കോഴിക്കോട്: ഹോട്ടലുകളിലും മറ്റു ഭക്ഷ്യവസ്തുക്കൾ നിർമിക്കുന്ന കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് സ്പെഷൽ സ്ക്വാഡുകൾ രൂപവത്കരിച്ച് പരിശോധന നടത്തി. മഴക്കാലത്ത് ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും രോഗങ്ങൾ വരുന്നത് തടയുക എന്നതാണ് ലക്ഷ്യം. ഭക്ഷ്യസുരക്ഷ ഓഫിസർമാരുടെ നേതൃത്വത്തിൽ എട്ട് സ്ക്വാഡുകളായി തിരിഞ്ഞ് ജില്ലയിൽ 191 പരിശോധനകളാണ് നടത്തിയത്.
ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 11 സ്ഥാപനങ്ങളും വെള്ളം പരിശോധന റിപ്പോർട്ട്, ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ പരിശോധനക്ക് ഹാജരാക്കാത്ത മൂന്ന് സ്ഥാപനങ്ങളും അടച്ചിടാൻ നോട്ടീസ് നൽകി. മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ചെറിയ വീഴ്ച വരുത്തിയ 22 സ്ഥാപനങ്ങൾക്ക് അവ തിരുത്തുന്നതിന് നോട്ടീസും വലിയ വീഴ്ച വരുത്തിയ 26 സ്ഥാപനങ്ങൾക്ക് ഫൈൻ അടക്കുന്നതിനും നോട്ടീസ് നൽകി.
കഴിഞ്ഞ മൂന്നു മാസങ്ങളിലായി ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളിൽ വീഴ്ചവരുത്തിയ 143 സ്ഥാപനങ്ങളിൽ നിന്നായി 6,42,000 രൂപ കോഴിക്കോട് ഭക്ഷ്യസുരക്ഷ അസി. കമീഷണർ ഫൈൻ ഇനത്തിൽ ഈടാക്കി. പരിശോധന വരുംദിവസങ്ങളിലും തുടരും. ഭക്ഷ്യ വസ്തുക്കൾ വിൽപന നടത്തുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷ ലൈസൻസ് എടുത്ത് പ്രദർശിപ്പിക്കണമെന്നും ഭക്ഷ്യ വസ്തുക്കൾ നേരിട്ട് കൈകാര്യം ചെയ്യുന്ന എല്ലാവരും മെഡിക്കൽ ഫിറ്റ്നസ് എടുത്ത് സൂക്ഷിക്കണമെന്നും പാചകത്തിനും പാത്രം കഴുകുന്നതിനും കൈ കഴുകുന്നതിനും ഉപയോഗിക്കുന്ന വെള്ളം ആറ് മാസത്തിൽ ഒരിക്കൽ ടെസ്റ്റ് ചെയ്ത് ശുദ്ധമാണ് എന്ന് ഉറപ്പുവരുത്തി റിപ്പോർട്ട് സ്ഥാപനത്തിൽ സൂക്ഷിക്കണമെന്നും ഭക്ഷ്യസുരക്ഷ അസി. കമീഷണർ എ. സക്കീർ ഹുസൈൻ അറിയിച്ചു.
ഭക്ഷണശാലകളിൽ കുടിക്കുന്നതിന് ചൂടാക്കിയ വെള്ളം തണുപ്പിച്ച് നൽകണമെന്നും ചൂടുവെള്ളം തണുപ്പിക്കുന്നതിനുവേണ്ടി അതിൽ പച്ചവെള്ളം ഒഴിക്കരുതെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു. പച്ചവെള്ളം ഒഴിക്കുന്നത് ചൂടുവെള്ളത്തിൽ വീണ്ടും അണുക്കൾ കലരുന്നതിന് കാരണമാകുമെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.