കോഴിക്കോട്: സൈബർ തട്ടിപ്പുകൾ വഴി സിറ്റി പൊലീസ് പരിധിയിൽ ആറു മാസത്തിനിടെ 15.34 കോടി രൂപ നഷ്ടപ്പെട്ട സാഹചര്യത്തിൽ ബോധവത്കരണം ശക്തമാക്കാൻ തീരുമാനം. ഓൺലൈൻ വഴിയുള്ള തട്ടിപ്പിൽപെടുന്നവരെ സഹായിക്കാൻ 227 വളന്റിയർമാരെ സജ്ജമാക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ രാജ്പാൽ മീണ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ലോട്ടറി, വ്യാജ സമ്മാനം, ഇൻവെസ്റ്റ്മെന്റ് ട്രേഡിങ്, ലോൺ ആപ്, കെ.വൈ.സി, വ്യാജ കസ്റ്റമർ കെയർ തുടങ്ങി ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിലാണ് ബോധവത്കരണം ശക്തമാക്കുന്നത്. ഇതിനായി വാർഡ് തലത്തിൽ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച മുതൽ ബോധവത്കരണം തുടങ്ങും.
100 വളന്റിയർമാർക്ക് പരിശീലനം പൂർത്തിയായെന്ന് അദ്ദേഹം അറിയിച്ചു. കോഴിക്കോട് സിറ്റി പരിധിയിലെ റെസിഡന്റ്സ് അസോസിയേഷനുകളിലെ വിദ്യാർഥികളടക്കമുള്ളവരാണ് വളന്റിയർമാർ. തട്ടിപ്പിൽ കുടുങ്ങിയവർക്കുള്ള നിയമനടപടികളെക്കുറിച്ച് വളന്റിയർമാർ ക്ലാസെടുക്കും.
കഴിഞ്ഞ വർഷം 13.37 കോടി രൂപ ഓൺലൈൻ തട്ടിപ്പിലൂടെ സിറ്റി പരിധിയിൽ നഷ്ടപ്പെട്ടതായാണ് കണക്ക്. ഈ കൊല്ലം നഷ്ടപ്പെട്ടതിന്റെ പത്തു ശതമാനം മാത്രമേ തിരിച്ചുകിട്ടിയിട്ടുള്ളൂ. ക്രമക്കേട് കണ്ടതിനാൽ കഴിഞ്ഞ കൊല്ലം 1.53 കോടിയുടെയും ഈ കൊല്ലം 2.79 കോടിയുടെയും അക്കൗണ്ടാണ് മരവിപ്പിച്ചത്. ഈ വർഷം 61 സൈബർ കേസുകൾ എടുത്തപ്പോൾ കഴിഞ്ഞ വർഷമിത് 110 ആയിരുന്നു. കഴിഞ്ഞ കൊല്ലം 25 പേരെയും ഇക്കൊല്ലം 18 പേരെയും അറസ്റ്റ് ചെയ്തു.
വലിയ ലാഭം വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങളിൽ ചേരുമ്പോൾ ശ്രദ്ധിക്കണമെന്ന് കമീഷണർ പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ സൗജന്യ വിൽപന ക്ലാസുകളെക്കുറിച്ചുള്ള പരസ്യം കൊടുത്ത് ഇരകളെ പിടികൂടുകയാണ് തട്ടിപ്പിന്റെ രീതി. പരസ്യങ്ങളിൽ തൊട്ടാലുടൻ വാട്സ്ആപ്പിലോ ടെലിഗ്രാമിലോ ഉള്ള ഗ്രൂപ്പിലെത്തും. ഈ ഗ്രൂപ്പുകളിൽ നിരന്തരം ഇടപെട്ട് വലിയ വാഗ്ദാനങ്ങൾ നടത്തും. കുറച്ചുകഴിഞ്ഞ് ചില ട്രേഡിങ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ നിർദേശിക്കും. വ്യാജ ലാഭക്കണക്കുമിടും. ഇതുകണ്ട് ഇരകൾ ഡിജിറ്റൽ വാലറ്റിൽനിന്ന് പണം എടുക്കാൻ ശ്രമിക്കുമ്പോൾ 50 ലക്ഷത്തിലേറെ ലാഭമായാലേ പണമെടുക്കാനാകൂവെന്നു പറഞ്ഞ് പറ്റിക്കുമെന്നും കമീഷണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.