ഏറ്റുമാനൂര്‍: 2014ല്‍ ഇറാഖിലെ ഭീകരാക്രമണത്തില്‍ കുടുങ്ങിയ 49 മലയാളി നഴ്സുമാരില്‍ രക്ഷപ്പെട്ട് നാട്ടിലെത്തിയ ഏറ്റുമാനൂര്‍ സ്വദേശികളായ ഇരട്ടകളായ സോണയും വീണയും കരഞ്ഞുകലങ്ങിയ കണ്ണുകളോടെ പറഞ്ഞു. ‘ഉമ്മൻ ചാണ്ടി സാര്‍ ഞങ്ങള്‍ക്ക് പിതൃതുല്യനാണ്’. ഇറാഖിൽ കൊടും ഭീകരരുടെ ആക്രമണത്തില്‍ ഉറ്റവരെ കാണാതെ ജീവന് വെടിയുമെന്ന് ഉറപ്പായ നിമിഷത്തിലാണ് ഉമ്മന്‍ ചാണ്ടി സാറിനെ വിളിക്കുന്നത്.
ജീവനോടെ നിങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കും ഒന്നുകൊണ്ടും പേടിേക്കണ്ടെന്ന് ഉറപ്പുനല്‍കി. അന്നത്തെ കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി നിരന്തരമായി ഇടപെട്ട് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹം ആരംഭിച്ചിരുന്നു.
ഏറ്റുമാനൂര്‍ ചകിരിയാം തടത്തില്‍ സണ്ണിയുടെ മക്കളായ സോണയും വീണയും തിക്രിത്തിലെ ടീച്ചര്‍ മെഡിക്കല്‍ ഹോസ്പിറ്റലില്‍ ജോലിചെയ്യുമ്പോഴാണ് ഭീകരാക്രമണം ഉണ്ടാകുന്നത്. സോണയും വീണയും ഉള്‍പ്പെടെ 46 പേരുണ്ടായിരുന്നു. ആദ്യദിവസം കുഴപ്പമില്ലായിരുന്നെങ്കിലും രണ്ടാംദിവസം മുതല്‍ ചുറ്റിനും സ്ഫോടനവും വെടിയൊച്ചകളും മാത്രം. ഒടുവില്‍ ആശുപത്രിയുടെ നിയന്ത്രണം ഭീകരരുടെ കൈയിലായി. പെെട്ടന്ന് ഒരു ഭീകരന് തോക്കുമായി വന്ന് ആശുപത്രിയില്‍ ബോംബ് െവച്ചിട്ടുണ്ട്, എത്രയും വേഗം ഇറങ്ങണമെന്നും പറഞ്ഞു. ഭീകരരുടെ കൂടെ ചെല്ലണമെന്നുമായിരുന്നു ആവശ്യം.
ഫോണില്‍ വളരെ കുറച്ച് ചാര്‍ജ് മാത്രമാണ് ഉണ്ടായിരുന്നത്, എന്തുചെയ്യണമെന്ന് അറിയാതെ ഉമ്മന്‍ ചാണ്ടിസാറിനെ വിളിച്ചു. നിങ്ങള്‍ അവര്‍ക്കൊപ്പം പൊയ്ക്കോളൂ ഒന്നും സംഭവിക്കിെല്ലന്നും പറഞ്ഞു. ആ വാക്കുകള്‍ വിശ്വസിച്ച് ഭീകരര്‍ക്കൊപ്പം ഇറങ്ങി. ഇറങ്ങിയ ഉടന്‍ സ്ഫോടനത്തില്‍ ആശുപത്രി തകര്‍ന്നു വീണു. ഭീകരര്‍ തങ്ങളെ ഇര്‍ബില്‍ വിമാനത്താവളത്തില്‍ എത്തിച്ചു. എന്നാല്‍, അവിടെ ഇറങ്ങാന്‍ ഇറാഖ് ഭരണകൂടം അനുവദിച്ചില്ല. പിന്നെയും ഉമ്മൻ ചാണ്ടി സാറിനെ വിളിച്ചു. അദ്ദേഹം കേന്ദ്രവുമായി ഇടപെട്ട് വിമാനം ഇറക്കുന്നതിന് അനുമതി നേടി.
ജീവനുംകൊണ്ട് കൊച്ചി നെടുമ്പാശ്ശേരിയില്‍ എത്തുമ്പോള്‍ പൂച്ചെണ്ടുമായി ഒരു അച്ഛന്റെ കരുതലോടെ ഉമ്മന്‍ ചാണ്ടി ഉണ്ടായിരുന്നു. അദ്ദേഹം മരിച്ചെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഭീകരരുടെ കൈയില്‍നിന്നും ഞങ്ങളെ ജീവിതത്തിലേക്ക് എത്തിക്കാന്‍ അദ്ദേഹം കാണിച്ച കരുതലിന് നന്ദി എത്രപറഞ്ഞാലും തീരില്ലെന്ന് കരഞ്ഞുകലങ്ങിയ കണ്ണുകളോടെയാണ് സോണയും വീണയും ഓർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.