കോഴിക്കോട്: റോഡ് ഗതാഗത പരിഷ്കരണത്തിന് ജില്ല റോഡ് സുരക്ഷ അതോറിറ്റിയുടെ പുതിയ നിർദേശം. അപകടവും ഗതാഗതക്കുരുക്കും ഏറുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം സർക്കാറിന് സമർപ്പിച്ചത്. പൊതുഗതാഗത സംവിധാനം നിയന്ത്രിക്കുന്നതിന് പൂർണ നിയമപരമായ അധികാരത്തോടെ ഓരോ റൂട്ടിനും ഓരോ കമ്പനി സ്ഥാപിക്കുന്നതിന് നിയമങ്ങൾ രൂപവത്കരിക്കാനാണ് ശിപാർശ.
ജീവനക്കാർക്ക് ദിവസവേതനാടിസ്ഥാനത്തിൽ വാഹനങ്ങൾ വാടകക്ക് നൽകുന്ന നിയമവിരുദ്ധമായ ബിസിനസ് രീതിയാണ് സ്റ്റേജ് കാരേജ് ഉടമകൾ പിന്തുടരുന്നത്. ഈ രീതി പൊതുവഴികളിൽ അനാരോഗ്യകരമായ മത്സരത്തിന് കാരണമാകുമെന്ന് സൂചിപ്പിക്കുന്നു.
കഠിനമായ തൊഴിൽ അന്തരീക്ഷം കാരണം കാര്യക്ഷമതയുള്ള ജീവനക്കാരുടെ ലഭ്യത വളരെ പരിമിതമാണ്. കേന്ദ്രീകൃത പരിശീലന സംവിധാനം നടപ്പാക്കുന്നതിലൂടെ ജീവനക്കാർക്കിടയിലെ തെറ്റായ പെരുമാറ്റരീതികൾ ശ്രദ്ധിക്കുന്നതിനും തിരുത്തുന്നതിനും എളുപ്പമാകും. ഈ മേഖലയിലെ ലാഭ മാർജിൻ വളരെ കുറയുകയാണ്. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ സംസ്ഥാനത്തെ സ്റ്റേജ് കാരേജുകളുടെ എണ്ണം 30,000ൽനിന്ന് 10,000ൽ താഴെയായി കുറഞ്ഞു. കാലാവസ്ഥ മാറുന്നതിനാൽ മോട്ടോർ സൈക്കിളുകളിൽനിന്ന് ബസുകളിലേക്ക് യാത്രക്കാരെ ആകർഷിക്കുന്നതിനായി എല്ലാ സ്റ്റേജ് വണ്ടികളും എയർകണ്ടീഷൻ ചെയ്യണം, അതുവഴി ഗതാഗതക്കുരുക്കും മലിനീകരണവും കുറയും. സാമ്പത്തിക വളർച്ചക്കും ക്ഷേമത്തിനും ഒരു സംയോജിത പൊതുഗതാഗതം ശക്തിപ്പെടുത്തണം. സംയോജിത ട്രാവൽ കാർഡ് അവതരിപ്പിച്ചാൽ നിലവിലെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് നിർദേശം. പൊതുജനങ്ങളുടെ യാത്ര ആവശ്യങ്ങൾ സംബന്ധിച്ച എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന സമഗ്ര ഡേറ്റാ ബേസ് സൃഷ്ടിക്കാൻ ഇതുവഴി കഴിയുമെന്നാണ് അതോറിറ്റിയുടെ നിർദേശം. തിരക്കേറിയ സമയത്തും തിരക്കില്ലാത്ത സമയത്തും സ്റ്റേജ് കാരേജുകൾക്കായി ജി.പി.എസും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉൾപ്പെടുത്തി ഓട്ടോമേറ്റഡ് ഫ്ലക്സിബിൾ ടൈമിങ് രീതി നടപ്പാക്കാനും നിർദേശമുണ്ട്.
കോഴിക്കോട് -കണ്ണൂർ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്കായി പൈലറ്റ് പ്രോജക്ട് ആരംഭിക്കണം. ബസുകൾ തമ്മിലുള്ള അനിയന്ത്രിത മത്സരം ഒഴിവാക്കാൻ പ്രഫഷനൽ രീതി വികസിപ്പിക്കണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.