നു ഉണ്ടായിരുന്നത്. വാഹനത്തിനകത്ത് കയറി അന്ത്യാഞ്ജലിയർപ്പിക്കാൻ ചുരുങ്ങിയ സമയം കൊണ്ട് അവസരം നൽകി. തുടർന്ന് തിരുനക്കര മൈതാനത്തേക്ക് യാത്ര നീങ്ങി. കണ്ണേ, കരളേ കുഞ്ഞൂഞ്ഞേ... എന്നു കരഞ്ഞും കരുത്തോടെയും വിളിച്ചാണ് പ്രവർത്തകർ വിലാപയാത്രയെ വരവേറ്റത്.
സിനിമ നടൻമാരായ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, രമേശ് പിഷാരടി, നിർമാതാവ് ആന്റോ ജോസഫ്, സ്പീക്കർ എം.എം. ഷംസീർ, മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ തുടങ്ങിയവർ നേരത്തേ തന്നെ തിരുനക്കര മൈതാനത്തിലെത്തിയിരുന്നു. വയോധികരും സ്ത്രീകളും അടക്കം വൻ ജനക്കൂട്ടമാണ് ഇവിടെയെത്തിയത്. എല്ലാവർക്കും ഒരേ ഒരു ലക്ഷ്യം. ഉമ്മൻ ചാണ്ടിയെ അവസാനനോക്കു കാണുക.
മൈതാനം നിറഞ്ഞുകവിഞ്ഞ ജനം റോഡിൽ വരിയായി നിന്നു. മണിക്കൂറുകള്‍ നീണ്ടാലും കാണാതെ മടങ്ങില്ലെന്ന വാശിയിലായിരുന്നു എല്ലാവരും. ഒടുവില്‍ 11ന് ഭൗതിക ശരീരം വഹിച്ചുള്ള ബസ് തിരുനക്കര മൈതാനത്തിനു കിഴക്കേ ഗേറ്റിനു മുന്നിലെത്തി. അവിടെനിന്ന് മൃതദേഹം സ്റ്റേജില്‍ എത്തിക്കാന്‍ അരമണിക്കൂറോളം വേണ്ടി വന്നു. മൃതദേഹം വേദിയില്‍ എത്തിയതോടെ അതുവരെയുണ്ടായിരുന്ന എല്ലാ നിയന്ത്രണവും ഇല്ലാതായി. പൊലീസിനുപോലും ആരെയും നിയന്ത്രിക്കാൻ കഴിയാതെ പോയ നിമിഷങ്ങള്‍. രണ്ടരയോടെ വിലാപയാത്ര പുതുപ്പള്ളിക്കു യാത്ര തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.