സ്വർണ ഇടപാടിന് വിളിച്ചുവരുത്തി 10 ലക്ഷം തട്ടി; ഒരാൾ അസ്റ്റിൽ പൊലീസ് ചമഞ്ഞാണ് കവർച്ച സംഘത്തിന്‍റെ ഓപറേഷൻ കോഴിക്കോട്: സ്വർണ ഇടപാടിനായി വ്യാപാരികളെ വിളിച്ചുവരുത്തിയശേഷം പൊലീസ് ചമഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്തു. കോഴിക്കോട് മാവൂർ റോഡിലെ സ്വകാര്യ മാളിലെ ലോഡ്ജിലാണ് നാടകീയ കവർച്ച. പണം തട്ടിയ സംഘത്തിലെ ഒരാളെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പിലാത്തറ സ്വദേശി ഇഖ്ബാലാണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന നാലു പേർ ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം മൂന്നോടെയാണ് സംഭവം. വളാഞ്ചേരി സ്വദേശികളാണ് എന്ന് പരിചയപ്പെടുത്തിയ സംഘമാണ് വ്യാപാരികളുമായി ഫോണിൽ ബന്ധപ്പെട്ടത്. 25 ലക്ഷം രൂപയുടെ സ്വർണം കൈമാറാമെന്നും ഇതിൽ 10 ലക്ഷം രൂപ റൊക്കമായും ബാക്കി രണ്ട് ഗഡുക്കളായും നൽകിയാൽ മതിയെന്ന ധാരണയിലാണ് ഇടപാടിന് വിളിച്ചുവരുത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പയ്യോളി സ്വദേശികൾ 10 ലക്ഷം രൂപയുമായി മാളിലെ ലോഡ്ജിൽ മുറിയെടുത്തു. കുറച്ചുസമയം കഴിഞ്ഞപ്പോൾ വളാഞ്ചേരിയിൽനിന്നുള്ള ആളാണെന്ന് പറഞ്ഞ് ഒരാൾ മുറിയിലെത്തി. പണം കൊണ്ടുവന്നിട്ടുണ്ടോ എന്ന് ചോദിക്കുന്നതിനിടയിൽ പെട്ടെന്ന് നാലു പേർ കൂടി മുറിയിലേക്കു കയറി. ഒരാൾ നടക്കാവ് സി.ഐയാണെന്നും മറ്റ് മൂന്നു പേർ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നും പരിചയപ്പെടുത്തി. പിടിയിലായ ഇഖ്ബാലാണ് നടക്കാവ് സി.ഐ എന്ന് പരിചയപ്പെടുത്തിയത്. എന്ത് ഇടപാടാണ് ഇവിടെ നടക്കുന്നത് എന്ന് ഇഖ്ബാൽ ചോദിച്ചു. ഇതിനിടയിൽ ഒരാൾ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ഓടി. ഇതു തടയാൻ ശ്രമിച്ച പയ്യോളിക്കാരായ വ്യാപാരികളെ മറ്റുള്ളവർ തടഞ്ഞുവെച്ചു. പണവുമായി ഓടിയ ആൾ മാളിന് മുകളിൽനിന്ന് ചാടി രക്ഷപ്പെട്ടു. പൊലീസ് എത്തുമ്പോഴേക്കും മറ്റ് രണ്ട് പേരും രക്ഷപ്പെട്ടു. പൊലീസ് എത്തി ഇഖ്ബാലിനെ കീഴ്പ്പെടുത്തുകയായിരുന്നു. രക്ഷപ്പെട്ടവർക്കായി പൊലീസ് വല വിരിച്ചിട്ടുണ്ട്. ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.