കോട്ടയം: പുതിയ കെട്ടിടം കണ്ടെത്തിയിട്ടും പാസ്പോർട്ട് സേവാകേന്ദ്രം പുനരാരംഭിക്കാനുള്ള നടപടികൾ ഇഴഞ്ഞുനീങ്ങുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലേ തുറക്കാനാകൂ എന്നാണ് അധികൃതർ നൽകുന്ന വിവരം. നിലവിലെ കേന്ദ്രം പൂട്ടിയതോടെ രണ്ടര മാസമായി വിദേശയാത്രക്കുള്ളവർ ദുരിതത്തിലാണ്. പാസ്പോർട്ട് സേവനത്തിന് ഇപ്പോൾ ആലപ്പുഴ, തൃപ്പൂണിത്തുറ, ആലുവ കേന്ദ്രങ്ങളിലെത്തേണ്ട ഗതികേടാണ്. ഫെബ്രുവരി 16നാണ് കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ പെട്ടെന്ന് കേന്ദ്രം പൂട്ടിയത്. ഇതേച്ചൊല്ലി വിവാദങ്ങളുയർന്നെങ്കിലും താൽക്കാലികമായാണ് പ്രവർത്തനം നിർത്തുന്നതെന്ന അധികൃതരുടെ അറിയിപ്പിനെ തുടർന്നാണ് പ്രതിഷേധം കെട്ടടങ്ങിയത്.
കെട്ടിടം ഒന്നിലേറെ തവണ കുലുങ്ങിയിരുന്നതായി ജീവനക്കാർ പറയുന്നു. എന്നാൽ, കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന പ്രചാരണത്തിൽ ദുരൂഹതയുണ്ടെന്നായിരുന്നു ഉടമയുടെ പ്രതികരണം. പാസ്പോർട്ട് സേവാകേന്ദ്രം കോട്ടയത്തുനിന്ന് മാറ്റാനാണ് ശ്രമമെന്നാരോപിച്ച് എൽ.ഡി.എഫും യു.ഡി.എഫും മറ്റ് രാഷ്ട്രീയ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. എന്നാൽ, പാസ്പോർട്ട് സേവാ കേന്ദ്രം കോട്ടയത്തുതന്നെ തുടരുമെന്ന് തോമസ് ചാഴികാടന് എം.പി ഉറപ്പുനൽകി. കേന്ദ്രം പ്രവർത്തിക്കാൻ പുതിയ നാലു കെട്ടിടങ്ങൾ കണ്ടെത്തിയിരുന്നതായും എം.പി അറിയിച്ചിരുന്നു. കെട്ടിടങ്ങൾ ടി.സി.എസ് അധികൃതരും പാസ്പോർട്ട് ഓഫിസറും ചേർന്നു പരിശോധിക്കുകയും ചെയ്തു. നിലവിലെ കെട്ടിടത്തിൽനിന്നു പുതിയ കെട്ടിടത്തിലേക്കു സാധനങ്ങൾ മാറ്റാൻ രണ്ടു മൂന്നുമാസമെടുക്കും. അതുവരെ സമീപത്തുതന്നെ പ്രവർത്തിക്കാവുന്ന താൽക്കാലിക കെട്ടിടം നോക്കിയിട്ടുണ്ടെന്നും അറിയിച്ചിരുന്നു. ടൗണിൽ കണ്ടെത്തിയ താൽക്കാലിക കെട്ടിടത്തിന്റെയും സ്ഥിരം കെട്ടിടത്തിന്റെയും വിവരങ്ങൾ വിദേശകാര്യമന്ത്രാലയത്തിനു കൈമാറിയിട്ടുണ്ട്. ചീഫ് പാസ്പോർട്ട് ഓഫിസറുടെ ശിപാർശയനുസരിച്ചായിരുന്നും അന്തിമ തീരുമാനം. നടപടികൾ വൈകുന്തോറും ദുരിതം ഇരട്ടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.