കോട്ടയം: പഞ്ചായത്ത് ഭരണം എൽ.ഡി.എഫിനാണെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനോട് ചേർന്നുനിൽക്കുന്നതാണ് വാകത്താനത്തിന്റെയും കൂരോപ്പടയുടെയും പതിവ്. ഇത്തവണയും പതിവ് തെറ്റില്ലെന്ന് യു.ഡി.എഫ് കണക്കുകൂട്ടുമ്പോൾ, സാഹചര്യങ്ങൾ മാറിയതായി എൽ.ഡി.എഫ് നേതൃത്വവും പറയുന്നു. മുൻ തെരഞ്ഞെടുപ്പുകളിൽ ഉമ്മൻ ചാണ്ടിയെന്ന വ്യക്തിക്കായിരുന്നു വോട്ട്. ഇത്തവണ ഈ സാഹചര്യമില്ലാത്തതിനാൽ ഇരുപഞ്ചായത്തിലും മുൻതൂക്കം ലഭിക്കുമെന്നാണ് ഇടതുപ്രതീക്ഷ. എന്നാൽ, അടിയുറച്ച വലത് സ്വഭാവമുള്ള പഞ്ചായത്തുകളാണ് ഇവയെന്നും പ്രാദേശികഘടകങ്ങളാണ് തദ്ദേശ ഭരണം മാറിപോകാൻ കാരണമെന്നും യു.ഡി.എഫ് നേതാക്കൾ പറയുന്നു.
തുടർച്ചയായ രണ്ടാംതവണ എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്താണ് വാകത്താനം. നിലവിലെ 20 അംഗ ഭരണസമിതിയിൽ 12 അംഗങ്ങളാണ് എൽ.ഡി.എഫിനുള്ളത്. ഇതിൽ ഒമ്പത് പേർ സി.പി.എം പ്രതിനിധികളും ഒരാൾ സി.പി.ഐ അംഗവുമാണ്. കേരള കോൺഗ്രസിന് രണ്ട് അംഗങ്ങളുമുണ്ട്. യു.ഡി.എഫിനുള്ള ഏഴംഗങ്ങളും കോൺഗ്രസിനാണ്. ഒരാൾ സ്വതന്ത്രനാണ്. രൂപവത്കരിച്ച കാലം മുതൽ യു.ഡി.എഫിനൊപ്പമായിരുന്ന വാകത്താനം പഞ്ചായത്തിന്റെ ഭരണം 2015ലാണ് എൽ.ഡി.എഫ് അട്ടിമറിയിലൂടെ സ്വന്തമാക്കിയത്. 2020ലും എൽ.ഡി.എഫ് ഭരണം നിലനിർത്തി. എന്നാൽ, ഇതിനിടെ നടന്ന രണ്ടു തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിക്കായിരുന്നു ഭൂരിപക്ഷം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1200ഓളം വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.
കൂരോപ്പട പഞ്ചായത്തിലും സമാനമാണ് സാഹചര്യങ്ങൾ. 2015ലാണ് കൂരോപ്പട പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമാകുന്നത്. 2020ലും ഇടതുപക്ഷം വിജയം ആവർത്തിച്ചു. മണ്ഡലത്തിന്റെ മറ്റ് പഞ്ചായത്തുകളുമായി താരതമ്യം ചെയ്യുമ്പോൾ ബി.ജെ.പിക്ക് ഏറ്റവും സ്വാധീനമുള്ള സ്ഥലമാണ് കൂരോപ്പട. എൻ.ഡി.എക്ക് നാലു അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിനു കീഴിലെ പഞ്ചായത്തുകളിൽ ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ അംഗബലമുള്ളതും ഇവിടെയാണ്. ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി വലിയ വോട്ടുവിഹിതം പ്രതീക്ഷിക്കുന്ന പഞ്ചായത്തുകൂടിയാണിത്.
2020ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് -ഏഴ്, യു.ഡി.എഫ് -ആറ്, ബി.ജെ.പി -നാല് എന്നിങ്ങനെയായിരുന്നു കക്ഷിനില. എൽ.ഡി.എഫിൽ അഞ്ച് സീറ്റ് സി.പി.എമ്മിനും രണ്ട് സീറ്റ് സി.പി.ഐക്കുമാണ്. യു.ഡി.എഫിലെ ആറു സീറ്റും കോൺഗ്രസിനാണ്. 2015ലെ തെരഞ്ഞെടുപ്പിൽ രണ്ട് അംഗങ്ങളാണ് ബി.ജെ.പിക്ക് ഉണ്ടായിരുന്നത്. 2020ൽ ഇവർ അംഗബലം നാലായി ഉയർത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിക്ക് ആയിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു കൂരോപ്പടയിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.